വ്യാജരചനകള്‍ ജനപ്രിയമാകുന്നത് ഭയമുണ്ടാക്കുന്നു

അഭിമുഖം

മലയാളകവിതയുടെ ബൌദ്ധികമുഖമാണ് സച്ചിദാനന്ദന്‍. ഒപ്പം മലയാളകവിതയുടെ ഏറ്റവും ചലനാത്മകമായ ഊര്‍ജ്ജപ്രസരണിയും. നമ്മുടെ സാഹിത്യത്തിലും രാഷ്ട്രീയത്തിലും സാംസ്കാരിക രംഗത്തും സച്ചിദാനന്ദന്‍റെ ഇടപെടുകള്‍ നിരന്തരം സംവാദത്തിന്‍റെ സാദ്ധ്യതകള്‍ തുറന്നിടുന്നു. സച്ചിദാനന്ദന്‍റെ കവിതകളും വാക്കുകളും എല്ലാ തലമുറകളിലേക്കും യൌവ്വനകാന്തിയോടെ കടന്നുചെല്ലുന്നു. അവിടെയെല്ലാം  സൌഹൃദത്തിന്‍റെയും കലാപത്തിന്‍റെയും 'സച്ചിന്‍മുദ്ര' പതിപ്പിക്കുന്നു. സച്ചിദാനന്ദന്‍ നെപ്ട്യൂണ്‍ വെബ് മാഗസിനോട് സംസാരിക്കുന്നു. 

? സച്ചിദാനന്ദൻ സന്ദേഹിയായ കവിയായിട്ടാണ് പലപ്പോഴും തോന്നിയിട്ടുള്ളത്. ബുദ്ധനും സന്ദേഹിയായിരുന്നു. കവിബുദ്ധൻ എന്നൊരു കവിത താങ്കൾ എഴുതിയിട്ടുണ്ട്. കമ്യൂണിസ്റ്റ് ആശയമാണ് താങ്കളെ ഏറെ സ്വാധീനിച്ചിട്ടുള്ളത്. കമ്മ്യൂണിസവും ബുദ്ധനും എങ്ങനെ യോജിച്ചു പോകും?

= കമ്മ്യൂണിസം എന്നാല്‍ മാര്‍ക്സിസം ആണെന്ന ഒരു ധാരണ പല മലയാളികള്‍ക്കും ഉള്ളതായി തോന്നിയിട്ടുണ്ട്. മാര്‍ക്സ് തന്നെയും പ്രിമിറ്റിവ് കമ്മ്യൂണിസത്തെപ്പറ്റി പറയുന്നുണ്ട്, സമ്പത്ത് പൊതുവായിരുന്ന, മനുഷ്യര്‍ ഒന്നിച്ച് കഴിയുകയും അദ്ധ്വാനഫലം എല്ലാവരും പങ്കിടുകയും ചെയ്തിരുന്ന, ചില ഗോത്രങ്ങളില്‍ ഇപ്പോഴും നില നില്‍ക്കുന്ന ഒരു സമസമൂഹസങ്കല്പം. മാര്‍ക്സ് ചെയ്തത് ചൂഷണത്തിലൂടെ യുള്ള മൂലധനസമാഹരണം എങ്ങിനെ വര്‍ഗ്ഗങ്ങളായി മനുഷ്യരെ വിഭജിച്ചു എന്ന് അന്വേഷിക്കുകയും അതിനു ചൂഷിതരുടെ ഉയിര്‍ത്തെഴുന്നേല്പ്പ് എന്തുകൊണ്ട് ആവശ്യമാണ്‌ എന്ന് അന്വേഷിക്കുകയുമാണ്‌. അടിസ്ഥാനപരമായും  കവി എന്ന നിലയില്‍ എന്‍റെ ഊന്നല്‍ മൂല്യങ്ങളിലാണ്. ക്രിസ്തുവും ബുദ്ധനും അന്ന് സാദ്ധ്യമായിരുന്ന രീതികളില്‍- അവര്‍ ജീവിച്ച കാലത്ത് മുതലാളിത്തം ഉദയം ചെയ്തിട്ടില്ല- അവര്‍ കണ്ട അസമത്വത്തെ നിരാകരിക്കുകയും സ്നേഹം, കരുണ, മൈത്രി, ഉപേക്ഷ തുടങ്ങിയ നൈതികമൂല്യങ്ങള്‍ പുലര്‍ത്തി സമത്വം പുലരുന്ന ഒരു സമുദായത്തെക്കുറിച്ചുള്ള സങ്കല്പം മുന്നോട്ടു വെയ്ക്കുകയും മനുഷ്യരെ മറ്റൊരു ലോകം സ്വപ്നം കാണാന്‍ പഠിപ്പിക്കുകയുമാണ്. രണ്ടു പേരിലും രണ്ടു രീതികളില്‍ അധികാരനിരാസവും അടിത്തട്ടിലെ ജനങ്ങളുടെ ഭാഗധേയത്തെക്കുറിച്ചുള്ള  ഉത്കണ്ഠയും പ്രവര്‍ത്തിക്കുന്നുണ്ട്. 

