വർണവെറി, വേതനഅടിമത്തം പിന്നെ ഖുഷ്‌വന്ത്‌ സിങ്ങിന്‍റെ തീവണ്ടിയും

ലേഖനം

അനില്‍കുമാര്‍ എ.വി


ജീൻ തിയോ ഹാരിസിന്‍റെ  ‘ദി റെബലിയസ്‌ ലൈഫ്‌ഓഫ്‌ മിസിസ്‌ റോസ പാർക്ക്‌സ്‌,   അപ്ടൺസിൻക്ലെയറിന്‍റെ ‘ ‘ഡ്രാഗൺസ് ടൂത്ത് ’ ഖുഷ്‌വന്ത്‌ സിങ്ങിന്‍റെ  ‘ട്രെയിൻ ടു പാക്കിസ്ഥാൻ’ തുടങ്ങിയകൃതികളും  അവരുടെ ചിന്തകളും മുൻനിർത്തി വംശവെറി,  അധിനിവേശം, കപട ദേശീയതാവാദം തുടങ്ങിയപ്രവണതകൾ അന്വേഷിക്കുന്ന പഠനം.

   അമേരിക്കൻ  പൗരാവകാശ പ്രസ്ഥാനത്തിന്‍റെ മാതാവ് എന്നറിയപ്പെടുന്ന, ബ്ലാക്ക് പവർ പ്രസ്ഥാനത്തിന്‍റെ  പ്രചാരകയും   വർണവിവേചന വിരുദ്ധ  പോരാളിയുമായ റോസ ലൂയിസ് മക്കോളി പാർക്ക്സ്  1955-ൽ ജിം ക്രോ വംശീയ വേർതിരിവ് നിയമങ്ങൾ ലംഘിച്ച്‌   1957-ൽ അലബാമയിലെ മോണ്ട്ഗോമറിയിൽനിന്ന് ഡിട്രോയിറ്റിലേക്ക് ബസിൽ  പൊകവെ വെള്ളക്കാരിയായ യാത്രക്കാരിക്കുവേണ്ടി സീറ്റിൽ നിന്ന് എഴുന്നേൽക്കാൻ തയ്യാറാവാത്തതിന്‍റെ പേരിലാണ്  ലോക പ്രശസ്‌തയായത്‌.   അത് ഐതിഹാസികമായ മോണ്ട്ഗോമറി ബസ് ബഹിഷ്കരണ പ്രക്ഷോഭത്തിന് പ്രേരണയായി. ടസ്‌കീഗീയിൽ പിറന്ന റോസ   ജിം ക്രോയുടെ  കടുത്ത വിവേചനങ്ങൾ സഹിച്ചാണ്‌  വളർന്നത്. പിന്നീട്  മോണ്ട്ഗോമറിയിലേക്ക്   മാറി.  1943-ൽ നാഷണൽ അസോസിയേഷൻ ഫോർ ദി അഡ്വാൻസ്‌മെന്‍റ് ഓഫ് കളേർഡ് പീപ്പിളിന്‍റെ  ചാപ്റ്ററിൽ ചേർന്ന്‌   സെക്രട്ടറിയുമായി.   കറുത്തവർഗക്കാർക്ക്‌  സമ്മതിദാനാവകാശം നിഷേധിച്ച  നയങ്ങളുണ്ടായിട്ടും റോസ വോട്ടർ പട്ടികയിൽ ഇടംനേടി. 

വെള്ളക്കാർക്കുവേണ്ടി    കറുത്ത വംശജരായ യാത്രക്കാർ ബസിലെ മുൻവശത്തെ സീറ്റുകൾ ഒഴിഞ്ഞുകൊടുക്കണമെന്നതായിരുന്നു  അക്കാലത്തെ  പതിവ്‌.  കറുത്തവർക്ക്‌ പിൻസീറ്റുകളേ അനുവദിച്ചുള്ളൂ. 

        റോസ ലൂയിസ് മക്കോളി പാർക്ക്സ് 

     വെള്ളക്കാർക്കുവേണ്ടി    കറുത്ത വംശജരായ യാത്രക്കാർ ബസിലെ മുൻവശത്തെ സീറ്റുകൾ ഒഴിഞ്ഞുകൊടുക്കണമെന്നതായിരുന്നു  അക്കാലത്തെ  പതിവ്‌.  കറുത്തവർക്ക്‌ പിൻസീറ്റുകളേ അനുവദിച്ചുള്ളൂ. അത്‌ ലംഘിച്ചതിന്‌  1955-ൽ പാർക്ക്സിനെ അറസ്റ്റ് ചെയ്ത്‌  വിചാരണ നടത്തിയ ദിവസം വനിതാ രാഷ്ട്രീയ കൗൺസിൽ   ബസ് ബഹിഷ്കരണത്തിന്‌ ആഹ്വാനംനൽകി.  381 ദിവസം നീണ്ടതായിരുന്നു പ്രക്ഷോഭം. ‘‘1955 ഡിസംബർ ഒന്നിന് വൈകീട്ട്‌  ആറു മണിയോടെ  ഞാൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയി. കോർട്ട്സ്ക്വയറിലെ മോണ്ട്ഗോമറി ഡൗണ്ടൗൺ ബസിൽ കയറി.  മൂന്നാമത്തെ സ്റ്റോപ്പിൽ  പട്ടണത്തിന് പുറത്തേക്ക് പോകുമ്പോൾ വെള്ളക്കാരായ യാത്രക്കാർ ബസിന്‍റെ മുൻവശത്ത് നിറഞ്ഞു. നീഗ്രോ യാത്രക്കാർ എടുക്കുന്ന സീറ്റുകളിൽ ആദ്യത്തേതിലായിരുന്നു ഞാൻ ഇരുന്നത്‌.   മുൻവശത്ത് വെളുത്ത യാത്രക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നത്‌ ശ്രദ്ധിച്ച ഡ്രൈവർ  പരുഷമായി തിരിഞ്ഞു നോക്കി, സീറ്റിലുണ്ടായ മറ്റുള്ളവർ മനസില്ലാമനസോടെ എഴുന്നേറ്റു. ഞാൻ അങ്ങനെ ചെയ്യാൻ തയ്യാറായില്ല.  സീറ്റ്‌ വിട്ടുകൊടുക്കാൻ  വിസമ്മതിച്ചാൽ പൊലീസിനെ അറിയിക്കേണ്ടിവരുമെന്ന് ഡ്രൈവർ ഭീഷണിപ്പെടുത്തി. ഞാൻ അയാളോട്‌  വിളിക്കാൻ പറഞ്ഞു.  തുടർന്ന്  എന്നെ അറസ്റ്റ് ചെയ്തു; കുറ്റം ഗതാഗതത്തിൽ അലബാമ നഗരത്തിന്‍റെ  വേർതിരിവ് നിയമത്തിന്‍റെ  ലംഘനം. ഞാൻ ഭയപ്പെട്ടില്ല.   അലബാമയിലെ മോണ്ട്ഗോമറിയിൽപോലും  ഒരു മനുഷ്യനും പൗരയും എന്ന നിലയിൽ   എന്തെല്ലാം അവകാശങ്ങളുണ്ടെന്ന് ഒരിക്കൽകൂടി അറിയണമെന്ന്  തീരുമാനമെടുത്തു. എനിക്ക് ജാമ്യം ലഭിച്ചു.  അറസ്‌റ്റ്‌ വാർത്ത എങ്ങും പരന്നിരുന്നു. ന്യൂനപക്ഷമായതിനാൽ  അക്രമമോ ഭീഷണിയോ  യുദ്ധമനോഭാവമോ കൊണ്ട്‌  ഒന്നും നേടാനാവില്ലെന്ന് ഞങ്ങൾക്ക് തോന്നി.  അതിനാൽ നിഷ്ക്രിയ പ്രതിരോധത്തിലൂന്നി.  എന്‍റെ  വിചാരണാദിനം  മുതൽ ബസിൽ കയറില്ലെന്ന് ആളുകൾ തീരുമാനിക്കാൻ തുടങ്ങി. പതിവായി ഓടുന്ന സമയങ്ങളിൽ  അവ ഒഴിഞ്ഞുകിടന്നു. രാത്രി   ഹോപ്പ് സ്ട്രീറ്റ് ബാപ്റ്റിസ്റ്റ് പള്ളിയിൽ വിളിച്ചുചേർത്ത   ബഹുജന യോഗത്തിൽ  ആയിരക്കണക്കിന് ആളുകളുണ്ടായി’’ എന്നാണ്‌ റോസിന്‍റെ  സംഭവ വിവരണം.  

