
യാത്ര
അരുണ്‍ കളപ്പില
ഇരുൾ വീണുതുടങ്ങിയ സന്ധ്യയിലാണ് ഇടുങ്ങിയ വഴികളിൽ ചുറ്റിത്തിരിഞ്ഞ് ബസ് ഡാർജിലിംഗിലെ പുകമഞ്ഞുമൂടിയ തെരുവിലേക്കെത്തിയത്. വഴികളും തെരുവുകളും റെയിൽട്രാക്കുമായ് ഇത്രത്തോളം ശ്വാസം മുട്ടുന്ന മറ്റൊരു ഹിൽസ്റ്റേഷൻ ലോകത്ത് വേറേയുണ്ടാകുമോ എന്നറിയില്ല..

മലഞ്ചെരിവിലെ നേർത്ത പാത.. അതിനെ ചുറ്റിപ്പിണഞ്ഞ് കടന്നുപോകുന്ന നാരോഗേജ് റെയിൽപാളങ്ങൾ..ഇരുവശവും തിങ്ങിഞെരുങ്ങുന്ന പഴഞ്ചൻ കെട്ടിടങ്ങൾ...ബ്രിട്ടീഷ് യുഗത്തോളം പഴക്കമുണ്ട്, സഞ്ചാരികൾ ഡാർജിലിംഗിൽ കണ്ണുവെച്ച് തുടങ്ങിയിട്ട്...പൊടിപടർന്ന തെരുവിലെ ഒരു ചെറിയ ഹോട്ടലിന് മുന്നിൽ ബസ് നിന്നു. റോഡിൽ തന്നെയാണാ ബസിന്റെ കിടപ്പ്.. വേഗത്തിൽ ഇറങ്ങേണ്ടതുണ്ട്.. പിന്നാലെ കടന്നു വരുന്ന വാഹനങ്ങൾ ഹോൺ മുഴക്കാതെ ക്ഷമയോടെ കാത്തുകിടക്കുന്നു. അകലെ നിന്നും കളിത്തീവണ്ടിയുടെ ചൂളം വിളികാറ്റിനൊപ്പം താഴ് വരയിൽ ചുറ്റിത്തിരിയുന്നു..
ഭൂമിയുടെ ശിരസിൽ വെളുത്ത തലപ്പാവ് പോലെ...ഉയരത്തിന്റെ കാര്യത്തിൽ ലോകത്തെ മൂന്നാമത്തെ കൊടുമുടിയാണിത്. 8586 മീറ്റർ ഉയരത്തിൽ ക്യാൻവാസിൽ വരച്ച് പതിപ്പിച്ച ചിത്രം പോലെ...
വളരെ പെട്ടന്ന് യാത്രികർക്കൊപ്പം ലഗേജുമായി ഹോട്ടലിന്‍റെ ലോബിയിലെത്തി.പുറംകാഴ്ചപോലെ മോശമായിരുന്നില്ല ഉള്ളിൽ.. നിരത്തിൽ നിന്നും കയറിയത് തന്നെ മൂന്നാംനിലയിലെ റിസപ്‌ഷനിൽ.. താഴെയാണത്രെ റെസ്റ്റോറന്‍റ്. അഞ്ചാം നിലയിലെ മനോഹരമായൊരു മുറിയുടെ താക്കോൽ കൈപ്പറ്റി, മുകളിലേക്ക് നടന്നു.ഇടനാഴിയിലെ ഗ്ളാസ് കൂടിനപ്പുറം ടാർവഴിയെ സ്തംഭിപ്പിച്ച് തീവണ്ടി കടന്നുപോകുന്നു.മുറിയിലേക്ക് കടന്നു..ലഗേജുകൾ ഒതുക്കി വച്ചു.താഴ് വരയിലേക്ക് തുറക്കുന്ന ചില്ലുജനാലയുടെ വിരി നീക്കി..ഇരുൾ പടരും മുമ്പ് പ്രകാശം പൊഴിച്ച്,മഞ്ഞിൽ കുളിച്ച് കാഞ്ചൻജംഗ എന്ന കൊടുമുടിയുടെ മനോഹരമായ കാഴ്ച..