ഇന്ത്യയിലെ മാര്‍ക്സിസത്തിന്‍റെ ഏറ്റവും വലിയ ദൌര്‍ബല്യം അത് ചില ‘മോഡലു’കളില്‍ വിശ്വസിക്കുകയും ഇന്ത്യയിലെ ജാതി, വര്‍ണ്ണം, അവയുമായി ബന്ധപ്പെട്ട സാമൂഹ്യാനുകൂല്യങ്ങള്‍, മതങ്ങളുടെ സ്വാധീനം മുതലായവ മനസ്സിലാക്കാതെ പോവുകയും ചെയ്യുന്നതാണ്.

കൊട്ടാരം വിട്ടിറങ്ങിയ ബുദ്ധനും ആശാരിക്കുടിലില്‍ ജനിച്ച ക്രിസ്തുവും  എന്‍റെ കവിതകളില്‍ നിരന്തരം കണ്ടു മുട്ടുന്നുണ്ട്. മാര്‍ക്സ് മാര്‍ക്സിന്‍റെ യൂറോപ്പിലും ഗാന്ധി ഗാന്ധിയുടെ ഇന്ത്യയിലും സമത്വത്തിന്‍റെ  പിന്നിലുള്ള അനീതി കാണുന്നുണ്ട്. അവരുടെതായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്‌. ഈ നാലു മഹാന്മാരും നിരന്തരം വളരുകയും പരിണമിക്കുകയും ചെയ്തവരായിരുന്നു, അവരെ എവിടെയെങ്കിലും കുറ്റിയടിച്ച് 'ഇതാണ് ഇയാള്‍' എന്ന് പറയുക സാദ്ധ്യമല്ല. കമ്മ്യൂണിസം എന്നതിനെ രക്തരൂഷിതവിപ്ലവവുമായി അന്വയിക്കുന്നവര്‍ക്ക് വിയോജിപ്പുണ്ടാകും, എന്നാല്‍ ചരിത്രം നമ്മെ പഠിപ്പിച്ചത് അത്തരം വിപ്ലവങ്ങള്‍ ഭീകരവും കൂടുതല്‍ ഹിംസാത്മകവുമായ സമഗ്രാധിപത്യങ്ങളിലേയ്ക്കാണ് നയിക്കുക എന്നാണ്. സോഷ്യലിസത്തിലേയ്ക്കുള്ള വഴി അടിത്തട്ടിനെ ശരിക്കും പ്രതിനിധാനം ചെയ്യുന്ന  ജനാധിപത്യത്തിലൂടെ മാത്രമാണ്. അതിനു അദൃശ്യരായവര്‍, അഥവാ ആക്കപ്പെട്ടവര്‍, ദൃശ്യരാകണം, ഇത് വരെ പ്രതിനിധിസഭകളില്‍ കേള്‍ക്കാത്ത ശബ്ദങ്ങള്‍ കേള്‍ക്കാന്‍ കഴിയണം- ഔപചാരിക ജനാധിപത്യത്തെ ക്ഷമാപൂര്‍വ്വമായ പ്രവര്‍ത്തനം കൊണ്ട് ജനകീയജനാധിപത്യമാക്കാന്‍ കഴിയണം. അതിനു ഏറെ മുന്‍ മാതൃകകള്‍ ഇല്ല.

നമ്മുടെ പരമാധികാരം പോലും പണയപ്പെടുത്തുന്ന ഒരു പ്രധാനമന്ത്രി ഉള്ളിടത്തോളം, ജനാധിപത്യമര്യാദകളും ഭരണഘടനയും മാനിക്കാത്ത ഒരു കേന്ദ്ര സര്‍ക്കാര്‍ ഉള്ളിടത്തോളം കാലം, എന്‍റെ ലജ്ജയ്ക്ക് ഒരു കുറവും വരാനിടയില്ല, എന്നല്ല, അത് കൂടുകയാണ്.

