പ്രണയച്ചൂര

കഥ

സിംപിൾ ചന്ദ്രൻ


മീനുകളെല്ലാം ആകെ അന്ധാളിപ്പിലായിരുന്നു. അവർ വട്ടംകൂടുകയും പരസ്പരം നോക്കി  ''എന്താ പറ്റിയത് '' എന്നു ചോദിക്കുകയും ചെയ്തു.
ചൂരമീൻ പാടുന്നു!ഇന്നേവരെ ഒന്നു മൂളുകപോലും ചെയ്യാത്തവൻ..
വെറുതെയങ്ങ് പാടുകയല്ല.. ചുറ്റുപാടുകളൊന്നും ശ്രദ്ധിക്കാതെ, ചിറകനക്കാതെ, ഒരു പൊങ്ങുപോലെ ഒഴുകിനടന്ന് മറ്റേതോ ലോകത്തിലെന്ന കണക്കെ പാടുകയാണ്!
''രാവിലെ മുതൽ ഇങ്ങനാണല്ലോ, ഇവനിതെന്താ പറ്റിയത്?''   ഐക്കൂറ.
''ആവോ! എന്തായാലും കേൾക്കാൻ നല്ല രസംണ്ട് .."  തെരണ്ടി പറഞ്ഞു.
''ഇതു കവിതയാ...''ചെമ്പല്ലിക്ക് സംശയമൊന്നുമില്ലായിരുന്നു. 
''കവിതയോ? അതെന്തു കുന്തമാ?'' ഐക്കൂറയ്ക്ക് അതിശയം.
''ആ അങ്ങനൊരു സൂത്രമുണ്ട് മനുഷേർക്ക് !  ഞാൻ കേട്ടിട്ടൊണ്ട് ഇരുട്ടുവീഴുമ്പം ചെലവൻമാര് കടപ്പുറത്തു വന്നുകുത്തിയിരുന്ന് തൊണ്ടപൊട്ടി അലക്കുന്നത്! വെറുതെയെങ്ങാൻ ആ വഴിക്കു ചെല്ലുന്ന ഞാനൊക്കെ അതുകേട്ട് ജീവനുംകൊണ്ട് വന്നവഴിയേ ഓടും! കരയടുത്ത് മീനൊന്നും ചെല്ലാത്തത് അതുകൊണ്ടാന്നു തോന്നിപ്പോകും! ഇവൻ പക്ഷേ നല്ല ഒന്നാന്തരമായിട്ടാ പാടുന്നത്. കേട്ടുനിക്കാൻ തോന്നും. സിനിമാപ്പാട്ടു തോറ്റുപോകും!''
''സിനിമാപ്പാട്ടോ?''   ചോദ്യം അയലയുടേതായിരുന്നു.
''മീൻപിടുത്തക്കാരടെ ബോട്ട് വരുമ്പം വെപ്രാളം പിടിച്ച് ഓടിയാമാത്രം പോര കൊച്ചേ, വല്ലപ്പഴും അതൂടൊക്കെ ശ്രദ്ധിക്കണം. അവമ്മാര് കൈയിൽപ്പിടിച്ചോണ്ടു വർത്താനം പറയുന്ന സൂത്രത്തീന്ന് നല്ലൊന്നാന്തരം പാട്ടും, ലോകത്തു നടക്കുന്ന സകലമാന കൊനഷ്ടുവർത്താനോം കേക്കാം..''ചെമ്പല്ലി തെല്ലൊരു പുച്ഛത്തിൽ ചിറികോട്ടിക്കൊണ്ട് പറഞ്ഞു.