ലൈംഗികാതിക്രമങ്ങൾ നേരിട്ട കറുത്ത വീട്ടുജോലിക്കാരികൾ

ബഹിഷ്കരണം അവസാനിച്ചശേഷം സാമ്പത്തിക പ്രശ്‌നങ്ങളും അനാരോഗ്യവും അലട്ടിയ റോസ്‌ 1957-ൽ   മിഷിഗണിലെ ഡെട്രോയിറ്റിലേക്ക് താമസം മാറ്റി. ജോൺ കോണേഴ്‌സ്, ജോവാൻ ലിറ്റിൽ, ഗാരി ടൈലർ, ആഞ്ചല ഡേവിസ്, ജോ മാഡിസൺ, നെൽസൺ മണ്ടേല തുടങ്ങിയവരെ പിന്തുണച്ച്‌  പൗരാവകാശ സംരക്ഷണ സമരങ്ങൾ   ഏറ്റെടുത്തു.  മോണ്ട്ഗോമറിയെപ്പോലെ ഡെട്രോയിറ്റും വംശീയവും സാമൂഹികവുമായ അസമത്വത്താൽ വലയുകയായിരുന്നു.    നഗരത്തിലെ സ്വന്തം അനുഭവങ്ങൾ, ദാരിദ്ര്യം, ജോലി വിവേചനം, ആരോഗ്യ സംരക്ഷണം, ഭവന വേർതിരിവ്, സ്കൂൾ അസമത്വം, പൊലീസ് ക്രൂരത തുടങ്ങിയ    പ്രശ്‌നങ്ങളിൽ  ജാഗ്രത്തായി   ശ്രദ്ധപതിപ്പിച്ചു.  1865- ൽ അമേരിക്കൻ ആഭ്യന്തരയുദ്ധത്തിന്‌ അന്ത്യമായതോട അലബാമയും മറ്റ് തെക്കൻ സംസ്ഥാനങ്ങളും അവഗണനാ  നയങ്ങൾ നടപ്പാക്കാൻ തുടങ്ങി, 1901- ലെ   ഭരണഘടനാ കൺവെൻഷനിൽ ജിം ക്രോ വേർതിരിവ് നിയമമാക്കി.  സാമ്പത്തിക സ്ഥാപനങ്ങൾ, ആരോഗ്യ സംരക്ഷണം, മതസൗകര്യങ്ങൾ, ശ്മശാനങ്ങൾ, പൊതുഗതാഗതം തുടങ്ങിയവയുൾപ്പെടെ  ജീവിതത്തിന്റെ ഒട്ടുമിക്ക  മേഖലകളിലും   ഒറ്റപ്പെടുത്തൽ ശക്തമാക്കുകയായിരുന്നു ഫലം.  ഒന്നാം ലോക യുദ്ധത്തിന്‌ തിരശീല വീണശേഷം   1865 ഡിസംബർ 24-ന് ൽ രൂപീകൃതമായ  കുപ്രസിദ്ധ  വെളുത്ത വംശീയ, തീവ്ര വലതുപക്ഷ വിദ്വേഷ ഗ്രൂപ്പായ    ‘കു ക്ലക്സ് ക്ലാൻ’ (ചുരുക്കപ്പേര്‌ ക്ലാൻ)  അമേരിക്കയിൽ പ്രത്യേകിച്ച്‌ പൈൻ ലെവലിൽ പ്രവർത്തനം തീവ്രമാക്കിയതോടെ  വംശീയാക്രമണങ്ങൾ    അതിരുവിട്ടു.  ആറ് മുൻ ഓഫീസർമാരായ ഫ്രാങ്ക് മക്കോർഡ്, റിച്ചാർഡ് റീഡ്, ജോൺ ലെസ്റ്റർ, ജോൺ കെന്നഡി, ജെ  കാൽവിൻ ജോൺസ്, ജെയിംസ് ക്രോ എന്നിവരായിരുന്നു സ്ഥാപക നേതാക്കൾ.   അലബാമയിലെ കറുത്ത വീട്ടുജോലിക്കാരികൾ   പലപ്പോഴും ലൈംഗികാതിക്രമങ്ങൾക്ക്‌ വിധേയരായി.  ചാർലി  എന്ന വെള്ളക്കാരൻ പാർക്ക്‌സിനെ   ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചത്‌ ‘ദി റെബലിയസ്‌ ലൈഫ്‌ ഓഫ്‌ മിസിസ്‌ റോസ പാർക്ക്‌സ്‌’  ( 2013) ജീവചരിത്രത്തിൽ  ന്യൂയോർക്ക്‌ സിറ്റി യൂണിവേഴ്സിറ്റിയ്‌ക്ക്‌ കീഴിലെ   ബ്രൂക്ലിൻ കോളേജിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസറായ  ജീൻ തിയോഹാരിസ്  എഴുതിയിട്ടുണ്ട്‌.   അമ്മയും മുത്തശിമാരും വളർത്തിയെടുത്ത  മനോഭാവം   ‘സഹിക്കേണ്ടി വന്നാലും ഒരിക്കലും അത് സ്വീകരിക്കില്ല’ എന്ന ദൃഢനിശ്ചയം റോസിൽ വളർത്തിയെടുത്തു. വിവാഹശേഷം അവർ  അമേരിക്കൻ  കമ്യൂണിസ്റ്റ് പാർടി യോഗങ്ങളിൽ  പങ്കെടുക്കുകയുമുണ്ടായി.   1900-ൽ  തെരുവു കാറുകൾ    യാത്രക്കാരുടെ  വംശത്തിനനുസരിച്ച് വേർതിരിക്കുന്ന  നഗര ഓർഡിനൻസ് മോണ്ട്ഗോമറി പാസാക്കി. കനത്ത ബഹിഷ്കരണം   അതിൽ    ഭേദഗതി വരുത്താൻ നിർബന്ധിതമാക്കി.  മോണ്ട്ഗോമറിയിൽ ഉണ്ടായിരുന്നതിനെക്കാൾ വൈവിധ്യപൂർണമായിരുന്നു ഡിട്രോയിറ്റിൽ റോസയുടെ  രാഷ്ട്രീയ പ്രവർത്തനങ്ങൾ.