?  ഇന്ന് ഒരു പ്രത്യയശാസ്ത്രവും അഭയമല്ല എന്ന കമ്പോളത്തിന്‍റെ അധിനിവേശ പ്രചാരണത്തെ പുതു കവികൾ ഏറ്റുപിടിക്കുന്നു. ഇത് ആരാജകതയിലേക്കും വർഗീയതയിലേക്കും പോകാനുള്ള പാത തുറക്കുകയാണ് എന്ന വിമർശനത്തെ എങ്ങനെ കാണുന്നു?

=  പ്രത്യയശാസ്ത്രം അഭയമല്ല, പ്രവര്‍ത്തനസഹായിയാണ്. അങ്ങിനെയാകണമെങ്കില്‍ സ്വന്തം സമൂഹത്തെ മനസ്സിലാക്കണം. ഇന്ത്യയിലെ മാര്‍ക്സിസത്തിന്‍റെ ഏറ്റവും വലിയ ദൌര്‍ബല്യം അത് ചില ‘മോഡലു’കളില്‍ വിശ്വസിക്കുകയും ഇന്ത്യയിലെ ജാതി, വര്‍ണ്ണം, അവയുമായി ബന്ധപ്പെട്ട സാമൂഹ്യാനുകൂല്യങ്ങള്‍, മതങ്ങളുടെ സ്വാധീനം മുതലായവ മനസ്സിലാക്കാതെ പോവുകയും ചെയ്യുന്നതാണ്. ഇത് കെ. ദാമോദരന്‍ മുതല്‍ ഡി. രാജ വരെയുള്ളവര്‍ സൂചിപ്പിക്കുന്നുമുണ്ട്. അതോടൊപ്പം തന്നെ മനസ്സിലാക്കേണ്ടതാണ് ഇന്ത്യയിലെ വര്‍ഗ്ഗങ്ങളുടെ ചലനശേഷി അഥവാ ‘മൊബിലിറ്റി’. മദ്ധ്യവര്‍ഗ്ഗത്തിന്‍റെ നിര്‍വചനം മാറിക്കൊണ്ടിരിക്കുന്നു, താഴെയുള്ള മദ്ധ്യവര്‍ഗ്ഗം വിദ്യാഭ്യാസപരവും സാമുദായികവും മറ്റുമായ ഉയര്‍ച്ചകളിലൂടെ ഉപരിമദ്ധ്യവര്‍ഗ്ഗമാകുന്നു. അവര്‍ പിന്നെ തിരിഞ്ഞു നോക്കാതെ കൂടുതല്‍ മുകളിലേയ്ക്ക് പോകാന്‍ ശ്രമിക്കുന്നു. ഒപ്പം പല തരം ന്യൂനപക്ഷങ്ങള്‍ ഭിന്നരീതികളില്‍ പാര്‍ശ്വവത്കരിക്കപ്പെടുന്നു. പുരുഷാധിപത്യം ശക്തമാണ്, ഭൂരിപക്ഷ മതാധിപത്യവും ശക്തിപ്പെടുന്നു. അപ്പോള്‍ ഇന്ത്യന്‍ സമൂഹത്തിലെ അധീശത്വം – അഥവാ ഹെഗേമണി- ലളിതമല്ല, അതിനെ വര്‍ഗ്ഗസമവാക്യങ്ങളില്‍ ഒതുക്കാനാവില്ല. ഇന്ത്യയില്‍ മാര്‍ക്സിസം ക്ഷയിച്ചു മിക്കവാറും ഇല്ലാതായത് ഈ സങ്കീര്‍ണ്ണത മനസ്സിലാക്കാതിരുന്നതു കൊണ്ടും, ജനാധിപത്യത്തിലെ സമൂലമാറ്റത്തിനു പകരം ചില ദാക്ഷിണ്യപ്രകടനങ്ങള്‍ കൊണ്ട് പ്രശ്നങ്ങള്‍ പരിഹരിക്കാം എന്ന് കരുതിയതും സംസ്കാരത്തെ ഒരു മൂല്യവ്യവസ്ഥയായി കാണാതെ പുറംമോടി ആയി കണ്ടതുകൊണ്ടുമാണ്.

