കുരുക്കഴിക്കുന്നവൻ

കവിത

 പ്രശാന്ത്.വി.എസ്


1.
ശ്രദ്ധവേണം. 
നിലയില്ലാതലഞ്ഞ 
വഴികളിലൂടെയെല്ലാം 
അവരെ 
തിരികെ 
നടത്തണം. 
കുരുക്കുകളെപ്പൊഴും 
വഴിതെറ്റിപ്പോയ
 യാത്രകൾ
മാത്രമെന്ന് 
അവരറിയണം. 
വഴി വീണ്ടും തെറ്റാം. 
ദിശയുമിടവും 
വെളിവാകാതെയപ്പോൾ 
അവരൊടൊപ്പം 
വീണ്ടുമലയണം. 
അടയാളങ്ങളെപ്പൊഴും 
അടയാളങ്ങളും 
വഴികളെപ്പൊഴും 
വഴികളുമായിരിക്കില്ലെന്ന് 
അറിഞ്ഞുകൊള്ളണം. 
ഇഴയഴിച്ചെടുക്കവേ 
സ്വയമതി- ലടിപ്പെട്ടുപോകാതിരിക്കാൻ- 
ശ്രദ്ധ വേണം. 
2. 
ചില നേരങ്ങളിൽ 
ഒരുവനുള്ളിൽ 
നിന്നുതന്നെ 
അവനെ 
കുരുക്കഴിച്ചു 
പുറത്തിടണം. 
അവനുള്ളിൽനിന്ന് 
അവനെ 
എടുത്തുകളയുമ്പോലെ- 
യാകാതെ. 
പതിവുകൾ. 
കനവുകൾ. 
പേക്കിനാവുകൾ.
പ്രണയം
കൊഴിച്ചിട്ടുപോയ 
ഓർമത്തൂവലുകൾ.
കനവെന്ന്
ഉണർവെന്ന് 
ഓരോ ഇഴയും 
തിരിച്ചു പിരിച്ച് 
അവനിൽനിന്നവനെ 
വലിച്ചെടുക്കുവേ 
സ്വയമവനി- 
ലടിപ്പെട്ടുപോകാതിരിക്കാൻ- 
ശ്രദ്ധ വേണം.

Comments
* The email will not be published on the website.