എന്‍റെ  വിചാരണാദിനം  മുതൽ ബസിൽ കയറില്ലെന്ന് ആളുകൾ തീരുമാനിക്കാൻ തുടങ്ങി. പതിവായി ഓടുന്ന സമയങ്ങളിൽ  അവ ഒഴിഞ്ഞുകിടന്നു. രാത്രി   ഹോപ്പ് സ്ട്രീറ്റ് ബാപ്റ്റിസ്റ്റ് പള്ളിയിൽ വിളിച്ചുചേർത്ത   ബഹുജന യോഗത്തിൽ  ആയിരക്കണക്കിന് ആളുകളുണ്ടായി’’ എന്നാണ്‌ റോസിന്‍റെ  സംഭവ വിവരണം.  

                അപ്ടൺ സിൻക്ലെയർ 

തടവുകാർക്ക്‌  പിന്തുണ പ്രഖ്യാപിച്ച്‌ അവരുടെ അവകാശങ്ങൾക്കായി നിലകൊണ്ടു. ഫ്രണ്ട്സ് ഓഫ് എസ്എൻസിസിയുടെ (സ്റ്റുഡന്റ് നോൺ വയലന്റ് കോർഡിനേറ്റിങ്‌ കമ്മിറ്റി)  ചാപ്റ്ററിന്‌ എല്ലാ സഹായങ്ങളും നൽകി.  വിയറ്റ്നാമിലെ അമേരിക്കൻ അധിനിവേശത്തിനെതിരെ വളർന്നുവന്ന പ്രസ്ഥാനങ്ങളുടെ   ഭാഗമായി.  നഗരത്തിലുടനീളം നിരവധി പരിപാടികളിലും യോഗങ്ങളിലും പങ്കെടുത്തു.   രാജ്യമെമ്പാടും വളർന്നുവരുന്ന ബ്ലാക്ക് പവർ പ്രസ്ഥാനത്തിനുവേണ്ടി    പതിവായി യാത്ര ചെയ്തു. 1974-ൽ സെപിയ മാസികയിലെ  റിപ്പോർട്ടർ എങ്ങനെയാണ് ഇത്രയധികം കാര്യങ്ങൾ ചെയ്യാനാവുന്നതെന്ന് ചോദിച്ചപ്പോൾ, തനിക്ക് കഴിയുന്നത്  ചെയ്യുന്നുവെന്നായിരുന്നു  മറുപടി.  ആഫ്രിക്കൻ അമേരിക്കൻ ജീവിതം, നേട്ടങ്ങൾ, ആഗോള കറുത്തവരുടെ പ്രശ്നങ്ങൾ എന്നിവ  കേന്ദ്രീകരിച്ചുള്ള   ഇരുപതാം നൂറ്റാണ്ടിന്‍റെ  മധ്യത്തിലെ അമേരിക്കൻ ഫോട്ടോ ജേണലിസ്റ്റിക് പ്രസിദ്ധീകരണം (1951-‐1982)ആയ സെപിയയുടെ ഉടമ വെള്ളക്കാനും  ആസ്ഥാനം  ടെക്സസ്‌ ആയിരുന്നിട്ടും   പൗരാവകാശ പ്രസ്ഥാനങ്ങൾ പ്രസരിപ്പിച്ച സ്വാധീനം പ്രതിഫലിപ്പിച്ചു.  മുഹമ്മദ് അലി, മാൽക്കം എക്സ്, ഹാരി ബെലഫോണ്ടെ തുടങ്ങിയവരുടെ   പ്രൊഫൈലുകൾ ഉൾപ്പെടുത്തി.  പൗരാവകാശ പ്രസ്ഥാനം, വിയറ്റ്നാം അധിനിവേശം, സാമൂഹിക പ്രശ്നങ്ങൾ തുടങ്ങിയ പ്രധാന സംഭവങ്ങൾ ഒപ്പുകയും ചെയ്‌തു.  ജോൺ ഹോവാർഡ് ഗ്രിഫിന്റെ ബ്ലാക്ക് ലൈക്ക് മിപോലും പരമ്പരയാക്കി കറുത്തവരുടെ കാഴ്ചപ്പാടുകൾക്ക്  സുപ്രധാന വേദി നൽകി  അഭിമാനവും നേതൃത്വവും വളർത്തി.

വിമർശനത്തിന്‌ രചനാജീവിതംസമർപ്പിച്ച                 അപ്ടൺ സിൻക്ലെയർ

അമേരിക്കൻ എഴുത്തുകാരനും,  പത്രപ്രവർത്തകനും,  1934- ൽ കാലിഫോർണിയ ഗവർണർ സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് പാർടി നോമിനിയുമായിരുന്നു  അപ്ടൺ സിൻക്ലെയർ എന്നറിയപ്പെട്ട  അപ്ടൺ ബീൽ സിൻക്ലെയർ ജൂനിയർ.  വിവിഖ ശാഖകളിലായി   100  കൃതികളെഴുതി.  20‐ാം  നൂറ്റാണ്ടിന്‍റെ  ആദ്യ പകുതിയിൽ അദ്ദേഹത്തിന്‍റെ  പുസ്‌തകങ്ങൾ  പ്രസിദ്ധവും ജനപ്രിയവുമായി. ആ കാലഘട്ടത്തിന്‍റെ  തുടക്കത്തിലെ സാമൂഹികവും സാമ്പത്തികവുമായ അവസ്ഥകൾ ഫിക്ഷനിലൂടെയും  നോൺ ഫിക്ഷനിലൂടെയും തുറന്നുകാട്ടിയുള്ള    വിമർശനത്തിന്‌ രചനാജീവിതം സമർപ്പിച്ചു.  അതിൽ  മുതലാളിത്തത്തിന്‍റെ  അനീതികളെയും തൊഴിലാളിവർഗത്തിനിടയിലെ ദാരിദ്ര്യത്തിന്‍റെ അതിശക്തമായ പ്രത്യാഘാതങ്ങളെയും കുറിച്ചുള്ള വീക്ഷണം പ്രധാനം.  ദിവസം മുഴുവൻ ഈ മനുഷ്യൻ ഇങ്ങനെ അധ്വാനിക്കുന്നു.  മണിക്കൂറിൽ ഇരുപത്തിരണ്ടര സെന്‍റിന് പകരം ഇരുപത്തിമൂന്ന്  സമ്പാദിക്കുകയെന്ന ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു; തുടർന്ന് സെൻസസ് എടുക്കുന്നയാൾ തന്‍റെ  ഉൽപ്പന്നം കണക്കാക്കും. വ്യവസായത്തിലെ ആഹ്ലാദഭരിതരായ നേതാക്കൾ അവരുടെ വിരുന്നു ഹാളുകളിൽ അതേക്കുറിച്ച് വീമ്പിളക്കി  നമ്മുടെ തൊഴിലാളികൾ മറ്റേത്‌ രാജ്യത്തെക്കാളും ഇരട്ടി കാര്യക്ഷമമാണെന്ന്  പറയും. സൂര്യൻ ഉദിച്ച ഏറ്റവും വലിയ രാഷ്ട്രമാണ് നമ്മളെങ്കിൽ, അത് പ്രധാനമായും നമ്മുടെ കൂലിപ്പണിക്കാരെ ആ  ആവേശത്തിലേക്ക് നയിക്കാൻ കഴിഞ്ഞതിനാലാണെന്നാണ്‌  1906ലെ ‘ദി ജംഗിൾ’ നോവലിലെ ഒരു ഭാഗം. 1942 ൽ ഇറങ്ങിയ   ‘ഡ്രാഗൺസ് ടൂത്ത് ’ അടുത്തവർഷം  ഫിക്ഷനുള്ള പുലിറ്റ്സർ പുരസ്‌കാരം നേടുകയുമുണ്ടായി.  ‘തെളിവുകളില്ലാതെ ബോധ്യപ്പെടുന്നത് മഠയത്തരമാണ്, എന്നാൽ യഥാർഥ തെളിവുകളാൽ ബോധ്യപ്പെടാൻ വിസമ്മതിക്കുന്നതും അതിന്‌ സമാമാണെന്ന’  സിൻക്ലെയറിന്‍റെ  ഉദ്ധരണിയ്‌ക്ക്‌ ഏറെ സമകാലീന പ്രാധാന്യമുണ്ട്‌.  ഒരുതരം ജയിലുണ്ട്, അവിടെ മനുഷ്യൻ ജയിലിനു പിന്നിലാണ്, അവൻ ആഗ്രഹിക്കുന്നതെല്ലാം പുറത്താണ്; മറ്റൊരുതരം ജയിലുണ്ട്, അവിടെ കാര്യങ്ങൾ ജയിലിനു പിന്നിലാണ്, മനുഷ്യൻ പുറത്താണ്. - ഒരാളുടെ ശമ്പളം   അയാൾക്ക് അത് മനസ്സിലാകുന്നില്ല എന്നതിനെ ആശ്രയിച്ചിരിക്കുന്നു;  രാഷ്ട്രീയ സ്വാതന്ത്ര്യം വേതന അടിമത്തത്തെ കൂടുതൽ സഹനീയമാക്കുന്നതുപോലെയെന്നാണ്‌ -  താൻ  ഗവർണർ സ്ഥാനാർഥിയായതിനെ   പരിഹാസിച്ചവർക്ക്‌ നൽകിയ മറുപടി. 

 ചരിത്രം എനിക്ക് ഒരു അസ്ഥികൂടം നൽകി, ഞാൻ അതിനെ മാംസം കൊണ്ടുമൂടി, അതിൽ ചോരയും ധാരാളം ബീജദ്രവവും കുത്തിവച്ചുവെന്നാണ്‌ ഖുഷ്‌വന്ത്‌ സിങ്‌ പ്രസ്‌താവിച്ചതും. 

