
യാത്ര
സജി സുജിലി
എന്‍റെ 47ാമത് ജപ്പാൻ യാത്ര വിജയകരമായി പര്യവസാനിച്ചതിന്‍റെ ത്രില്ലിലാണ് ഞാൻ. ഒരു യഥാർത്ഥ സഞ്ചാരിയെന്ന നിലയിൽ ഇതുവരെയുള്ള ഓരോ യാത്രയിലും എന്നെ വിസ്മയിപ്പിച്ച നാടാണ് ജപ്പാൻ. ഇത്തവണയും അതേ വിസ്മയങ്ങൾ ഒരുക്കി ആ നാട് എന്നെ ചേർത്തു പിടിക്കുന്നു. ലോകത്തിൽ സുന്ദരമായതെല്ലാം ഈ നാട്ടിലാണെന്ന് പറയാറുണ്ട്. ആ സുന്ദര കാഴ്ചകളെല്ലാം എന്‍റെ അനുഭവത്തിൽ കോരിനിറച്ച രാജ്യമാണല്ലോ ജപ്പാൻ....!
ഇത്തവണത്തെ എന്‍റെ യാത്രയിൽ എട്ടു പേർ ആണ് ഉണ്ടായിരുന്നത്. സാധാരണ ഞാൻ കുറച്ചു അംഗങ്ങളെ മാത്രമേ യാത്രയിൽ ഉൾപ്പെടുത്താറുള്ളൂ. നവം. 1 ന് രാത്രി 11 മണിക്ക് കൊച്ചിയിൽ നിന്നായിരുന്നു ഫ്ളൈറ്റ്. രണ്ടാം നാൾ വൈകിട്ട് 8ന് ഞങ്ങൾ ടോക്യോയിലെ നറിറ്റ എയർപോർട്ടിലെത്തി. ഇതിനിടെ യാത്രാ സംഘത്തിലെ രണ്ടു പേർ ദുബായിൽ നിന്നും, ഒരാൾ ബംഗലൂരുവിൽ നിന്നും നേരത്തേ അവിടെ എത്തിയിരുന്നു. ചെന്നിറങ്ങിയ പ്പോൾ തന്നെ ഓരോരുത്തർക്കും കൈ നീട്ടം കണക്കെ 15000 ജപ്പാൻ യെൻ വീതം കൈവെള്ളയിൽ വച്ചു കൊടുത്തു. ഇഷ്ടാനുസരണം ചൈനീസ്, തായ്, ജാപ്പനീസ്, അമേരിക്കൻ ഭക്ഷണം കഴിച്ചോളാൻ പറഞ്ഞു. അവിടുത്തെ നമ്പർ വൺ ഫുഡ് കോർട്ടൊക്കെ ചുറ്റിക്കറങ്ങി അവർ മതിയാവോളം ഭക്ഷണം കഴിച്ചു. ആ ആശയം വൻ വിജയമായി. അന്നു രാത്രി നറിറ്റയിലെ ഇന്റർനാഷണൽ ഗാർഡൻ ഹോട്ടലിലായിരുന്നു താമസം.
ജപ്പാനിലെ ട്രെയിനുകളിൽ കയറിയിട്ടുണ്ടോ ? അര നൂറ്റാണ്ട് പഴക്കമുള്ള കമ്പാർട്ട്മെന്റുകൾ പോലും ബ്രാന്‍റ് ന്യൂ ആയി അനുഭവപ്പെടും. വൃത്തിയുടെ കാര്യത്തിലുമുണ്ട് ആ ജപ്പാൻ ടച്ച്.
സ്വാഭാവികമായും ജപ്പാനികൾ ഉയരം കുറഞ്ഞവരാണല്ലോ. അതുകൊണ്ട് ഹോട്ടൽ മുറികളും ചെറുതായിരുന്നു. എങ്കിലും വൃത്തിയുടെ കാര്യത്തിൽ നമ്പർവൺ ആയിരുന്നു. അങ്ങനെ എല്ലാവരും സുഖനിദ്രയിലേക്ക്....
