
പുസ്തകവായന
പ്രിയ ഉണ്ണികൃഷ്ണന്‍
വർത്തമാനകാലത്തെ കൃതികളും അവയിലെ ഇല്ലാത്ത മൂല്യങ്ങളുടെ കപട ആഘോഷങ്ങളും സാഹിത്യത്തെ അധമതലത്തിൽ എത്തിച്ചിരിക്കുന്നു. എന്നിട്ടും പുസ്തകങ്ങൾക്ക് കുറവില്ല എന്ന് മാത്രമല്ല കൂടിയ തോതിൽ വിപണിയിലേക്ക് അവ എത്തുന്നുമുണ്ട്. സാഹിത്യോത്സവങ്ങളിലും മറ്റും വിറ്റഴിക്കപ്പെടുന്നുണ്ട്. അതിനനുസരിച്ച് വായിക്കപ്പെടുന്നുണ്ടോ? ഉണ്ടെങ്കിൽ, അത്രയേറെ വായനാസംസ്കാരം ഉള്ള സമൂഹം എന്തുകൊണ്ടാണ് ഇത്രയും മൂല്യച്യുതിയിലേയ്ക്ക് എത്തിപ്പെട്ടത്?
സാഹിത്യത്തെ രാഷ്ട്രീയ ഉപകരണമായി കൊണ്ട് നടക്കുന്നത് വ്യാപകമായിരിക്കുന്നു. സാഹിത്യത്തിന് രാഷ്ട്രീയം വിഷയമാണെങ്കിലും സമൂഹത്തിന്‍റെ പ്രശ്‌നപരിഹാരത്തിന് അവയെ ഉപയോഗിക്കേണ്ടതില്ല. അത് സാധ്യവുമല്ല. ഏതിനു വേണ്ടിയാണെങ്കിലും കൃതിയുടെ ഗുണത്തിനും നിലവാരത്തിനും രചനാവൈഭവത്തിനുമാകണം പ്രാധാന്യം കൊടുക്കേണ്ടത്. അജീഷ് ദത്തന്റെ " ചരിത്രത്തിന്‍റെ ഭാവനാ സഞ്ചാരങ്ങൾ" എന്ന പുസ്തകത്തിൽ ‘കെ പി അപ്പനുശേഷം മലയാള നിരൂപണം എങ്ങോട്ട്’ എന്ന ലേഖനം വ്യക്തമാക്കുന്നത് സാഹിത്യശോഷണത്തിന്‍റെ കാരണങ്ങൾ തന്നെയാണ്.
കവിതാപഠനങ്ങൾ, കഥാപഠനങ്ങൾ, നിരൂപണം, നോവൽപഠനങ്ങൾ എന്നിവയുടെ ഉജ്ജ്വലമായ വായനയാണ് ‘ചരിത്രത്തിന്‍റെ ഭാവനാസഞ്ചാരങ്ങൾ’ എന്ന പുസ്തകത്തിലൂടെ അജീഷ് ദത്തൻ നൽകുന്നത്. വായനയ്‌ക്കൊപ്പം അതേക്കുറിച്ചുള്ള ചോദ്യങ്ങളേയും ചിന്തകളെയും നൽകാൻ കഴിയുന്നു എന്നത് ഈ പുസ്തകത്തിന്‍റെ ശ്രേഷ്ഠതയാണ്