ഭൂമിയുടെ ശിരസിൽ വെളുത്ത തലപ്പാവ് പോലെ...ഉയരത്തിന്റെ കാര്യത്തിൽ ലോകത്തെ മൂന്നാമത്തെ കൊടുമുടിയാണിത്..8586 മീറ്റർ ഉയരത്തിൽ ക്യാൻവാസിൽ വരച്ച് പതിപ്പിച്ച ചിത്രം പോലെ...
കൽക്കത്ത കേന്ദ്രീകരിച്ച് ഇന്ത്യ ഭരിക്കുന്ന കാലത്ത്, പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാരുടെ വേനൽക്കാല വിനോദകേന്ദ്രമായിരുന്നു ഇവിടം. അന്ന്, കാളവണ്ടിയിലും കുതിരവണ്ടിയിലുമായി കൽക്കത്തയിൽ നിന്നുള്ള ദൂരം താണ്ടാൻ മാത്രംരണ്ടാഴ്ചയോളം വേണ്ടി വന്നിരുന്നു. വേഗത്തിൽ ദൂരം താണ്ടാനുള്ള പ്രയത്നമാണ് പിന്നീട് ഒന്നാം ഘട്ടമായി സിലിഗുരിയിലേക്കും.. മനോഹരമായ മലനിരകളെ ചുറ്റി ഡാർജിലിംഗിലേക്കുള്ള നാരോഗേജ് റെയിൽ പാതയായി രണ്ടാം ഘട്ടത്തിന്‍റെ പൂർത്തീകരണത്തിലും അവസാനിച്ചത്. 1881 ലാണ് സിലിഗുരിയിൽ നിന്നും ആദ്യ തീവണ്ടി ഡാർജിലിംഗിലേക്കോടിയത്. 88 കിലോമീറ്റർ നീളത്തിലുള്ള പാതയിൽ 14 സ്റ്റേഷനുകൾ. സിലിഗുരിയ്ക്കടുത്തുള്ള ന്യൂ ജൽപായ് ഗുരിയിൽ(NJP) നിന്നും രാവിലെ 8.30 നു പുറപ്പെടുന്ന ട്രെയിൻ വൈകിട്ട് 3.35 നാണ് ഡാർജീലിംഗിലെത്തുക. പുറംകാഴ്ചകൾക്കായി വലിയ ഗ്ളാസ് ജനാലകളാൽ മനോഹരമാക്കിയ നീലപ്പെട്ടികൾ പോലെയാണിതിന്റെ ബോഗികൾ.. ബഹുദൂരം ടാർവഴികൾക്ക് സമാന്തരമായും, ചിലപ്പോഴൊക്കെ വഴികളെ ചുറ്റിപ്പടർന്നും മുന്നോട്ടുപായുന്ന കളിത്തീവണ്ടി ആരെയും മോഹിപ്പിക്കുന്ന ഒരു കാഴ്ച തന്നെയാണ്.
മേരേ സപ്നോം കീ റാണി കബ് ആയേഗീ തു.
ഉള്ളിൽ കിഷോർസാബ് കൊട്ടിവിളിക്കുന്നു.രാജേഷ് ഖന്നയിലേക്കൊരു പരകായപ്രവേശം. മനോഹരമായ ആ ഗാനത്തിന്റെ ദൃശ്യങ്ങൾ പുനർജനിക്കുന്നു...