പിറ്റേ ദിവസത്തെ പ്രഭാതഭക്ഷണം എല്ലാവർക്കും ആസ്വാദ്യകരമായിരുന്നു. നൂറോളം വിഭവങ്ങൾ....! എല്ലാവരും ഹാപ്പിയായി. തുടർന്ന് ഞങ്ങൾ ഹിരോഷിമയിലേക്ക്.... കേരളത്തിന്‍റെ ജ്യോഗ്രഫി വച്ച് നോക്കുമ്പോൾ, തിരുവനന്തപുരത്തു തുടങ്ങി കാസർഗോഡ് പോയി തിരിച്ചു തിരുവനന്തപുരത്തു വരും പോലെ....
വിസ്മയിപ്പിക്കുന്ന ട്രെയിന്‍ ടൈമിംഗ്
ബുള്ളറ്റ് ട്രെയിനിലായി അടുത്ത സഞ്ചാരം. ബുള്ളറ്റ് വേഗത്തിൽ പായുന്ന ട്രെയിൻ... വൃത്തിയും സമയ കൃത്യതയുമാണ് അതിന്‍റെ ഹൈലൈറ്റ്. ആ സമയം നോക്കി നമുക്ക് വാച്ച് കറക്ട് ചെയ്യാനാകും. ഓരോ രണ്ട് മിനിറ്റ് ഇടവേളകളിൽ ട്രെയിൻ ഓടിക്കൊണ്ടിരിക്കും. കൃത്യമായ ടൈമിംഗ്. ഓർക്കുക, ഒരു നിമിഷം തെറ്റിയാൽ എല്ലാം തകരും. 1960 ൽ ആരംഭിച്ച ഈ ബുള്ളറ്റ് ട്രെയിൻ സർവീസിൽ ഇന്നേവരെ ഒരു ചെറു അപകടം പോലും റിപ്പോർട്ട് ചെയ്തിട്ടില്ലത്രെ. ഈ സമയ ക്ലിപ്തതയ്ക്ക് അവരെ നമ്മൾ നമിച്ചേ മതിയാകൂ. പിന്നീട് ഞങ്ങൾ ടhin kobe എന്ന സ്ഥലത്തെത്തി. അവിടെ നിന്നും മറ്റൊരു ട്രെയിനിൽ ആറ്റം ബോംബ് നാശം വിതച്ച ഹിരോഷിമയിലെത്തി. വൈകിട്ട് 5 മണിയോടെ ഹോട്ടൽ ചെക്കിൻ ചെയ്തു. തുടർന്ന് നഗരം ചുറ്റാനിറങ്ങി. ട്രാമിൽ കയറി സിറ്റിയിലേക്ക്....
ഓരോ രണ്ട് മിനിറ്റ് ഇടവേളകളിൽ ട്രെയിൻ ഓടിക്കൊണ്ടിരിക്കും. കൃത്യമായ ടൈമിംഗ്. ഓർക്കുക, ഒരു നിമിഷം തെറ്റിയാൽ എല്ലാം തകരും. 1960 ൽ ആരംഭിച്ച ഈ ബുള്ളറ്റ് ട്രെയിൻ സർവീസിൽ ഇന്നേവരെ ഒരു ചെറു അപകടം പോലും റിപ്പോർട്ട് ചെയ്തിട്ടില്ലത്രെ.
സ്ട്രീറ്റിലൂടെ കുറെ ദൂരം നടന്നു. Onitsuka Tiger എന്ന ലോക പ്രശസ്ത ഷൂവിന്‍റെ ഷോറൂം കണ്ടു. ഞങ്ങളിൽ പലരും ഷൂ വാങ്ങി. കഴിഞ്ഞ മാസം ചലച്ചിത്ര താരം മഞ്ജു വാരിയർ വാങ്ങിയ അതേ കളർ ഷൂ വാങ്ങിയ ഒരു സഹോദരിയുടെ സന്തോഷം നേരിൽ കാണാനായി. നമ്മുടെ നാട്ടിലേക്കാൾ പകുതി വില മാത്രം....!