യന്ത്രസരസ്വതി നമ്മെ സംഭ്രമിപ്പിക്കുമോ എന്ന് കെ പി അപ്പൻ ചോദിച്ച കാലത്തുനിന്നും ഏറെ മുന്നിട്ട് ആ സംഭ്രമം സത്യമായ കാലത്തിലേക്ക് എത്തിനിൽക്കുമ്പോൾ സാഹിത്യമേഖലയിൽ നിരൂപണത്തിന്‍റെ സ്ഥാനമെന്താണ്? നിരൂപണത്തെ എന്തിനാണ് ഭയക്കുന്നത്? നിരൂപകൻ എന്ന് മുതലാണ് എഴുത്തുകാരനെ അഥവാ പുസ്തകത്തെ ഇല്ലാതാക്കുമെന്ന് അനുമാനിച്ചു തുടങ്ങിയത്? കപട വിപണന തന്ത്രങ്ങളുടെ പുത്തൻ ആശയം മാത്രമാണത്. നിലനിൽപ്പുരാഷ്ട്രീയത്തിനും മതമേൽക്കോയ്മയുടെ സ്ഥിരതയ്ക്കും നിലവാരമില്ലാത്ത പുസ്തകങ്ങളെ തല്ലിപ്പഴുപ്പിച്ച് ആഘോഷമാക്കുന്നു. അങ്ങനെ വരുമ്പോൾ ജനാധിപത്യവാദിയായ നിരൂപകൻ സാഹിത്യലോകത്ത് അനാവശ്യമാകുന്നു.നോവൽ പഠനങ്ങളിൽ " അനന്തരം ബഷീറിന്‍റെ നാരായണിയ്ക്ക് എന്ത് സംഭവിച്ചു" എന്ന ലേഖനം ചിന്തനീയമാണ്. താരതമ്യം ചെയ്യപ്പെടുന്ന നോവലുകൾ അല്ലെങ്കിൽപ്പോലും ജയദേവനും ബഷീറും പ്രത്യക്ഷമായിത്തന്നെ അവിടെ തെളിയുന്നുണ്ട്. ബഷീറിന്‍റെ നാരായണിയുടെ കപടതയും കാമവും ജയദേവന്‍റെ നാരായണിയിലേക്കെത്തുമ്പോൾ പ്രണയകാവ്യമാകുന്നതിലെ തെളിമ ജയദേവന്‍റെ നോവലിനെ മുന്നിട്ട് നിർത്തുന്നു എന്ന് പറയാൻ ചരിത്രത്തിന്‍റെ ഭാവനാ സഞ്ചാരങ്ങൾ എന്ന പുസ്തകത്തിന്‍റെ എഴുത്തുകാരൻ മടിക്കുന്നില്ല. അതിൽ അതിശയമുണ്ട്. എന്തെന്നാൽ ബഷീർ എന്ന എഴുത്തുകാരൻ രചനാവൈഭവത്തിനപ്പുറം ആഘോഷിക്കപ്പെടുന്നു എന്നത് തന്നെ.
നിരൂപണത്തെ എന്തിനാണ് ഭയക്കുന്നത്? നിരൂപകൻ എന്ന് മുതലാണ് എഴുത്തുകാരനെ അഥവാ പുസ്തകത്തെ ഇല്ലാതാക്കുമെന്ന് അനുമാനിച്ചു തുടങ്ങിയത്? കപട വിപണന തന്ത്രങ്ങളുടെ പുത്തൻ ആശയം മാത്രമാണത്.
