പ്രണയഛായകള്‍

പുസ്തകവായന
കെ.പി.ഉണ്ണി


O my dearest, when I beseech you for a kiss,
Do not bend your neck smiling, do not turn your face,
Keep within the pouch of your lips one complete kiss,
A radiant scarlet thrill of nectar for me, thy devoted humble bee
Charming and luscious smiles in clusters.
രവീന്ദ്രനാഥ ടാഗോറിന്‍റെ മാനസസുന്ദരിയിലെ വരികളാണിത്.  പ്രണയത്തിന്‍റെയും മിസ്റ്റിസിസത്തിന്‍റെയും ഒക്കെ ഭാവസമൃദ്ധി ഈ വരികള്‍ക്കുണ്ട്. പ്രണയവും വേര്‍പാടും ആത്മീയതയും ഭാരതീയ കവിതയുടെ പാരമ്പര്യമാണ്. ഈ ഒരു പരിപ്രേക്ഷ്യത്തിലാണ് എന്‍.ബി.സുരേഷ് എഴുതിയ ഛായാമുഖി എന്ന കവിതാപുസ്തകത്തെ വായിക്കേണ്ടത്.

പുലര്‍ച്ചെ ജന്നല്‍പ്പടിയില്‍ കണ്ട മഴവില്ലിന്‍റെ തുണ്ട്, അവളുടെ കണ്ണീരില്‍ സൂര്യന്‍ ചാലിച്ചെടുത്തതായിരുന്നു; അപ്പോള്‍ അയാളുടെ അകവിചാരങ്ങളെല്ലാം പുഴയിലേക്ക് വന്നെത്തുന്ന അനേകം കൈവഴികള്‍ പോലെ അവളിലേക്ക് മാത്രമായി ചാഞ്ഞുകിടന്നു.

പ്രണയത്തിന്‍റെ അഭൗമസൗരഭ്യം വാരിത്തൂവിയ നിഗൂഢാനന്ദത്തിന്‍റെ കാവ്യവിരുന്ന്: എന്‍. ബി. സുരേഷിന്‍റെ ഛായാമുഖിയെ അങ്ങനെ വിശേഷിപ്പിക്കാനാണ് ഇഷ്ടം. പ്രണയത്തിന്‍റെ വിരിപ്പില്‍ മലര്‍ന്ന് കിടന്ന് കവി പ്രപഞ്ചത്തിനൊപ്പം കവിതയെ ധ്യാനിക്കുന്നു. നാദത്തിന്‍റെ സൗഗന്ധികങ്ങള്‍ കുടിച്ചിറക്കുന്ന പ്രണയസന്ധ്യകള്‍ ഉന്മാദികളുടെ രാവുകള്‍ക്ക് വ്യാകരണമില്ലെന്ന് തിരിച്ചറിയുന്നു.

കാറ്റ് മരത്തെ തഴുകുന്ന പോലെ തലോടാനും പൊള്ളിയ ഭൂമിയെ പുതുമഴ എന്ന പോലെ തണുപ്പിക്കാനും ഹേമന്തരാവില്‍ ഇലകൊഴിയുന്ന പോലെ അടര്‍ന്ന് വീഴാനും സന്ധ്യഭൂമിയെ പൊതിയുന്ന മാതിരി തുടുപ്പിക്കാനുമാണ് പ്രണയഭാജനത്തോട് ആവശ്യപ്പെടുന്നത്. അപ്പോഴും എവിടേക്കോ പോകുന്ന തീവണ്ടിയില്‍ കുറച്ചുദൂരം യാത്രചെയ്യാന്‍ അടുത്തടുത്തിരിക്കുന്നവരുടേതാണ് ജീവിതമെന്ന യഥാര്‍ത്ഥ്യം അയാള്‍ അറിയുന്നുണ്ട്.

നീ വെളിച്ചം എന്ന് പറയുന്നു/ ഇരുട്ട് നെടുകെ പിളരുന്നു/ നീ പച്ച എന്ന് പറയുന്നു/ മരത്തില്‍ ഇല വിരിയുന്നു/ .../ നീ ചിരിയെന്ന് പറയുന്നു/ ലോകം പാല്‍പ്പല്ല് കാട്ടുന്നു/ നീ പതിയെ മിഴി തുറക്കുന്നു/ശൂന്യതയില്‍ ഒരു ജീവന്‍ പിടയുന്നു/

ഒടുക്കം കൈനീട്ടി ഒരു വാക്ക് മൂളുമ്പോള്‍ അവന്‍ അവളില്‍ ലയിച്ച് തുടരുന്നു.