നവം. 04 ചൊവ്വ രാവിലെ ഞങ്ങൾ മനുഷ്യരാശിയെ കൂട്ടത്തോടെ കൊന്നൊടുക്കിയ ഹിരോഷിമയിലെത്തി. ആ ദുരന്തത്തിന്‍റെ ഭീകരത അവിടെ അതേ പോലെ പുന:സൃഷ്ടിച്ചിട്ടുണ്ട്. കരളലിയിക്കുന്ന കാഴ്ചകൾ.... നൊമ്പരപ്പെടുന്ന മനസ്സുമായാണ് ഞങ്ങൾ അവിടെ നിന്നു മടങ്ങിയത്. പിന്നീട് ഞങ്ങൾ പോയത് മിയാജിമാ ഐലന്റിലേക്കാണ്. ഹിരോഷിമയ്ക്ക് പുറത്ത് ഒരിടമാണിത്. 1600 വർഷം പഴക്കമുള്ള ഒരു കൊട്ടാരം അവിടെ അതേപടി നിലനിർത്തിയിരിക്കുന്നു. പൂർണമായും തടിയിലാണ് അതിന്‍റെ നിർമ്മാണം. വേലിയേറ്റ സമയത്ത് കൊട്ടാരം ഉയരുന്നതും വേലിയിറക്കത്തിൽ താഴുന്നതും അത്ഭുതക്കാഴ്ചയാണ്. കഠിനമായ ചൂടിലും അതിശൈത്യത്തിലും കൊട്ടാരത്തിനുള്ളിൽ ഒരേ താപനിലയാണെന്നതും എടുത്തു പറയേണ്ടതാണ്.

സമയബന്ധിതമാണ് ഓരോ സഞ്ചാരവും എന്നതിനാൽ ഞങ്ങൾ അടുത്ത ഡസ്റ്റിനേഷനു വേണ്ടി ഹിരോഷിമയോട് വിട പറഞ്ഞു.
ടീം അംഗങ്ങൾ എന്‍റെ സന്തതസഹാചാരിയും, ശിഷ്യനും ഭാവി വാഗ്ദാനം ആയ ജിത്തു എന്ന ജോർജ് എൽദോ, കൊട്ടാരക്കര സ്വദേശിയായ സുജിത്തും ഭാര്യ അശ്വതി. അങ്കമാലിയിൽ നിന്നുള്ള റെജി, ഭാര്യ ഷീന. ഷീനയ്ക്ക് നടക്കാൻ കുറെ ബുദ്ധിമുട്ടുന്നതു പോലെ തോന്നി. ദുബായ് സ്വദേശികളായ ബഷീറും ഭാര്യ മജീദാ എന്ന മാച്ചായും. അവരുടെ രണ്ട് കാൽമുട്ടും മാറ്റി വച്ചതാണ്. എനിക്ക് അവരുടെ കാര്യത്തിൽ നേരിയ ആശങ്ക തോന്നാതിരുന്നില്ല. എന്നാൽ ചുറുചുറുക്കോടെയാണ് അവർ പടികൾ ചവിട്ടി കയറിയതും യാത്രയിൽ പങ്കെടുത്തതും.
യാത്രക്കാർ സന്തോഷത്തോടെയും സംതൃപ്തിയോടെയും ഉല്ലസിച്ചു എന്നറിയുമ്പോഴാണ് ആ യാത്ര സാർത്ഥകമാകുന്നത്. ഹിരോഷിമ വിട്ട ഞങ്ങൾ നാഘോയയിൽ എത്തി. ഹോട്ടൽ ചെക്കിൻ ചെയ്ത്, ഭക്ഷണം കഴിച്ചു.