നീതിയുടെ അവസാനിക്കാത്ത യാത്രകൾ എന്ന ലേഖനം ആനന്ദിന്‍റെ നോവലുകളുടെ ആഴങ്ങളെ തേടുന്നു. നഗരം വ്യക്തിയെ വിഴുങ്ങുന്നതിന്റെ ചിത്രം കൂടിയാണ് ആൾക്കൂട്ടം എന്ന നോവൽ എന്ന് അജീഷ് പറയുന്നുണ്ട്. 1970ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ നോവലിന്‍റെ സ്വത്വം വർത്തമാനകാലത്തേയും ഉൾക്കൊള്ളുന്നുണ്ട്. അറുപത് വർഷങ്ങൾക്കിപ്പുറം 'ആൾക്കൂട്ടങ്ങൾ'
ബോംബെ നഗരം വിട്ട് ലോകത്തിന്‍റെ പല ഭാഗങ്ങളിൽ രൂപപ്പെടുന്നുണ്ട്. ജോസഫും ലളിതയും രാധയും പ്രേമും സുനിലും സുന്ദറുമെല്ലാം പുനർജ്ജനിച്ച മനുഷ്യരെപ്പോലെ വിവിധ രാജ്യങ്ങളുടെ നഗരങ്ങളിൽ ആധുനിക സംസ്കാരമെന്ന ഭരണകൂടങ്ങളുടെ വ്യാജ വാഗ്ദാനത്തിൽ അലഞ്ഞു നടക്കുന്നുണ്ട്. അറുപതുകളുടെ കാലത്ത് ബോംബെ നഗരത്തിൽ എത്തിപ്പെട്ടവർ വൈകാരിക ബന്ധങ്ങളെ (emotional attachment) അകറ്റി നിർത്തുമെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. അത് മനപ്പൂർവ്വം ഉടലെടുത്ത ഒന്നായിരുന്നില്ല, മറിച്ച് അന്നത്തെ നഗരം അവരെ അങ്ങനെ രൂപപ്പെടുത്തുകയായിരുന്നു. കാത്തുനിൽക്കാനോ പിന്നേയ്ക്ക് മാറ്റി വെയ്ക്കാനോ കഴിയാത്ത ദുരിതജീവിതം. അടുത്ത തലമുറകളിലേയ്ക്കും ആ വേഗതയും വൈകാരിക അകൽച്ചയും പടർന്നുപിടിച്ചിട്ടുണ്ട്. മറുനാടുകളിലെ മലയാളി സമൂഹങ്ങളിലും ഇന്ന് ഇതേകാര്യങ്ങൾ അതിഭീകരമായി തുടർന്നുപോകുന്നു. ഗ്രാമത്തിലെ ജനങ്ങളെ നിരന്തരം അഭയാർത്ഥികളാക്കിത്തീർക്കുന്ന ആധിപത്യ അധികാര രൂപകങ്ങളെക്കുറിച്ച് അഭയാർത്ഥികളിൽ ആനന്ദ് പറയുന്നതിന്‍റെ മറ്റൊരു വശമാണ് ലോകത്ത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതും. ഗ്രാമങ്ങളല്ല, നഗരങ്ങളിൽ നിന്നുതന്നെ അഭയാർത്ഥികൾ രൂപപ്പെടുന്നു, വേരുകൾ നഷ്ടപ്പെട്ടവർ രാജ്യമില്ലാത്തവർ ആകുന്നു. നിലനിൽപ്പിന്‍റെ ഓട്ടത്തിൽ പരാജിതന്റെ മുഖം പോലും അവർക്ക് കിട്ടുന്നില്ല. ആനന്ദിന്‍റെ എഴുത്തുകളിലൂടെ അജീഷ് നടത്തുന്ന പഠനം അവയുടെ ഉഷ്ണം വർധിപ്പിക്കുന്നു.