                            ഖുഷ്‌വന്ത്‌ സിങ്‌

മുകളിൽനിന്ന് താഴേക്ക്  ഭീമാകാരമായ നുണമാത്രം

     നിങ്ങളെ നിയമിച്ച മഹത്തായ കോർപ്പറേറ്റ്‌ സ്ഥാപനം  നിങ്ങളോടും മുഴുവൻ രാജ്യത്തോടും  കള്ളം പറഞ്ഞു,  മുകളിൽനിന്ന് താഴേക്ക് അതൊരു   ഭീമാകാരമായ നുണമാത്രമായിരുന്നു.    അങ്ങനെ അവൻ തന്‍റെ  ആത്മാവിന്‍റെ  ഉദ്യാനത്തിലെ പുഷ്‌പങ്ങളെല്ലാം പറിച്ചെടുത്ത്‌  അവയുടെ മേൽ കുതികാൽവെച്ചു.   വാൾ സ്ട്രീറ്റ് കടലാസ് കഷ്ണങ്ങൾ ഉപയോഗിച്ചാണ് വ്യാപാരം നടത്തിയിരുന്നത്; ഇപ്പോൾ ഒരാൾ ഒരു ഡോളർ ചോദിച്ചു, ഡോളർ വഴിതെറ്റിപ്പോയതായി കണ്ടെത്തി. മുതലാളിത്തവും കൊലപാതകവും ചേർന്നതാണ്‌ ഫാസിസം.  ജനാധിപത്യത്തിൽ മുതലാളിത്തത്തിന്‍റെ അനിവാര്യമായ അകമ്പടികളിലൊന്ന്‌  രാഷ്ട്രീയാഴിമതിയാണ്‌. പന്നിയുടെ അലർച്ച ഒഴികെ മറ്റെല്ലാം അവർ ഉപയോഗിക്കുന്നു. എല്ലാ കലയും പ്രചാരണമാണ്;  സാർവത്രികമായും അവിശ്വസനീയമായും. ചിലപ്പോൾ അബോധാവസ്ഥയിൽ,  പലപ്പോഴും മനഃപൂർവം.   ശത്രുക്കൾ വലിയ നുണ പ്രചരിപ്പിക്കുന്നതിൽ വിജയിച്ചുവെന്ന വസ്തുത നാം തിരിച്ചറിയണമെന്ന് ഞാൻ കരുതുന്നു. നല്ല അമേരിക്കക്കാരൻ എന്ന നിലയിൽ അച്ഛൻ എന്‍റെ  പത്രങ്ങളെ വിശ്വസിച്ചുവെന്നും വിശദീകരിക്കുകയുമുണ്ടായി.  തെക്കൻ കാലിഫോർണിയയെ സ്‌പർശിച്ച്‌   29‐ാം അമേരിക്കൻ അമേരിക്കൻ  പ്രസിഡന്‍റായിരുന്ന വാറൻ ഗമാലിയേൽ ഹാർഡിങ്‌  ഭരണകൂടത്തിന്‍റെ ടീപോട്ട് ഡോം അഴിമതിയുടെ പശ്ചാത്തലത്തിൽ അപ്ടൺ സിൻക്ലെയർ രചിച്ചതാണ്‌ ‘ഓയിൽ’ (1926)നോവൽ.  വ്യോമിങ്ങിലെ ടീപോട്ട് ഡോമിലെ നാവികസേനയ്ക്കായി അനുവദിച്ച  പെട്രോളിയം കരുതൽ ശേഖരവും കാലിഫോർണിയയിലെ രണ്ട് സ്ഥലങ്ങളും മത്സരാധിഷ്ഠിത ലേലമില്ലാതെ കുറഞ്ഞ നിരക്കിൽ സ്വകാര്യ എണ്ണക്കമ്പനികൾക്ക് പാട്ടത്തിന് നൽകിയതാണ്‌ ആ കുംഭകോണം.  എല്ലാ കഥാപാത്രങ്ങളുടെയും മനുഷ്യ ബലഹീനതകളെ വളച്ചൊടിക്കുന്ന  സാമൂഹികവും രാഷ്ട്രീയവുമായ ആക്ഷേപഹാസ്യമാണത്. 

ഇന്ത്യാ വിഭജനത്തിന്‍റെ ചോരപുരണ്ട ഏടുകൾ

 ഇന്ത്യൻ എഴുത്തുകാരൻ, അഭിഭാഷകൻ, നയതന്ത്രജ്ഞൻ, പത്രപ്രവർത്തകൻ, രാഷ്ട്രീയതൽപ്പരൻ തുടങ്ങിയ നിലകളിലെല്ലാം പ്രശസ്‌തനായ  ഖുശ്വന്ത് സിങ്‌  1947 ലെ ഇന്ത്യാ വിഭജനത്തിന്‍റെ  ചോരപുരണ്ട ഏടുകൾ കോർത്തിണക്കി 1956 ൽ  പൂർത്തിയാക്കിയ ‘ട്രെയിൻ ടു പാക്കിസ്ഥാൻ’   അദ്ദേഹത്തിന്‍റെ  ഏറ്റവും അറിയപ്പെടുന്ന നോവലായി മാറി.  പമേല റൂക്സ് അതേ  ശീർഷകത്തിൽ ഹിന്ദി സിനിമയുമൊരുക്കുകയുമുണ്ടായി. 1998  നവംബർ ആറിന്‌ റിലീസായി  ഒട്ടേറെ അന്താരാഷ്ട്ര  മേളകളിൽ പ്രശംസനേടിയ അതിൽ നിർമൽ പാണ്ഡെ, രജിത് കപൂർ, മോഹൻ അഗാഷെ , സിമി ഗരേവാൾ,  സ്മൃതി മിശ്ര, മംഗൾ ദില്ലൺ, ദിവ്യ ദത്ത എന്നിവരായിരുന്നു മുഖ്യ കഥാപാത്രങ്ങൾ.     മിസ് ബീറ്റീസ് ചിൽഡ്രൻ (1992), ഡാൻസ് ലൈക്ക് എ മാൻ (2004)  തുടങ്ങിയ സംഭാവനകളിലൂടെ പ്രശസ്‌തയായ  പമേല പത്രപ്രവർത്തകയായും ടെലിവിഷനിലെ സമകാലിക പരിപാടികളുടെ നിർമാതാവുമായാണ്‌    കരിയർ തുടങ്ങിയത്‌.  ആ കാലയളവിൽ അഭിമുഖത്തിന്‌ സിദ്ധാർഥ (1972) എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അമേരിക്കൻ  എഴുത്തുകാരനും സംവിധായകനുമായ  കോൺറാഡ് റൂക്‌സിനെ കണ്ടുമുട്ടിയത്‌ വഴിത്തിരിവായി.  ആസക്തി, ആത്മീയത, പൗരസ്ത്യ തത്ത്വചിന്ത തുടങ്ങിയ  വിഷയങ്ങൾ കൈകാര്യം ചെയ്‌ത പരീക്ഷണാത്മക സിനിമകൾക്ക് ധനസഹായം നൽകുന്നതിന് റൂക്സ് തന്റെ അനന്തരാവകാശം ഉപയോഗിച്ചു.        പതിറ്റാണ്ടുകൾ  ദില്ലിയിലും തായ്‌ലൻഡിലെ പട്ടായയിലും താമസിച്ച  അദ്ദേഹം പമേല റൂക്‌സിനെ വിവാഹം ചെയ്‌തെങ്കിലും 1985 ൽ വേർപിരിഞ്ഞു. ആ ദാമ്പത്യത്തിൽ  ഒരു മകനുണ്ടായി‐ റയാൻ.

