
കവിത
ഷർമിള സി. നായർ
എൻ്റെ പത്താമത്തെ കാമുകനെയും
കാണാതായിരിക്കുന്നു…
എവിടെയാണെന്ന
എന്ത് സംഭവിച്ചെന്നോ അറിയില്ല
കാണാതാവുന്നതിൻ മുമ്പ്
ശീര്‍ഷകമില്ലാത്തൊരു കവിത
എൻ്റെ മൊബൈലിലേക്ക്
അയച്ചിരുന്നു
എന്നും അവൻ്റെ കവിതകളെ
വിമർശിച്ചിരുന്ന ഞാൻ
അതിലൂടെ കണ്ണോടിക്കെ
ഉള്ളാലേ ഒന്ന് പിടഞ്ഞു..
പതിവുപോലെ
പ്രണയം ആയിരുന്നു വിഷയം.
പക്ഷേ അവസാനവരിയിൽ
അവൻ ഒളിപ്പിച്ചിരുന്ന
എന്തോ ഒന്ന്
എന്നെ നോവിച്ചു ..
ഞാനത് പലപ്രാവശ്യം വായിച്ചു
ഓരോ വായനയിലും
അത് പുനർവായന ആവശ്യപ്പെട്ടു.
ഇനിയും ഇങ്ങനെ എഴുതൂ
എന്ന് ഹൃദയത്തിൻ്റെ
ഇമോജിക്കൊപ്പം ഞാനറിയിച്ചു.
അവനത് തുറന്ന് കണ്ടില്ല
കാണുമ്പോൾ കാണട്ടെയെന്ന്
ഞാനും…
മറ്റ് ഒൻപതുപേരെയും
കാണാതായപ്പോൾ
അവരില്ലായ്മ ഞാനറിഞ്ഞിരുന്നേയില്ല
പതിവു പോൽ ഉണർന്നു
ഉറങ്ങി..
എന്തെന്നാൽ,
അവർ എന്നെയാണ്
പ്രണയിച്ചിരുന്നത്
ഞാനവരെയല്ല…
എന്നാൽ
പ്രണയ മഴയിൽ ഇങ്ങനെ
നനയാൻ പറ്റില്ലെന്ന് എഴുതിയ
പത്താമൻ
എവിടേക്ക് പോയെന്ന്
ഇടയ്ക്കൊക്കെ ഞാനോർത്തു.
ഒരിയ്ക്കൽക്കൂടി കണ്ടിരുന്നെങ്കിൽ
ഒരു വാക്ക്
മിണ്ടിയിരുന്നെങ്കിലെന്നും..
ഓരോ ദിനവും
അവൻ്റെ കവിതയ്ക്കായി മാത്രം
ഞാനുണർന്നു
അവൻ്റെ വരികൾ വായിച്ചു മാത്രം
ഞാനുറങ്ങി.
പിന്നീടൊരിക്കലും
എന്നെത്തേടി അവനോ
കവിതയോ എത്തിയില്ല…
പ്രണയിച്ചതിനേക്കാൾ വേഗത്തിൽ
അവനെന്നെ മറന്നുപോയോന്ന്
ഒരുവേള ഞാൻ ശങ്കിച്ചു..
പ്രണയ നദിയിൽ നീന്തി നീന്തി
അവൻ വിഷാദക്കടലിൽ
മുങ്ങിപ്പോയെന്ന്
ഞാനറിഞ്ഞിരുന്നില്ലല്ലോ…!
ഓർമ്മകൾ മാഞ്ഞുപോയവൻ
തിരികെ വന്നാലും
എന്നെ
അറിയുമോയെന്നോർക്കവെ
ഉള്ളിൽ നിന്നൊരു കവിത
ചിറകടിച്ചു പറന്നുയർന്നു….