''നേരുതന്നെ ചേച്ചീ! കവിതയോ സിനുമയോ എന്തോ ആകട്ട്, ചൂരയണ്ണൻ്റെ പാട്ട് എനിക്കിഷ്ടായി. എന്നാലും ആകപ്പാടെ ശോകമാണല്ലോ. ഇനി അവളെയോർത്തെങ്ങാനുമാണോ, ആ തേച്ചിട്ടുപോയ അക്കനെ?'' കണ്ണുനിറയെ ആരാധനയുണ്ടേലും കിളിമീൻ പെണ്ണിന് പൊടിക്കൊരു സംശയം ..''ഒന്നുപോടീ, അവൻ്റെ പുറകേ നീന്തിനീന്തി വാലുതേഞ്ഞിട്ടും അവൻ തിരിഞ്ഞു നോക്കാഞ്ഞ് ഇട്ടേച്ചുപോയോള് തേച്ചുപോലും! നിനക്കല്ലേലും അവനെക്കാണുമ്പം ഇച്ചിരെ എളക്കം കൂടുതലാ. ഞാൻ ശ്രദ്ധിക്കുന്നൊണ്ട്..''
''നിങ്ങളെല്ലാരും ഒന്നടങ്ങ്! ബഹളംവെച്ച് അവനെ ശല്യപ്പെടുത്താതെ!'' കിഴവൻസ്രാവ് ആയാസപ്പെട്ട് കൂനിക്കുറുകിയ ശരീരം തിരിച്ചുകൊണ്ടു പറഞ്ഞു.''കെളവൻ ഉറങ്ങുവല്ലാരുന്നോ.. '' ആരോ പിറുപിറുത്തു.
അതൊന്നും ശ്രദ്ധിക്കാതെ കിഴവൻസ്രാവ് തുടർന്നു, ''അവൻ പാടിക്കോട്ടെ, ആരും ബുദ്ധിമുട്ടിക്കണ്ട. നിങ്ങക്കറിയാവോ, ശരിക്കും ഈ പാടുന്നത് അവനല്ല.. അവൻ്റെ ഉള്ളിലിരുന്ന് മറ്റൊരാളാ .. ''
''മറ്റൊരാളോ? അതാരാ...''   പലരിൽനിന്ന് ഒരേ ചോദ്യം! അത്രയ്ക്കുണ്ടായിരുന്നു  ആകാംക്ഷ.
''പറയാം.. ''
എല്ലാരും കിഴവൻസ്രാവിനു ചുറ്റും കൂടി. കാര്യം ഇപ്പോൾ വയസ്സായി ക്ഷീണപ്പെട്ടു പോയെങ്കിലും ആയകാലത്ത് പുളളിയൊരു കില്ലാടിയായിരുന്നു. ചെമ്പൻകുഞ്ഞിനേം പളനിയേം പോലുള്ള അനേകം വീരശൂരപരാക്രമികളെ വട്ടംകറക്കിയ കൊമ്പൻ!  മനുഷ്യച്ചോരയുടെ മണവും എല്ലിൻ്റെ കടുപ്പവും ലഹരിയായിരുന്ന കൊലക്കൊമ്പനിപ്പോൾ പല്ലുമിക്കതും കൊഴിഞ്ഞ് വയ്യാതായി. എപ്പോഴെങ്കിലും എന്തെങ്കിലും തിന്നാലായി. അധികസമയവും പാതിയുറക്കത്തിലോ  വിശ്രമത്തിലോ ആണ്.  യുവമീൻസംഘം കാർന്നോർവൈബെന്നു പറഞ്ഞ് പുച്ഛിച്ചാലും അനുഭവസമ്പത്തിലും അറിവിലും കിഴവനെ വെല്ലാൻ ചുറ്റുവട്ടത്ത് ആരുമില്ല എന്നുള്ളതാണ് വാസ്തവം !
''അവൻ ഇന്നുകാലത്തെ  തിന്നത് ഒരു മനുഷ്യൻ്റെ മാംസമായിരുന്നു.  അയാളുടെ പാട്ടാണ് കേൾക്കുന്നത്.. ''
''അതിപ്പം അവൻ മാത്രമല്ലല്ലോ തിന്നിട്ടുണ്ടാവുക. എത്രപേര് തിന്നുകാണും, അവർക്കാർക്കും കൊഴപ്പമില്ലല്ലോ? ഇവനു മാത്രമെന്താ സൂക്കേട് ?''വറ്റ സ്വതവേയുള്ള പരുക്കൻ പ്രകൃതം മറച്ചു വച്ചില്ല.