നിരത്തിലേക്ക് പെയ്യുന്ന മഞ്ഞുകണങ്ങൾക്കൊപ്പം സന്ധ്യ വീണുതുടങ്ങിയിരിക്കുന്നു. തണുപ്പുപറ്റി നടന്നു. ഇടുങ്ങിയ വഴികളിൽ ഇപ്പോഴും വാഹനത്തിരക്ക്.അതിനുള്ളിലെ റെയിൽപ്പാളത്തിനപ്പുറം വീടുകൾ, കടകൾ.ട്രെയിൻ കടന്നുപോകുമ്പോൾ എങ്ങനെയാണീ പാത റെയിൽപാളമായ് രൂപാന്തരപ്പെടുന്നത്...!! താഴ് വരയിലെ നിലയ്ക്കാത്ത ചൂളം വിളികൾ പാതയിൽ തടസം സൃഷ്ടിക്കുന്നവയെല്ലാം പെറുക്കിമാറ്റാനുള്ള മുന്നറിയിപ്പായിരിക്കാം. പതിറ്റാണ്ടുകളായി പരിചയമുള്ള ദൈനംദിന അനുഭവങ്ങളിൽ ഒന്ന്.അധികദൂരം നടക്കേണ്ടി വന്നില്ല. ഹോട്ടലിനടുത്തു തന്നെയായിരുന്നു റെയിൽവേ സ്റ്റേഷൻ.ആൾത്തിരക്കൊഴിഞ്ഞ് മലമുകളിൽ മഞ്ഞിൽ കുളിച്ച് നിൽക്കുന്നു.പാളത്തിന്‍റെ ഓരം ചേർന്ന് ചില ബോഗികൾ..വീടുപറ്റാൻ ധൃതിപ്പെട്ട് , ചിലർ തിളച്ച പാളങ്ങൾക്ക് മുകളിലൂടെ തിടുക്കപ്പെട്ട് പായുന്നുണ്ട്.സ്റ്റേഷന് മുന്നിൽ വിശാലമായൊരു താഴ് വര. കാഞ്ചൻജംഗയെ പകർത്തിവെച്ച് മനോഹരമായൊരു ചിത്രം ഉയർത്തിപ്പിടിച്ചാണതിന്‍റെ കിടപ്പ്. ചിതറിക്കിടക്കുന്ന ബോഗികൾക്കിടയിൽ നിന്ന് മനോഹരമായ ചില ചിത്രങ്ങൾ പകർത്തി തിരിച്ച് നടന്നു. അപ്പോഴേക്കും താഴ് വര നിറയെ വെളിച്ചം പൂത്തുതെളിഞ്ഞു.
വെയിൽ വീണപ്പോഴാണ് രാവിലെ കണ്ണുതുറന്നത്. ചില്ലുജാലകത്തിനപ്പുറം ഇന്നലെ രാത്രിയിലെപ്പോഴോ മുങ്ങിപ്പോയ കൊടുമുടി ഇപ്പോൾ സൂര്യനൊപ്പം തലപൊക്കിനോക്കുന്നു.ഡാർജിലിംഗിലെ കാഴ്ചകൾക്ക് വേണ്ടിയാണീ ദിനം. വേഗം യാത്രയ്ക്ക് തയാറായി. റെസ്റ്റോറന്‍റിൽ നിന്നും പ്രഭാത ഭക്ഷണം കഴിച്ച് പുറത്തിറങ്ങി.ടിബറ്റൻ അഭയാർത്ഥി ക്യാമ്പിലേക്കാണ് ആദ്യത്തെ യാത്ര..ഡാർജിലിംഗിലെത്തും മുമ്പ് ഇത്തരത്തിലൊരു കേന്ദ്രത്തെ പറ്റി കേട്ടിരുന്നില്ല...ആത്മീയ ഗുരു ദലൈലാമയെ പിൻപറ്റി ഇന്ത്യയിലെത്തിയ ടിബറ്റൻ ബുദ്ധമതവിശ്വാസികളുടെ ഡാർജിലിംഗിലെ അഭയകേന്ദ്രമാണത്. പട്ടണത്തിനു നടുവിൽ നാല് ഏക്കറിൽ സംസ്ഥാന സർക്കാർ നിർമ്മിച്ച കേന്ദ്രം..1959 ലാണിത് ആരംഭിക്കുന്നത്. 650 ൽ കൂടുതൽ ആളുകൾ വിവിധ ജോലികൾ ചെയ്ത് ഇവിടെ കഴിഞ്ഞു വരുന്നു. വൂളൻ ഷാളുകൾ , കാർപ്പറ്റുകൾ, മറ്റു കരകൗശല വസ്തുക്കൾ,തുകൽ ഉൽപ്പന്നങ്ങൾ. ഇവിടെ നിർമ്മിക്കപ്പെടുന്നുണ്ട്..വിവിധ രാജ്യങ്ങളിലേക്കവ കയറ്റുമതി ചെയ്യപ്പെടുന്നു..പ്രധാന കെട്ടിടത്തോട് ചേർന്ന വിൽപ്പന കേന്ദ്രത്തിൽ ഇവിടെ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ വാങ്ങാൻ ലഭിക്കും. അഭയാർഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കപ്പെടുന്നതിനാൽ വില്പനവിലയിൽ മറ്റു കിഴിവുകളൊന്നും ലഭിക്കില്ല..