1970 ഫെബ്രുവരി 15ന്‍റെ  ലക്കംഇല്ലസ്ട്രേറ്റഡ് വീക്കിലി പംക്തി

ഐ ഷാൾ നോട്ട് ഹിയർ ദി നൈറ്റിംഗേൽ, ദി സിഖ്സ് ടുഡേ, എ ബ്രൈഡ് ഓഫ് ദി സാഹിബ്‌ ആൻഡ്‌  അദർ സ്റ്റോറീസ്‌, ബ്ലാക്ക് ജാസ്മിൻ, സെക്സ്  സ്കോച്ച് ആൻഡ്‌ സ്കോളർഷിപ്പ്, ദി കമ്പനി ഓഫ് വിമൻ, ബിഗ് ബുക്ക് ഓഫ് മാലിസ്, ദി സൺസെറ്റ് ക്ലബ്, ദി ഗുഡ്, ദി ബാഡ് ആൻഡ് ദി റെഡിക്കുലസ് തുടങ്ങി ചരിത്രം, ഉപന്ന്യാസം, അനുഭവം, ചെറുകഥ, നോവൽ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച  ഖുശ്വന്ത് സിങ്‌ കപട രാജ്യസ്‌നേഹത്തെയും തുറന്നുകാട്ടി. താൻ എന്തുകൊണ്ടാണ് സ്വയം ഇന്ത്യക്കാരനായി കണക്കാക്കിയതെന്ന തലക്കെട്ടിൽ  - 1970 ഫെബ്രുവരി 15ന്റെ ലക്കം ഇല്ലസ്ട്രേറ്റഡ് വീക്കിലിയിൽ മനസുതുറന്നത്‌  ആ നിലയിൽ ഇപ്പോഴും പ്രസക്തം. ചരിത്രാഖ്യാനമായ  ‘ഡൽഹി: എ നോവൽ’ (1990-)   പൂർത്തിയാക്കാൻ തനിക്ക് കാൽനൂറ്റാണ്ട്‌ വേണ്ടിവന്നുവെന്ന്‌  പറഞ്ഞ അദ്ദേഹം  അത് കേംബ്രിജ്‌ സർവകലാശാലയിൽ നിന്ന്  ചരിത്ര ഓണേഴ്‌സ് ബിരുദം നേടി   ടൈംസ് ഓഫ് ഇന്ത്യയിൽ പത്രപ്രവർത്തനം തുടങ്ങിയ  മകൻ രാഹുൽ സിങ്ങിനും  സുഹൃത്തും  ‘ക്ലൗഡ്സ്: എ നോവൽ ' (2019)  എന്ന ചന്ദ്രഹാസ് ചൗധരിയുടെ  നോവലിലെ  കഥാപാത്രവുമായി മാറിയ ഡോ. ഫർഹാദ് ബില്ലിമോറിയയെ അനുസ്‌മരിപ്പിക്കുന്ന നിലൂഫർ ബില്ലിമോറിയയ്‌ക്കുമാണ്‌  സമർപ്പിച്ചത്‌.  ചരിത്രം എനിക്ക് ഒരു അസ്ഥികൂടം നൽകി,  ഞാൻ അതിനെ മാംസം കൊണ്ടുമൂടി, അതിൽ ചോരയും  ധാരാളം ബീജദ്രവവും കുത്തിവച്ചുവെന്നാണ്‌ ഖുഷ്‌വന്ത്‌ സിങ്‌ പ്രസ്‌താവിച്ചതും.  ഇന്ത്യൻ  പുതുതലമുറ നോവലിസ്റ്റുകളിൽ ഏറ്റവും ബുദ്ധിക്ഷമതയ്‌ക്കും   ചടുലതയ്‌ക്കും  നർമബോധത്തിനും ഖ്യാതികേട്ട ചന്ദ്രഹാസ് ചൗധരിയുടെ ‘ മേഘങ്ങൾ’   മുംബൈയിലെ രണ്ട് വ്യത്യസ്ത കഥാസന്ദർഭങ്ങളെ ഒരുമിച്ച് കൊണ്ടുവന്ന്‌ പ്രണയം, സ്വത്വം, ആധുനികത, പാരമ്പര്യം തുടങ്ങിയ വിഷയങ്ങൾ പര്യവേക്ഷണം ചെയ്‌തു.   ഡോ. ഫർഹാദ് ബില്ലിമോറിയ തെക്കൻ  ബോംബെയിൽ നിന്നുള്ള, അടുത്തിടെ വിവാഹമോചനം നേടിയ 42 കാരി   പാഴ്‌സി സൈക്കോതെറാപ്പിസ്‌റ്റാണ്‌.  സ്വന്തം നാട്ടിൽ സ്നേഹം കണ്ടെത്തുന്നതിൽ നിരാശനായി സാൻ ഫ്രാൻസിസ്കോയിലേക്ക് താമസം മാറാൻ തീരുമാനിക്കുന്നു.   നഗരത്തിൽനിന്നുള്ള   വിടവാങ്ങൽ പോലെയാണ്  യാത്ര.  മേഘങ്ങൾ എന്ന രൂപകവും കഥാപാത്രങ്ങളുടെ വ്യത്യസ്ത ലോകവീക്ഷണങ്ങളും ഉപയോഗിച്ച് ആധുനിക ഇന്ത്യൻ സമൂഹത്തിന്‍റെ   വിശാലമായ   വർണാഭ ഛായാചിത്രം വരച്ച്‌ ഒരൊറ്റ മഹാനഗരത്തിൽ സ്വന്തം പാതകൾ വെട്ടുന്ന ഏറെ  വ്യത്യസ്തമായ സാംസ്കാരിക, സാമൂഹിക പശ്ചാത്തലങ്ങളിൽ നിന്നുള്ളവരുടെ ആന്തരിക ജീവിതം  അനാവധരണം ചെയ്യുകയുമാണ്‌.  ഗോത്രാവകാശങ്ങൾ, സംസ്കാരനാശം, അസമത്വം തുടങ്ങിയ സുപ്രധാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന  ആഴമേറിയ ചിന്താശേഷിയുടെയും വിചിത്ര നർമത്തിന്‍റെയും  മാസ്റ്റർപീസായത്‌ അങ്ങനെ.  

