ക്ലോക്ക് ഹൗസിലെ പല്ലി

കവിത

ഉണ്ണികൃഷ്ണൻ കുണ്ടയത്ത്

ക്ലോക്കിന്‍റെ 
പന്ത്രണ്ടാം അക്കത്തിൽ 
വാൽ മടക്കി ഇരിക്കുന്ന 
ഒരു പല്ലി ; 
സമയം 
അതിനുവേണ്ടി മാത്രം 
മതിൽ കയറുന്ന 
ഒരു പ്രാണിയാണ്. 

താഴെ, 
നഗരം 
സ്വന്തം ശവയാത്രയെ
 "ട്രാഫിക് അപ്ഡേറ്റ്" 
എന്ന് വിളിച്ചുകൊണ്ട് 
ഹോൺ മുഴക്കുന്നു. 

ഓരോ ചുവപ്പ് സിഗ്നലും
 ഒരു വധശിക്ഷ. 
ഓരോ പച്ചവെളിച്ചവും 
കൂട്ട ആത്മഹത്യയ്ക്കുള്ള
അനുമതിപത്രം. 

പല്ലി 
നാവുനീട്ടി 
കൊതുകുകളെയല്ല, 
ബ്രേക്കിങ് ന്യൂസുകളെയാണ് 
വിഴുങ്ങുന്നത്. 

അതുകൊണ്ടാണ് 
ടെലിവിഷനുകളിൽ 
ഓരോ രാത്രിയും 
കുറച്ചുകൂടി 
ശൂന്യത കാണുന്നത്. 

നഗരസഭയുടെ 
മിനിറ്റ്സ് ബുക്കിൽ 
മനുഷ്യർ ഇല്ല; 
കെട്ടിടങ്ങളുടെ നിഴലുകളും 
പരസ്യബോർഡുകളുടെ പുഞ്ചിരിയും 
എയർ കണ്ടീഷൻ ചെയ്ത 
നെടുവീർപ്പുകളും മാത്രം. 

ക്ലോക്കിന്‍റെ സൂചികൾ 
പരസ്പരം 
കുത്തിക്കൊല്ലാൻ ശ്രമിക്കുന്ന 
രണ്ട് രാഷ്ട്രീയ പാർട്ടികളാണ്. 
എന്നിട്ടും 
സമയം മാത്രം 
രക്തം വാർക്കാറില്ല. 

പല്ലി 
ഒരു നിമിഷം 
തലകീഴായി തൂങ്ങി. 
നഗരം 
അത് വിപ്ലവമാണെന്ന് കരുതി. 

സെൽഫികൾ 
പൂക്കൾ പോലെ 
വീണു. 
ഹാഷ്‌ടാഗുകൾ 
മെഴുകുതിരികൾ കത്തിച്ചു. 

പിറ്റേന്ന്, 
പല്ലി 
വീണ്ടും പഴയ മതിലിൽ.
 വിപ്ലവം മാത്രം
 ഫോട്ടോ ആൽബത്തിൽ
 ഫ്രെയിം ചെയ്ത് 
പൊടിപിടിച്ചു. 

രാത്രി പന്ത്രണ്ടടിച്ചപ്പോൾ
 ക്ലോക്ക് ഹൗസ് 
ഒരു വലിയ വായയായി തുറന്നു. 
നഗരം 
സ്വയം വിഴുങ്ങി. 
പല്ലി മാത്രം 
വയറു നിറഞ്ഞൊരു ചിരിയോടെ 
അടുത്ത മണിക്കൂറിലേക്ക് 
നടന്നുകയറി.


Comments
* The email will not be published on the website.