? “ഇന്ത്യാ, നിന്‍റെ വയറ്റില്‍ പിറന്നതിന്‍റെ നാണം മറയ്ക്കാന്‍ ഒരു ദേശീയപതാകപോലുമില്ലാതെ ഞാന്‍ ചൂളിയുറഞ്ഞുപോകുന്നു.” പതിറ്റാണ്ടുകള്‍ക്കുമുമ്പായിരുന്നു താങ്കള്‍ ഇങ്ങനെയെഴുതിയത്. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ അനിഷേധ്യമായ സ്ഥാനം ഇന്ത്യയ്ക്കുള്ള ഈ കാലത്തും താങ്കളുടെ നിലപാടില് ഇങ്ങനെതന്നെയാണോ?

= “ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ അനിഷേദ്ധ്യമായ സ്ഥാനം”? നമ്മുടെ പരമാധികാരം പോലും പണയപ്പെടുത്തുന്ന ഒരു പ്രധാനമന്ത്രി ഉള്ളിടത്തോളം, ജനാധിപത്യമര്യാദകളും ഭരണഘടനയും മാനിക്കാത്ത ഒരു കേന്ദ്ര സര്‍ക്കാര്‍ ഉള്ളിടത്തോളം കാലം, എന്‍റെ ലജ്ജയ്ക്ക് ഒരു കുറവും വരാനിടയില്ല, എന്നല്ല, അത് കൂടുകയാണ്.

  അതാണല്ലോ സീതാറാം യെച്ചൂരി മുന്നോട്ടു വെച്ച നിലപാട്. വേറെ ഒരു രീതിയിലും  ഭാരതീയ ജനതാ പാര്‍ട്ടിയെ നേരിടാന്‍ കഴിയില്ല.

? താങ്കളുടെ കവിതകള്‍ താങ്കള്‍തന്നെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്നു. എന്നാല്‍ ഇംഗ്ലീഷില്‍ താങ്കള്‍ കവിതയെഴുതുന്നതായറിയില്ല. എഴുത്തിന് ഏറ്റവും പവര്‍ഫുള്‍ ആയ ടൂള്‍ മാതൃഭാഷയാണെന്ന് തോന്നുന്നതുകൊണ്ടാണോ ഇത്? അതോ ഭാഷാപരമായ ഒരു സങ്കുചിതത്വം ഇതിലുണ്ടോ?