ബഹുദൂരം ടാർവഴികൾക്ക് സമാന്തരമായും, ചിലപ്പോഴൊക്കെ വഴികളെ ചുറ്റിപ്പടർന്നും മുന്നോട്ടുപായുന്ന കളിത്തീവണ്ടി ആരെയും മോഹിപ്പിക്കുന്ന ഒരു കാഴ്ച തന്നെയാണ്.
മറ്റൊരു രാജ്യത്തേക്ക് പലായനം ചെയ്യപ്പെട്ടവരുടെ വേദന പേറുന്ന ഒരിടമായിട്ടാണിവിടം അനുഭവപ്പെടുക...!! തൊഴിലിടങ്ങളിൽ വിവിധ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകളുടെ മുഖത്ത് ആ വിഷാദം വായിച്ചെടുക്കാൻ കഴിയും.പതുക്കെ പുറത്തേക്ക് നടന്നു. ഡാർജിലിംഗിലെ കാഴ്ചകൾ മുഴുവൻ പ്രകൃതി ഒരുക്കി വച്ചതാണ്.ഹിമഗിരിയുടെ പച്ചപ്പും തണുപ്പും കലർന്ന സുന്ദരമായ അനുഭവമാണ് ഡാർജിലിംഗ്. അതുകൊണ്ടു തന്നെയാകാം നൂറ്റാണ്ടുകൾക്ക് മുമ്പ് ബ്രിട്ടീഷ് അധികാരികൾ മലകയറിയെത്തിയത്. മനോഹരമായ ചായത്തോട്ടങ്ങൾ നിർമ്മിച്ചത്. ഡാർജിലിങ് ചായ രുചികരമായൊരനുഭമാണ്. കാലിപോങ്ങിലും ഡാർജിലിങ്ങിലുമായ് ബംഗാളിന്‍റെ ചായത്തോട്ടങ്ങൾ നിറഞ്ഞു കവിയുന്നു. മഞ്ഞുപുലികളേയും ഹിമതാഴ് വരയിൽ കണ്ടുവരുന്ന മറ്റനേകം ജീവികളേയും കാണാൻ കഴിയുന്ന ഒരു ചെറിയ മൃഗശാല പട്ടണത്തിനുള്ളിൽ കുന്നിന്ചെരുവിലായ് കാണാം.അതിന്‍റെ നെറുകയിൽ പർവതാരോഹണ ഇൻസ്റ്റിറ്റൂട്ടും മ്യൂസിയവും. തണുത്തുറയുന്ന മഞ്ഞുമലകൾ കീഴടക്കിയ സാഹസികരായ സഞ്ചാരികളുടെ വിവരങ്ങളും അടയാളങ്ങളും ഇവിടെ സൂക്ഷിക്കുന്നു.ഹിമഗിരികൾക്ക് താഴെ, കാഞ്ചൻജംഗയിലേക്ക് കണ്ണുനട്ട്, തണുത്തുസുന്ദരമായ ഈ പട്ടണം എത്ര കാലങ്ങളായി സഞ്ചാരികളെ ഭ്രമിപ്പിച്ച് കാത്തിരിക്കുന്നു.പ്രകൃതി തുറന്നുവച്ച കുളിരുള്ള ഒരനുഭവം തന്നെയാണത്.