ഗോൾവാൾക്കറും   സവർക്കറുംവിഭാവനംചെയ്ത  ഹിന്ദു രാഷ്ട്രം

ഖുശ്വന്ത് സിങ്‌  എന്തുകൊണ്ടാണ് സ്വയം ഇന്ത്യക്കാരനായി കണക്കാക്കിയത്’  എന്ന മകൻ രാഹുൽ സിങ്ങിന്‍റെ  പ്രബന്ധം പ്രൗഢഗംഭീരമാണ്‌. സ്വാതന്ത്ര്യലബ്ധിതൊട്ട്‌   നമ്മൾ എപ്പോഴും അഭിമാനികളായ ഇന്ത്യക്കാരാണെന്ന് കരുതിയി.  കലാപങ്ങളും വിഘടനവാദ ങ്ങളും ഉണ്ടായിട്ടുണ്ട്.   നാഗാലാൻഡ്, ദ്രാവിഡസ്ഥാൻ, ഖാലിസ്ഥാൻ, കശ്മീരിലെ തുടർച്ചയായ സംഘർഷങ്ങൾ  എന്നിവ ഓർമയിലെത്തുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും കശ്മീരിലെയും പലരും മുഖ്യധാരയിൽ നിന്ന് അകന്നുപോയതായി തോന്നുകയാണ്‌ ഇപ്പോഴും. നമ്മൾ സ്വയം സത്യസന്ധരാണെങ്കിൽ അവരെ  ഇന്ത്യക്കാരാണെന്ന് തോന്നിപ്പിക്കാൻ യഥാർഥത്തിൽ വേണ്ടത്ര ശ്രമിച്ചിട്ടില്ല. തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ  വിജയമാണ് ഈ മാറ്റത്തിന് പിന്നിൽ. അത്‌  തീവ്രഹിന്ദുത്വ ഘടകങ്ങൾക്ക് മുമ്പൊരിക്കലുമില്ലാത്ത ധൈര്യം പകർന്നു.   

വിദേശത്ത് താമസിക്കുന്നതാണ് നല്ലതെന്ന് എന്‍റെ തല എന്നോട് പറയുന്നു. അവിടങ്ങളിൽ ആയിരിക്കുന്നത് കൂടുതൽ സംതൃപ്തി നൽകുന്നതാണെന്ന് വയറ് എന്നോട് സൂചിപ്പിക്കുകയുമാണ്‌. എന്നാൽ എന്‍റെ ഹൃദയം പറയുന്നു: ഇന്ത്യയിലേക്ക് മടങ്ങൂ. 

ഗോൾവാൾക്കറെയും സവർക്കറെയും പോലുള്ളവർ വിഭാവനംചെയ്ത ഹിന്ദു രാഷ്ട്രത്തെക്കുറിച്ച് ഇപ്പോൾ തുറന്ന സംസാരമുണ്ട്. ജാതി ഹിന്ദുക്കൾ മാത്രം യഥാർഥ ഇന്ത്യക്കാരായി കണക്കാക്കപ്പെടുന്ന ഹിന്ദു രാഷ്ട്രം. എന്‍റെ മുസ്ലിം സുഹൃത്തുക്കൾ വളരെ അസ്വസ്ഥരാണ്, അതുപോലെ മറ്റു പലരും. ഗാന്ധിജിയുടെ കൊലയാളിയെ തുടർന്നും പ്രശംസിക്കുന്ന ഒരാൾക്ക് ബിജെപി ലോക്‌സഭാ ടിക്കറ്റ് നൽകി. ജനാധിപത്യത്തിന്‍റെ യും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്‍റെയും പ്രധാന ഘടകമായ വിയോജിപ്പിനെ ഇപ്പോൾ ദേശവിരുദ്ധമായി, രാജ്യദ്രോഹമായിപ്പോലും കാണുന്നത് എന്തുകൊണ്ട്? അരനൂറ്റാണ്ട് മുമ്പ് എന്‍റെ അച്ഛൻ ഖുശ്വന്ത് സിങ്‌ " ഞാൻ എന്തുകൊണ്ടാണ് സ്വയം ഇന്ത്യക്കാരനായി കണക്കാക്കി’ യെന്ന രീതിയിൽ ഒരു പംക്തി എഴുതുകയുണ്ടായി. പതിവ് നർമം നിറഞ്ഞ, തുറന്ന രീതിയിൽ, എന്നാൽ മാരകമായ ഗൗരവമുള്ള ഉദ്ദേശ്യത്തോടെയാണ് അദ്ദേഹം ഉത്തരം നൽകിയത്. നമ്മുടെ കാലഘട്ടത്തിന് അത് ദീർഘവീക്ഷണമുള്ളതാണെന്ന് താൻ വിശ്വസിക്കുന്നുവെന്നാണ്‌ രാഹുൽ സിങ്ങിന്‍റെ പഠനത്തിന്‍റെ പ്രവേശിക.  