= ഇതിനു പിന്നില്‍ ഒരു സിദ്ധാന്തവുമില്ല. ഞാന്‍ മലയാളം സ്കൂളിന്നപ്പുറം പഠിച്ചിട്ടില്ല, ബിരുദത്തിനു സയന്‍സാണ് പഠിച്ചത്, പിന്നെ ഇംഗ്ലീഷും. രണ്ടു പതിറ്റാണ്ടിലേറെ രണ്ടു കോളേജുകളിലും സാഹിത്യ അക്കാദമിയില്‍ നിന്നും റിട്ടയര്‍ ചെയ്ത ശേഷം  ഒരു സര്‍വ്വകലാശാലയിലും ഇംഗ്ലീഷും പരിഭാഷയുമാണ് പഠിപ്പിച്ചത്. കോളേജില്‍ രണ്ടാം ഭാഷ ഹിന്ദി ആയിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ മലയാളത്തെ വിടാതെ പിന്തുടര്‍ന്ന്, വായിച്ചു, പഠിച്ചു. എന്‍റെ അനുഭവങ്ങളും വികാരങ്ങളും സ്വപ്നങ്ങളും ആവിഷ്കരിക്കാന്‍ എനിക്ക് ഏറ്റവും നന്നായി കഴിയുക മലയാളത്തില്‍ ആണെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ സാഹിത്യസംബന്ധിയോ സൈദ്ധാന്തികമോ ആയ  ലേഖനങ്ങള്‍ എനിക്ക് രണ്ടു ഭാഷകളിലും എഴുതാന്‍ കഴിയും, പ്രസംഗിക്കാനും കഴിയും, ഡല്‍ഹിയില്‍ വെച്ച്  അക്കാദമിയുടെ അകത്തും പൊതുയോഗങ്ങളിലും ചിലപ്പോള്‍ ഹിന്ദിയിലും  പ്രസംഗിക്കേണ്ടി വന്നിട്ടുണ്ട്, ഞാന്‍ ആ ഭാഷയില്‍ ഒരു വിദഗ്ദ്ധന്‍ അല്ലെങ്കിലും. ഇംഗ്ലീഷില്‍ അത്തരം അഞ്ചു ലേഖനസമാഹാരങ്ങള്‍ ഉണ്ട്. അത് കേരളം വിട്ടതോടെ ഒരു ആവശ്യം കൂടി ആയി. എന്‍റെ വായനയിലും എണ്‍പതു ശതമാനമെങ്കിലും ഇംഗ്ലീഷിലാണ് – സാഹിത്യം മാത്രമല്ല, ചരിത്രം, രാഷ്ട്രമീമാംസ, തത്വചിന്ത അങ്ങിനെ എല്ലാം. അതുകൊണ്ട് ഇംഗ്ലീഷ് വിവര്‍ത്തനം എനിക്ക് അനായാസമാണ്, അതേ സമയം മലയാളത്തിലെ എന്‍റെ ചില കവിതകള്‍ തൊടാന്‍ ഞാന്‍ ധൈര്യപ്പെടുന്നില്ല- അതിന്‍റെ കാരണങ്ങള്‍ മിക്കപ്പോഴും സാംസ്കാരികമാണ്: ‘ഇവനെക്കൂടി’ തുടങ്ങി മലയാളകവികളെക്കുറിച്ചുള്ള, കേരളത്തില്‍ ആസ്വാദകര്‍ക്ക് പ്രിയംകരങ്ങളായ  കവിതകള്‍, ‘മലയാളം’ പോലെ നമ്മുടെ ഭാഷാസംസ്കാരത്തിന്‍റെ ഉള്ളടരുകളിലേക്കു പോകുന്ന കവിതകള്‍, വൃത്തവും താളവും ഭാവാവിഷ്കാര ത്തിന്‍റെ അനിവാര്യഭാഗമായ രചനകള്‍, അങ്ങിനെ. എങ്കിലും ആയിരത്തോളം പേജ് കവിതകള്‍ ഞാന്‍ ഇംഗ്ലീഷില്‍ ആക്കിയിട്ടുണ്ട്, സമാഹാരങ്ങളും പ്രമേയാടിസ്ഥാനത്തിലുള്ള സമാകലനങ്ങളുമായി  പതിനാലു കവിതാപുസ്തകങ്ങള്‍ ഇംഗ്ലീഷില്‍ ഉണ്ട്; പുതിയ ഒന്ന് പെന്‍ഗ്വിന് വേണ്ടി ചെയ്തുകൊണ്ടിരിക്കുന്നു. ഇംഗ്ലീഷില്‍ നിന്ന് അവ പ്രധാന ലോക ഭാഷകളിലേക്കും ഇന്ത്യന്‍ ഭാഷകളിലേക്കും സഞ്ചരിച്ചു – അങ്ങിനെയും ഉണ്ടായി വേറെ മുപ്പതു സമാഹാരങ്ങള്‍. പഴയതും പുതിയതുമായ പല കവികളുടെയും ഇംഗ്ലീഷ് പരിഭാഷകള്‍ വേറെയും ചെയ്തിട്ടുണ്ട് – എഴുത്തച്ഛന്‍ ഭാഗങ്ങള്‍ മുതല്‍  നമ്മുടെ  ട്രാന്‍സ്ജെന്‍റര്‍ കവികള്‍ വരെ.

? ഇതുപക്ഷ നിലപാടുകള്‍ വിശാലമായ അര്‍ത്ഥത്തില്‍ ഇവിടെ മനസ്സിലാക്കപ്പെടുന്നില്ല എന്ന് താങ്കള്‍ നിരീക്ഷിച്ചിട്ടുണ്ട്. ഇതുപക്ഷവും കോണ്‍ഗ്രസും ചേര്‍ന്ന ഒരു വിശാലജനാധിപത്യസഖ്യം താങ്കള്‍ സ്വപ്നം കാണുന്നുണ്ടോ?