ടയോട്ട മ്യൂസിയം അടുത്ത ദിവസം രാവിലെ ടയോട്ട മ്യൂസിയത്തിലേക്ക്.... ജപ്പാന്‍റെ വ്യാവസായിക വിപ്ലവത്തിന്‍റെ ആണിക്കല്ലാണ് ഈ മ്യൂസിയമെന്ന് പറയട്ടെ. ഉച്ചയ്ക്ക് ശേഷം,ക്യോട്ടോക്ക് പോയി. ചുറ്റി നടന്ന് കാഴ്ചകൾ ആസ്വദിച്ചു. മൗണ്ട് ഫുജിയിലേക്കായിരുന്നു അടുത്ത യാത്ര. മുന്നോട്ടും പിന്നോട്ടും നീങ്ങുന്ന ട്രെയിൻ, കപ്പിയും കയറും ഉപയോഗിച്ച് വലിച്ചു കയറ്റുന്ന ട്രെയിൻ. കേബിൾ കാർ, ക്രൂയിസ്... മൗണ്ട് ഫ്യുജിയെ പല ആംഗിളുകളിൽ കണ്ട ശേഷം റൂമിലേക്ക്....
1600 വർഷം പഴക്കമുള്ള ഒരു കൊട്ടാരം അവിടെ അതേപടി നിലനിർത്തിയിരിക്കുന്നു. പൂർണമായും തടിയിലാണ് അതിന്‍റെ നിർമ്മാണം. വേലിയേറ്റ സമയത്ത് കൊട്ടാരം ഉയരുന്നതും വേലിയിറക്കത്തിൽ താഴുന്നതും അത്ഭുതക്കാഴ്ചയാണ്.
അടുത്ത ദിവസം ടോക്യോവിലെ വിശാലമായ തെരുവുകളിലൂടെയായിരുന്നു സഞ്ചാരം. മനോഹരമായ കാഴ്ചകൾ... 11 കി.മീറ്ററോളം ആ ദിവസം നടന്നെന്നായിരുന്നു ബഷീർ സാർ പറഞ്ഞത്. 08 ന് രാവിലെ അവിടെ നിന്നുള്ള ഫ്ലൈറ്റിൽ കയറി രാത്രി 11 ഓടെ കൊച്ചിയിലെത്തി. യാത്ര രസകരവും വിജയവുമായിരുന്നു എന്ന് സഹയാത്രികരുടെ വാക്കുകളിൽ നിന്നും ഞാൻ മനസ്സിലാക്കുന്നു. ഊഷ്മളമായ സൗഹൃദവും സുദൃഢമായ സ്നേഹബന്ധവും അതിലുപരി, ഹൃദ്യമായ കൂട്ടായ്മയും രൂപപ്പെടാൻ ഈ യാത്ര സഹായിച്ചു.
സ്വതന്ത്രമായ യാത്രാനുഭവം
തികച്ചും വ്യത്യസ്തമായ മറ്റൊരു യാത്രയിൽ കാണാമെന്ന ശുഭപ്രതീക്ഷ എല്ലാവരുടെയും മുഖത്ത് കാണാമായിരുന്നു. അടുത്ത യാത്ര പ്ലാൻ ചെയ്തു കൊണ്ട് ഞങ്ങൾ പരസ്പരം വിട ചൊല്ലി.... സ്വതന്ത്ര്യം, സുരക്ഷിതം... ആകാശത്തെ പറവകളെ പോലെ, സർവതന്ത്ര സ്വതന്ത്രമാകണം യാത്രകൾ.... അത്യപൂർവമായ ഈ പരീക്ഷണമാണ് ജപ്പാൻ യാത്രയിലൂടെ ഞങ്ങൾ യാഥാർത്ഥ്യമാക്കിയത്. യാത്രികന് ഇഷ്ടമുള്ള ഇടത്തേക്ക് പോകാം, ഇഷ്ടമുള്ളത് കാണാം, തെരുവിലൂടെയോ ഇടവഴിയിലൂടെയോ പട്ടണത്തിലൂടെയോ ഗ്രാമത്തിലൂടെയോ നാട്ടുകാരുടെ ഇടയിലൂടെ നടക്കാം... പ്രിയപ്പെട്ട ഭക്ഷണം കഴിക്കാം... ഈ അസുലഭാവസരമാണ് ഞങ്ങളുടെ യാത്രയുടെ ഹൈലൈറ്റ്. അതു തന്നെയാണ് ഒരു സഞ്ചാരി മോഹിക്കുന്ന യാത്ര....! സാധാരണയായി, ഒരു ഗ്രൂപ്പ് ടൂറിൽ 50 ഓളം പേരുണ്ടാകും. ഒരു ബസിൽ കൊണ്ടുപോയി ഒരിടത്ത് ഇറക്കും, അവർ പറയുന്നത് കാണണം, അവർ തരുന്നത് കഴിക്കണം. ഇവിടെ യാത്രികന്‍റെ ആഗ്രഹങ്ങൾക്ക് ചോയ്സില്ല. ഈ യാത്രകൾ അങ്ങനെയല്ല. ഞങ്ങൾക്കൊപ്പം വരുന്നവർക്ക് അവരുടെ മനസ്സുപോലെ ചുറ്റിയടിക്കാം. ഇവിടെ നിങ്ങളാണ് സഞ്ചാരികൾ. അതിനുള്ള ഗൈഡ്ലൈൻ മാത്രമേ ഞങ്ങൾ നൽകുന്നുള്ളൂ. അതിനനുസരിച്ച് കാ ണുകയും അറിയുകയും അലയുകയും ചെയ്യേണ്ടത് നിങ്ങൾ ഓരോരുത്തരുമാണ്. ഇന്ത്യയിലേക്ക് വന്ന ഒരു വിദേശിയെ ശ്രദ്ധിച്ചിട്ടുണ്ടോ...? അയാൾ അങ്ങനെയാണ്. ഓരോ ഇടവും സ്വയം കണ്ട്, അറിഞ്ഞ്, ആസ്വദിച്ച് അങ്ങനെ നടക്കും. അപ്പോൾ മാത്രമേ രാജ്യങ്ങളെ മനസ്സിലാക്കാനാകൂ,
സുരക്ഷിതമാണീ ജപ്പാൻ
ഏത് സഞ്ചാരിക്കും ധൈര്യത്തോടെ വന്നു പോകാവുന്ന നാടാണ് ജപ്പാൻ. ക്രൈം റേറ്റിംഗ് വളരെ കുറവ്, മോഷണവും കൊള്ളയുമില്ല. ആരെയും ഭയക്കാനില്ല. നൂറു ശതമാനം സുരക്ഷിതം.... അത് ജപ്പാൻ മാത്രമാണ്. സന്ദർശകരോട് ഒപ്പം നില്ക്കുന്ന നാട്.... സ്നേഹമുള്ള നാട്.... ചേർത്തു പിടിക്കുന്ന നാട്... ഇവിടുത്തെ ടെയിനിലും മറ്റും യാത്ര ചെയ്യുമ്പോൾ നമുക്കത് അറിയാനാകും. നമ്മുടെ ട്രെയിനുകളിലെ അവസ്ഥ ഒന്നോർത്ത് നോക്കിക്കേ.... കമ്പാർട്ടുമെൻറുകളിലും മറ്റ് പേരുകളെഴുതി, കുത്തിവരച്ച്, വൃത്തിഹീനമാക്കി.... ബുക്ക് ചെയ്ത സീറ്റിൽ പോലും സ്വസ്ഥമായിരിക്കാൻ കഴിയുന്നുണ്ടോ.....! ജപ്പാനിലെ ട്രെയിനുകളിൽ കയറിയിട്ടുണ്ടോ ? അര നൂറ്റാണ്ട് പഴക്കമുള്ള കമ്പാർട്ട്മെന്റുകൾ പോലും ബ്രാന്‍റ് ന്യൂ ആയി അനുഭവപ്പെടും. വൃത്തിയുടെ കാര്യത്തിലുമുണ്ട് ആ ജപ്പാൻ ടച്ച്. വാസ്തവത്തിൽ അപ്പോഴാണ് നമുക്ക് നമ്മോട് തന്നെ പുച്ഛം തോന്നുന്നത്. ലജ്ജിച്ച് തല താഴ്ത്തുന്നത്....