സമൃദ്ധിയിലല്ല പ്രതികൂലമായ സാഹചര്യങ്ങളിലാണ് സ്നേഹം വെളിപ്പെടുന്നത്, ഇരുണ്ട സ്ഥലത്ത് വെളിച്ചം കൂടുതൽ പ്രകാശിക്കുന്നതുപോലെ- ലിയനാർഡോ ഡാവിഞ്ചി. ആധുനികതയുടെ തിളക്കവും അങ്ങനെത്തന്നെയാകണം. പഴയകാലത്തിൽ നിന്നും എല്ലാത്തിനേയും ഒരല്പം മാറ്റിയെടുത്ത് ഏറ്റവും ഹീനമായ കാര്യങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്ന കാലത്തെ എങ്ങനെയാണ് ആധുനികകാലമെന്ന് വിളിക്കുക? മഹത്തരമായ കലകളെല്ലാം പഴയകാലത്തിന്‍റെ സൃഷ്ടികളാണ്. എന്നാൽ നമുക്ക് ആ കാലം ദുഷിച്ച പാരമ്പര്യങ്ങളുടെ വെറും പുരാതനകാലമാണ്. തന്‍റെ അസ്തിത്വം തേടി അലഞ്ഞ, ഒടുവിൽ ലോകസേവയാണ് തന്‍റെ കർമ്മരംഗമെന്ന് തിരിച്ചറിഞ്ഞ ഒരാധുനിക വ്യക്തിയെയാണ് മാടമ്പ് തന്‍റെ നോവലായ മഹാപ്രസ്ഥാനത്തിൽ ചിത്രീകരിച്ചിരിക്കുന്നത് എന്ന് തഥാഗതന്‍റെ യാത്രകൾ എന്ന ലേഖനത്തിൽ അജീഷ് പറയുന്നു. മാനവസേവയേക്കാൾ മഹത്തരമായ ആധുനികത മറ്റൊന്നുണ്ടോ? ആധുനിക മനുഷ്യന്‍റെ പ്രതിരൂപമെന്നപോലെ ബുദ്ധനെ പ്രതിഷ്‌ഠിക്കുന്ന നോവലിൽ ശ്രീശങ്കരന്‍റെ അദ്വൈതദർശനത്തിന്‍റെ വിപരീതമാണ് കാണുന്നതെന്നും, സിദ്ധാർത്ഥനിൽ നിന്നും ബുദ്ധനിലേക്കുള്ള സുഗമമല്ലാത്ത പരിണാമയാത്രയാണെന്നും അജീഷ് തന്‍റെ ലേഖനത്തിൽ വ്യക്തമാക്കുന്നു. അസ്തിത്വം തിരിച്ചറിയപ്പെടേണ്ടതിന്‍റെ സവിശേഷത ബുദ്ധന്‍റെ ജീവിതകഥയിലൂടെ മാടമ്പ് ആഖ്യാനം ചെയ്യുമ്പോൾ വായനയിലേക്ക് അതുൾക്കൊള്ളേണ്ടതുണ്ടെന്നും ലേഖകൻ പറയുന്നു.
കവിതാപഠനങ്ങൾ, കഥാപഠനങ്ങൾ, നിരൂപണം, നോവൽപഠനങ്ങൾ എന്നിവയുടെ ഉജ്ജ്വലമായ വായനയാണ് ‘ചരിത്രത്തിന്‍റെ ഭാവനാസഞ്ചാരങ്ങൾ’ എന്ന പുസ്തകത്തിലൂടെ അജീഷ് ദത്തൻ നൽകുന്നത്. വായനയ്‌ക്കൊപ്പം അതേക്കുറിച്ചുള്ള ചോദ്യങ്ങളേയും ചിന്തകളെയും നൽകാൻ കഴിയുന്നു എന്നത് ഈ പുസ്തകത്തിന്‍റെ ശ്രേഷ്ഠതയാണ്. പരസ്യങ്ങൾ പുസ്തകത്തിന്‍റെ മൂല്യം നിശ്ചയിക്കുന്നതിലേയ്ക്കും പതിപ്പുകളുടെ എണ്ണം എഴുത്തുകാരനെ ആഘോഷിക്കുന്നതിലേയ്ക്കും എത്തിനിൽക്കുന്ന ഈ കാലത്ത് നമ്മളിനിയും ശരാശരിയ്ക്ക് കയ്യടിക്കരുത്. മാറ്റം എന്നത് മൂല്യച്യുതിയല്ല, പുരോഗമന ആശയങ്ങളുടെ സർഗാത്മകതയുടെ ഉന്നതമായ നിലയായിരിക്കണം. അജീഷ് ദത്തന്റെ " ചരിത്രത്തിന്‍റെ ഭാവനാ സഞ്ചാരങ്ങൾ" അത്തരത്തിലുള്ള ഉന്നതമായ വായനയെ നൽകുന്നു.