=  അതാണല്ലോ സീതാറാം യെച്ചൂരി മുന്നോട്ടു വെച്ച നിലപാട്. വേറെ ഒരു രീതിയിലും  ഭാരതീയ ജനതാ പാര്‍ട്ടിയെ നേരിടാന്‍ കഴിയില്ല. അവര്‍ മാത്രമല്ല, പ്രതിപക്ഷകക്ഷികള്‍  മുഴുവന്‍ ഒന്നിക്കണം,  ഒന്നിച്ച് നില്‍ക്കല്‍ അസാധ്യമായ കേരളം പോലുള്ള ഇടങ്ങളില്‍, ബി. ജെ. പി . ശക്തമായ ഇടങ്ങളില്‍ ധാരണകള്‍ ഉണ്ടാക്കണം. അല്ലാത്ത ഏതു സമീപനവും, ഏതു പാര്‍ട്ടിയില്‍ നിന്നുണ്ടായാലും  ഹിന്ദുത്വരാഷ്ട്രീയം വളര്‍ത്തും എന്ന് കാണാന്‍ വിശേഷബുദ്ധിയൊന്നും വേണ്ടാ.

 പ്രത്യയശാസ്ത്രം ഉരുവിടുന്നുണ്ടോ എന്നതല്ല, അനീതിയെ എതിര്‍ക്കാനുള്ള ധീരത ഉണ്ടോ എന്നതാണ് ഇന്ന് രാഷ്ട്രീയ സദാചാരത്തിന്‍റെ മാനദണ്ഡം. 

? കവിതയ്ക്ക്, സാഹിത്യത്തിന് സമൂഹത്തെ മാറ്റിയെടുക്കാന്‍ കഴിയില്ല എന്ന് താങ്കള്‍ പറഞ്ഞിട്ടുണ്ട്. സാമൂഹ്യ നവോത്ഥാനത്തിലും നവീകരണത്തിനും സാഹിത്യത്തിന് പങ്കില്ലെന്നാണോ പറയുന്നത്? ഏതു തരത്തിലാണ് അതിന്‍റെ ഇടപെടല്‍?

= സാഹിത്യത്തിനു മാത്രമായി മാറ്റാന്‍ കഴിയില്ല എന്നാണു പറഞ്ഞത്, അല്ലെങ്കില്‍ ഞാന്‍ ഇത്രയേറെ രാഷ്ട്രീയ ലേഖനങ്ങളും കവിതകളും എഴുതുകയില്ലായിരുന്നല്ലോ- പ്രഭാഷണങ്ങള്‍ വിട്ടാലും. സാഹിത്യം സ്വയം തന്നെ പ്രതിരോധമാണ്- എല്ലാ തരം ഹിംസയ്ക്കുമെതിരായ പ്രതിരോധം- അതില്‍  സത്യഹിംസ, നീതിഹിംസ, ന്യൂനപക്ഷ ഹിംസ, സ്ത്രീഹിംസ, ജ്ഞാനഹിംസ, പ്രകൃതിഹിംസ തുടങ്ങിയവയെല്ലാം പെടും. നവോത്ഥാനം ഉള്‍പ്പെടെ എല്ലാ മുന്നേറ്റങ്ങളിലും സാഹിത്യം അതിന്‍റെ പങ്കു വഹിച്ചിട്ടുണ്ട്. അത് ഇപ്പോഴും ബോധപൂര്‍വ്വം രാഷ്ട്രീയ ഇടപെടലുകള്‍ നടത്തിക്കൊണ്ടാകണം എന്നില്ല. സാവധാനം  സംസ്കാരത്തെയും ലോകവീക്ഷണത്തെയും മാറ്റിക്കൊണ്ടും ആകാം-അത്തരം സാഹിത്യമാണ് ദീര്‍ഘകാലഫലം ഉണ്ടാക്കുക.

? സച്ചിദാനന്ദന്‍ എന്ന എഴുത്തുകാരനോടാണോ വായനക്കാരനോടാണോ താങ്കള്‍ കൂടുതല്‍ താല്പര്യം പുലര്‍ത്തുന്നത്?

=  എനിക്ക് ഒന്നിനെ മറ്റേതില്‍ നിന്ന് വേര്‍പെടുത്തി കാണാന്‍ കഴിയില്ല. അവര്‍ തമ്മിലുള്ള കൊടുക്കല്‍-വാങ്ങലുകള്‍ ആയിരുന്നിട്ടുണ്ട് എന്‍റെ ചിന്താജീവിതവും സര്‍ഗ്ഗജീവിതവും മുഴുവന്‍.