പ്രണയത്തിന്‍റെ വിരിപ്പില്‍ മലര്‍ന്ന് കിടന്ന് കവി പ്രപഞ്ചത്തിനൊപ്പം കവിതയെ ധ്യാനിക്കുന്നു. നാദത്തിന്‍റെ സൗഗന്ധികങ്ങള്‍ കുടിച്ചിറക്കുന്ന പ്രണയസന്ധ്യകള്‍ ഉന്മാദികളുടെ രാവുകള്‍ക്ക് വ്യാകരണമില്ലെന്ന് തിരിച്ചറിയുന്നു.

ജീവിതം ഉടലും ഉയിരും രണ്ടാക്കി വെയ്ക്കുന്ന വലിയൊരു ഒളിച്ചുകളിയാണെന്നും അത് തുള്ളി തുള്ളിയായി ഇറ്റുവീണുകൊണ്ടിരിക്കുന്ന ഉപേക്ഷിച്ച ക്യാന്‍വാസിലെ അപൂര്‍ണ്ണ ചിത്രമാണെന്നും അസ്തമിച്ച വെളിച്ചത്തിന് നേരെ ആയുന്ന ഭൂമിയെപ്പോലെ ഈ ഒളിച്ചുകളി ലോകം വിധിച്ചതാണെന്ന് തിരിച്ചറിയുന്നുമുണ്ട്, കവി. പ്രണയിനിയുടെ ഹൃദയം ഉള്ളില്‍ തുടിയ്ക്കാന്‍ തുടങ്ങിയപ്പോഴാണ് മരങ്ങള്‍ പൂത്തുലഞ്ഞതും സന്ധ്യ ആകാശത്ത് നിറങ്ങളുടെ നൃത്തം ചമച്ചതും ഇരുട്ടിന്‍റെ പാടവീണ കണ്ണുകളില്‍ വെളിച്ചം തളിര്‍ത്തതും വാക്കുകളുടെ ഇടവഴികളില്‍ അര്‍ത്ഥങ്ങളുടെ കാലടികള്‍ പതിഞ്ഞതും; അങ്ങനെയൊക്കെ യാണ് ആ ഹൃദയം ആത്മാവില്‍ പണിതീര്‍ത്ത മാന്ത്രികശില്പത്തിന്‍റെ ഉയിരടയാളം. പുലര്‍ച്ചെ ജന്നല്‍പ്പടിയില്‍ കണ്ട മഴവില്ലിന്‍റെ തുണ്ട്, അവളുടെ കണ്ണീരില്‍ സൂര്യന്‍ ചാലിച്ചെടുത്തതായിരുന്നു; അപ്പോള്‍ അയാളുടെ അകവിചാരങ്ങളെല്ലാം പുഴയിലേക്ക് വന്നെത്തുന്ന അനേകം കൈവഴികള്‍ പോലെ അവളിലേക്ക് മാത്രമായി ചാഞ്ഞുകിടന്നു; അപ്പോള്‍ പേരറിയാത്തൊരു സങ്കടം തൊട്ട് വിളിയ്ക്കുകയും അവളുടെ ഉള്ളകം കുതിരുകയും അയാള്‍ക്ക് പനിയ്ക്കുകയും ചെയ്യുന്നു.

നിലാവില്‍ തിടം വന്ന പ്രണയം നിഴലിനോട് പറഞ്ഞ രഹസ്യം അപ്പോള്‍ അവളുടെ പേര്‍ ആവാനല്ലേ തരമുള്ളൂ. നിന്നെയും കാത്ത് ഇവിടെ ഞാനിരിപ്പുണ്ട്  എന്നേ പറയാന്‍ കഴിയുന്നുള്ളൂ, കവിക്ക്. കവി ആശിക്കുന്നതിത്രമാത്രം: നിന്‍റെ കണ്മുന്നില്‍ ഇതാ ഞാന്‍ എന്ന് കാലങ്ങളോളം നിലനില്ക്കാന്‍.

അടിമുടി പ്രണയവും കവിതയും വിരഹവും വിരക്തിയും മുടിയഴിച്ചാടുന്ന, വായനാസൗരഭ്യം ആവോളം വാരിനിറച്ച,  116 പുറങ്ങളില്‍ വിടരുന്ന ഛായാമുഖിക്ക് എല്ലാ ഭാവുകങ്ങളും.
 
ഛായാമുഖി
( കവിതകള്‍)
എന്‍. ബി. സുരേഷ്
ലോഗോസ് ബുക്സ് 


Comments
* The email will not be published on the website.