മതഭ്രാന്ത് ഇല്ലാത്ത  രാജ്യംതെരഞ്ഞെടുക്കുമായിരുന്നു

‘എനിക്ക് വേറെ വഴിയില്ലായിരുന്നു, ഞാൻ അങ്ങനെ ജനിച്ചവനാണ്. നല്ല ദൈവം ഈ വിഷയത്തിൽ എന്നോട് ആലോചിച്ചിരുന്നെങ്കിൽ കൂടുതൽ സമ്പന്നമായ തിരക്ക് കുറഞ്ഞ ഭക്ഷണപാനീയങ്ങളുടെ കാര്യത്തിൽ കുറഞ്ഞ സെൻസർഷിപ്പുള്ള വ്യക്തിപരമായ സമവാക്യങ്ങളിൽ താൽപ്പര്യമില്ലാത്ത മതഭ്രാന്ത് ഇല്ലാത്ത രാജ്യം തെരഞ്ഞെടുക്കുമായിരുന്നു. ഒരു ഇന്ത്യക്കാരനായതിൽ ഞാൻ അഭിമാനിക്കുന്നുണ്ടോ? ശരിക്കും ഉത്തരം നൽകാൻ സാധ്യമല്ല. പൂർവികരുടെ നേട്ടങ്ങൾക്ക് അംഗീകാരം നൽകാൻ കഴിയുകയുമില്ല എനിക്ക്‌. ഇന്ന് നമ്മൾ ചെയ്യുന്ന കാര്യങ്ങളിൽ അഭിമാനിക്കാൻ എനിക്ക് കാരണമൊന്നുമില്ല. സമതുലിതമായി പറഞ്ഞാൽ, ഇല്ല, ഇന്ത്യക്കാരനായതിൽ ഞാൻ അഭിമാനിക്കുന്നില്ല' എന്നായിരുന്നു ഖുഷ്‌വന്തീ സിങ്ങിന്റെ വിശദീകരണം. എന്തുകൊണ്ടാണ് പുറത്തുപോയി മറ്റേതെങ്കിലും രാജ്യത്ത് സ്ഥിരതാമസമാക്കാത്തത്? എനിക്ക് വളരെ കുറച്ച് വഴികളേയുള്ളൂ. ഞാൻ താമസിക്കാൻ ഇഷ്ടപ്പെടുന്ന എല്ലാ രാജ്യങ്ങളിലും കുടിയേറ്റക്കാർക്ക് പരിമിതികളുണ്ട്‌. അവരിൽ ഭൂരിഭാഗവും വെള്ളക്കാരാണ്, നിറമുള്ളവരോട് മുൻവിധി. എന്തായാലും ഇന്ത്യയിൽ കൂടുതൽ വിശ്രമവും സ്വന്തം വീടെന്ന തോന്നലും ഉണ്ടാവുന്നു. രാജ്യത്തെ പല കാര്യങ്ങളും എനിക്ക് ഇഷ്ടമല്ല, - പ്രധാനമായും ഗവൺമെന്റ് ഒരിക്കലും രാജ്യത്തിന് തുല്യമല്ലെന്ന് അറിയാം. പക്ഷേ ഞാൻ ഉൾപ്പെടുന്ന സ്ഥലം ഇതാണ്, ഇവിടെയാണ് ജീവിച്ച് മരിക്കാൻ ഉദ്ദേശിക്കുന്നത്. എന്‍റെ ചാണകക്കൂമ്പാരത്തിലേക്ക് മടങ്ങാനും എന്‍റെ ഉച്ചത്തിലുള്ള വായിൽ, വിയർക്കുന്ന, ദുർഗന്ധം വമിക്കുന്ന നാട്ടുകാരുടെ കൂട്ടത്തിലാകാനും ആഗ്രഹിക്കുന്നു. ആഫ്രിക്കയിലും ഇംഗ്ലണ്ടിലും മറ്റിടങ്ങളിലുമുള്ള ബന്ധുക്കളെപ്പോലെയാണ് ഞാൻ. വിദേശത്ത് താമസിക്കുന്നതാണ് നല്ലതെന്ന് എന്‍റെ തല എന്നോട് പറയുന്നു. അവിടങ്ങളിൽ ആയിരിക്കുന്നത് കൂടുതൽ സംതൃപ്തി നൽകുന്നതാണെന്ന് വയറ് എന്നോട് സൂചിപ്പിക്കുകയുമാണ്‌. എന്നാൽ എന്‍റെ ഹൃദയം പറയുന്നു: ഇന്ത്യയിലേക്ക് മടങ്ങൂ. സാന്താക്രൂസ് വിമാനത്താവളത്തിൽനിന്ന് പട്ടണത്തിലേക്കുള്ള നിരത്തിന്‍റെ അടിഭാഗത്തെ മലമൂത്ര വിസർജ്ജനത്തിന്‍റെ ദുർഗന്ധത്തിലൂടെ വീട്ടിലേക്ക് മടങ്ങുമ്പോഴെല്ലാം ഞാൻ എന്നോട് തന്നെ ചോദിക്കുന്നു: ഇത് എന്‍റെ സ്വന്തം നാടാണോ, എന്‍റെ ജന്മനാടാണോ? മരിച്ചു പോയ ആത്മാവുള്ള ഒരു മനുഷ്യൻ അവിടെ ശ്വസിക്കുന്നു. ഒരിക്കലും സ്വയം പറഞ്ഞിട്ടില്ലാത്തവൻ. എന്‍റെ സ്വന്തം നാടാണ്, ജന്മനാട്. എനിക്ക് ശ്വാസമെടുക്കാൻ പോലും കഴിയുന്നില്ല, പക്ഷേ ഞാൻ അലറിവിളിക്കും അതേ ഇത് എന്‍റെ ജന്മനാടാണ്. നിങ്ങൾ ആദ്യം ഇന്ത്യക്കാരനും രണ്ടാമത്തേത് പഞ്ചാബിയോ സിഖോ ആണോ? അതോ തിരിച്ചോ?. ആ ചോദ്യങ്ങൾ രൂപപ്പെടുത്തിയ രീതി എനിക്ക് ഇഷ്ടമല്ല. ഞാൻ ഒരേ സമയം മൂന്നുമാണ്. ഇന്ത്യക്കാരൻ, പഞ്ചാബിയും സിഖുകാരനും. മാപ്പിള മുസ്ലിമും മലയാളിയും ക്രിസ്ത്യാനിയും അസാമിയുമാണെന്ന് പറയുന്ന ദേശസ്നേഹ ബന്ധമുണ്ട്. പഞ്ചാബി സ്വഭാവമോ സമുദായ പാരമ്പര്യമോ നിഷേധിക്കപ്പെട്ടാൽ ഞാൻ എന്നെ ഇന്ത്യക്കാരനെന്ന് വിളിക്കാൻ വിസമ്മതിക്കും. എന്റെ മതപരവും ഭാഷാപരവുമായ സ്വത്വം ഒരുതരത്തിലും പ്രത്യേകമാക്കാതെ നിലനിർത്താൻ ഞാൻ ആഗ്രഹിക്കുന്നു. രാഷ്ട്രമെന്ന നിലയിൽ നമ്മുടെ ശക്തി ഉറപ്പായ വൈവിധ്യമാണെന്ന് ബോധ്യമുണ്ട്. ദേശീയ ഭാഷയുടെയോ മതത്തിന്‍റെ യോ വിശ്വാസപ്രമാണത്തിന്റെയോ പേരിൽ പ്രാദേശിക ഭാഷകൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്‌ രാജ്യഐക്യം നശിപ്പിക്കും. ഞങ്ങളുടെ ഇന്ത്യത്വം രണ്ടുവട്ടം വെല്ലുവിളിക്കപ്പെട്ടു; 1962-ൽ ചൈനയും 1965 ൽ പാക്കിസ്ഥാനും. പിന്നീട്, ഭാഷ, മതം, വിശ്വാസം എന്നിവയിലെ നിരവധി വ്യത്യാസങ്ങൾക്കിടയിലും രാജ്യത്തെ പ്രതിരോധിക്കാൻ ഞങ്ങൾ ഒന്നായി എഴുന്നേറ്റു. ആത്യന്തിക വിശകലനത്തിൽ രാഷ്ട്രം സൃഷ്ടിക്കുന്നത് അതിർത്തികളെക്കുറിച്ചുള്ള ബോധമാണ്. നമ്മൾ ഒരു രാഷ്ട്രമാണെന്ന് ഞങ്ങൾ തെളിയിച്ചിട്ടുണ്ട്. അപ്പോൾ ആരാണ് നല്ല ഇന്ത്യക്കാരൻ, ആരാണ് നല്ലതല്ലാത്തതെന്ന് തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പ്‌ രീതി പിടിച്ചെടുക്കാൻ ആർക്കെങ്കിലും അവകാശമുണ്ടോ’യെന്ന ചോദ്യം ജനാധിപത്യവാദികൾ ആവർത്തിക്കേണ്ട നാളുകളാണിത്‌.


Comments
* The email will not be published on the website.