''അവനു കിട്ടിയത് അയാളുടെ ഹൃദയമാണ്..'' കിഴവൻ സ്രാവ് ശാന്തനായി പറഞ്ഞു. ''ജീവിതകാലമത്രയും അയാളൊരു ഗതികെട്ട ഭാഗ്യാന്വേഷിയായിരുന്നു, ഒരുപാട് കഴിവുകളും ബുദ്ധിയുമുള്ളവൻ. പക്ഷേ ഒന്നും  ജീവിതത്തിൽ വിജയിക്കാൻ ഉപകാരപ്പെട്ടില്ല. ഇഷ്ടപ്പെട്ട ഇണയെപ്പോലും സ്വന്തമാക്കാൻ കഴിയാതെ പോയവൻ!''
''കവിതക്കാരനാരുന്നോ അപ്പൂപ്പാ?'' കിളിമീൻപെണ്ണ് ഇടയ്ക്കു കയറിച്ചോദിച്ചു.
''ജീവിതംകൊണ്ട്, അല്ല. ഞാൻ പറഞ്ഞില്ലേ അയാളൊരു ഗതികെട്ട ഭാഗ്യാന്വേഷിയായിരുന്നെന്ന്. പ്രാരാബ്ധങ്ങളുമായി അലയുന്നതിനിടയിൽ അയാൾക്കൊരിക്കലും കവിതയ്ക്കായി വായതുറക്കാൻ കഴിഞ്ഞില്ല.. പക്ഷേ അയാളുടെ ഉള്ളിൽ എത്രയോ അധികം കവിതകൾ ഉണ്ടായിരുന്നു. മഹത്തരമായ കവിതകൾ! അവസാനം വരെ കാത്തിരുന്നിട്ടും ഭാഗ്യം അയാളെ വിളിച്ചില്ല. പകരം കടലമ്മ രണ്ടു കൈയും നീട്ടി സ്വീകരിച്ചു. ''
''പിന്നേ, ബാക്കിയൊള്ളോനൊക്കെ എന്തോരം മനുഷ്യരെ തിന്നേക്കണു! ഇന്നലേം കൂടെ ഒരുത്തനെ തിന്നതാ! എന്നിട്ട് നമ്മടെ അകത്തിരുന്നാരും പാട്ടും കവിതേമൊന്നും പാടുന്നില്ലല്ലോ?''  കിഴവൻ്റെഫിലോസഫിയൊന്നും വറ്റയ്ക്ക് തീരെ ദഹിച്ചില്ല. അല്ലെങ്കിൽത്തന്നെ തത്വം പറയുന്നോരെ തീരെ പിടിക്കാത്തതുകൊണ്ട് അത്തരക്കാരുടെ ഏഴയലത്തുകൂടിപ്പോലും അവൻ പോകാറില്ല.
''ഒന്നു മിണ്ടാതിരിയെടാ! നിനക്കു കിട്ടിയപോലെ കയ്യിലിരുപ്പുകൊള്ളാഞ്ഞ് വല്ലോരും തല്ലിക്കൊന്നു കടലീത്താത്ത അലവലാതിയെയൊന്നുമല്ല അവനു കിട്ടിയത്, നല്ലൊന്നാന്തരം ബുദ്ധീം കഴിവുമൊണ്ടാരുന്ന ഒരുത്തനെയാ.. '' ചെമ്പല്ലിക്ക് ദേഷ്യം വന്നു.
''ബാക്കിം കൂടെ കേക്കട്ടെ! പറ അപ്പൂപ്പാ, അയാക്ക് ഇഷ്ടപ്പെട്ട പെണ്ണിനെ കിട്ടിയില്ലെന്ന് പറഞ്ഞല്ലോ അതെന്താ അവർക്ക് ഇഷ്ടമല്ലാരുന്നോ?'' കിളിമീൻപെണ്ണ് ആകാംക്ഷപൂണ്ടു.
