പറഞ്ഞയക്കൽ

കവിത
പി.രാമൻ
എന്ത്!
പോകില്ലെന്നോ?
ആരാ നീ?
എന്താ നിൻ്റെ പേര്?
ഇങ്ങനെയിട്ടു വലയ്ക്കാതെ
ഒഴിഞ്ഞുപോ

ഇനിയുമെന്നെ
കോമാളിയാക്കി
വട്ടം കറക്കാതെ
നിസ്സാരക്കാര്യങ്ങൾക്കു പിറകേയോടിച്ചു
പീഡിപ്പിക്കാതെ
ഗൗരവത്തോടെ വഷളത്തം പ്രസംഗിപ്പിച്ച്
പിന്നീട് മുഖം മറച്ചു കരയിക്കാതെ
ഒഴിഞ്ഞു പോ

ഹ ഹ!
കാരണവർ ആണെന്നോ?
തെളിച്ചു പറ
ഓഹോ ......കാരമസോവോ?
എനിക്കു തോന്നി.
എങ്കിൽ
തന്തക്കാരമസോവോ
മക്കളോ,
നീയേതു കാരമുള്ളായാലും വേണ്ടില്ല
ഞാനാട്ടിപ്പായിക്കും കൂതറ നാറീ...

പതിനേഴാം വയസ്സിൽ
കയറിക്കൂടിയതാണെന്നു
കരഞ്ഞിട്ടൊന്നും കാര്യമില്ലെടാ തായോളീ
എന്ത്?
ഒരുത്തൻ്റെ ജീവിതം തകർത്തിട്ടു
കൈ കൂപ്പുന്നോ?
കാലു പിടിക്കുന്നോ?
നീ കാരമസോവ് എങ്കിൽ
ഊർദ്ധ്വലോകം പോലെ
അതാ ഇരിക്കുന്നു
നിൻ്റെ പുസ്തകം,
മര്യാദക്കു കേറിപ്പോ....
ഇനി നീയിറങ്ങി വന്നാൽ
ചങ്ങലക്കിട്ടു വെള്ളം തരാതെ
കുഴിയിൽ നിന്നു കേറി വരുന്നൊരു
തുറിനോട്ടം മാത്രമാക്കി
ചുട്ടുനീറ്റും,
പറഞ്ഞേക്കാം.
പത്തുമുപ്പതു കൊല്ലമായി
നീയിരുന്നു കൊണയ്ക്കുന്നു


Comments
* The email will not be published on the website.