''കുഞ്ഞേ, നമ്മുടെ ജീവിതം പോലല്ല മനുഷ്യരുടേത്. സത്യത്തി നമ്മളു ഭാഗ്യമൊള്ളോരാ, വെശപ്പിന് ഇത്തിരി ഭക്ഷണം, ഇഷ്ടമുള്ള ഇണ,  ഒന്നും തേടിവക്കണ്ട. വീടുകെട്ടണ്ട, മക്കളേന്നും പറഞ്ഞ് ആയുഷ്ക്കാലം ഞെരുങ്ങണ്ട. ചാകുമ്പം ചത്തു, അത്രതന്നെ!  ഈ മനുഷ്യരുടെ കാര്യം വല്യ കഷ്ടംതന്നാ. പൈസ എന്നൊരു എടപാടാ ഏറ്റവും പ്രധാനം! അതുകൂടാതെ ജോലി, അന്തസ്സ്, കുടുംബം, ദൈവം ഇങ്ങനെ ഒരുപാട് നൂലാമാലകളുണ്ട് അവറ്റോൾക്ക്. ഇതിലെല്ലാം കുരുങ്ങിക്കെടന്ന്  ആയുസ്സങ്ങ് തീരും. ഇഷ്ടപ്പെട്ട പലതും കിട്ടുകേമില്ല, ഇഷ്ടമില്ലാത്ത പലതിലും ചെന്നുപെടുകേം ചെയ്യും.  എന്തു ചെയ്യണേലും ഇതെല്ലാം നോക്കണം..''
കൂട്ടത്തിൽ കൂടാതെ കുറച്ചകലെമാറി നിൽക്കുന്ന നെയ്മീനെയും, കൊച്ചുപിച്ചടക്കം പിരുപിരുത്തുനിന്ന ചാളകളെയും ഒന്നു പാളിനോക്കി കിഴവൻ തുടർന്നു.
''ഉദാഹരണത്തിന് നമുക്ക് മനുഷേരെ തിന്നുന്നേന് ആഹാരമാണോന്ന് മാത്രം നോക്കിയാ മതി. പക്ഷേ അവർക്കു നമ്മളെ തിന്നണേൽപ്പോലും ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം നോക്കണം.... എന്തായാലും ഒരുകാര്യം ഉറപ്പാ. മനുഷ്യൻ്റെ പ്രാരാബ്ധത്തിന് നമ്മടെ കടലുമായി നല്ല ബന്ധമുണ്ട്. ചിലരത് തീർക്കാൻ കടല് കടക്കുന്നു. ചിലര് കടലിലോട്ടെറങ്ങുന്നു. വേറെ ചിലര് മടുത്തിട്ട് എടുത്തുചാടുന്നു! വേറെങ്ങും ആശ്രയമില്ലേൽ ഇങ്ങോട്ടുപോരെന്നും വിളിച്ച് കൈയും വിരിച്ച് കെടക്കുവാണല്ലോ കടലമ്മ!''
''അപ്പൂപ്പാ, ചൂരയണ്ണൻ്റെ കാര്യം എന്താകും?  അയാളേം അവരേം ഓർത്തിട്ട്  കഷ്ടം തോന്നുന്നു... ''
''വെഷമിക്കാനൊന്നുമില്ല കൊച്ചുങ്ങളേ. രണ്ടുദിവസം കഴിയട്ടെ, അയാടെ പെണ്ണ് വിവരം അറിഞ്ഞിട്ടില്ല. അറിയും. അറിയുമ്പം അവളുമിങ്ങു പോരും! അതിനുള്ള നിയോഗോം ചൂരയ്ക്കു തന്നാ...ഇപ്പം കേക്കുന്ന പാട്ട് സങ്കടത്തിൻ്റേതല്ലേ, അതുമാറി അന്നേരം സന്തോഷത്തിൻ്റേതാകും. .. അങ്ങനേ ഒന്നിക്കൂ. ചെലരുടെ വിധി അങ്ങനാ!''
... ഒന്നുമറിയാതെ പ്രണയപ്പാതി അപ്പോഴും പാടിക്കൊണ്ടിരുന്നു!


Comments
* The email will not be published on the website.