എന്‍റെ ആന്തരികജീവിതത്തിന്‍റെ ആവിഷ്കാരമാകും അത്, ഞാന്‍ കാലത്തില്‍ വിട്ടുപോകുന്ന ഒരു ചെറിയ വിരലടയാളം.

? തീവ്രഹിന്ദുത്വനിലപാടിനെതിരേ ശക്തമായ നിലപാടെടുക്കുന്ന താങ്കള്‍ പക്ഷേ, ന്യൂനപക്ഷ മതതീവ്രവാദത്തോട് അയഞ്ഞ സമീപനമാണ് പുലര്‍ത്തുന്നതെന്ന് തോന്നാറുണ്ട്. ഒന്നു വിശദീകരിക്കാമോ?

=   സംഘികളുടെ ഈ കാഴ്ച്ചപ്പാടിനുള്ള  മറുപടി എന്നെക്കാള്‍ നന്നായി പറഞ്ഞിട്ടുള്ളത് ജവഹര്‍ലാല്‍ നെഹ്രുവാണ്: “ന്യൂനപക്ഷ വര്‍ഗ്ഗീയത ഏറിയാല്‍ വിഭജനത്തിലേയ്ക്കേ നയിക്കൂ, ഭൂരിപക്ഷ വര്‍ഗ്ഗീയത ഫാസിസത്തിന്‍റെ ഉറച്ച അടിത്തറയാണ്.” ഹിന്ദുമഹാസഭയുടെ രൂപീകരണകാലത്ത് തന്നെ ,  ഗാന്ധി ഉള്‍പ്പെടെ, ഉള്‍ക്കാഴ്ചയും ചരിത്രബോധവുമുള്ള നേതാക്കള്‍ക്ക് ഇതറിയാമായിരുന്നു.  ഗാന്ധിവധത്തിനു ശേഷം ആര്‍ . എസ് എസ്സിനെ നിരോധിക്കാന്‍ മുന്‍കയ്യെടുത്തത് ഇന്ന് ഹിന്ദുത്വ രാഷ്ട്രീയക്കാര്‍ പ്രതിമയാക്കിയ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ തന്നെ ആയിരുന്നല്ലോ. വിഭജനം നല്ലതാണ് എന്നല്ല ഇതിന്നര്‍ത്ഥം; എല്ലാ വര്‍ഗ്ഗീയതയും ഒരു പോലെയല്ലാ പ്രവര്‍ത്തിക്കുന്നത് എന്നു മനസ്സിലാക്കുന്നത് പ്രധാനമാണ് എന്നാണ്. ഇന്ത്യയില്‍ കൂടുതല്‍ വലിയ അപകടം ഹിന്ദുത്വ രാഷ്ട്രീയം തന്നെ. അതിനു ഇന്ത്യന്‍ പാരമ്പര്യവും ജ്ഞാനവ്യവസ്ഥയും തത്വചിന്തയുമായി ഒരു ബന്ധവുമില്ല, അത് ഉപരിപ്ലവമായ അധികാരരാഷ്ട്രീയം മാത്രമാണ്.

? കേരളം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ഈ തെരഞ്ഞെടുപ്പില്‍ കലാകാരന്‍മാരുടെയും എഴുത്തുകാരുടെയും നിലപാടെന്തായിരിക്കണമെന്നാണ് താങ്കള്‍ കരുതുന്നത്?

=  അങ്ങിനെ ഒരു പൊതുതീരുമാനം എടുക്കുന്നവരല്ലാ കലാ-സാഹിത്യകാരര്‍.  ഹിന്ദുത്വത്തിന്‍റെ ഫാസിസ്റ്റ് സ്വഭാവമുള്ള രാഷ്ട്രീയത്തിന് എതിരാവുക എന്നതാണ് പ്രാഥമികം: അങ്ങിനെ  ജനാധിപത്യത്തെയും ഭരണ ഘടനയും സംരക്ഷിക്കുക എന്നതും.
ഒരു കാലത്തും ഒരു പാര്‍ട്ടിയിലും അംഗമല്ലാതിരുന്ന, ആകാന്‍ ഉദ്ദേശിക്കുന്നില്ലാത്ത, ഞാന്‍ ഉള്‍പ്പെടെ കുറച്ചുപേര്‍  നേതൃത്വം നല്‍കുന്ന ‘ദേശീയ മാനവികവേദി’യും അതിന്‍റെ ഉപസംഘടനകളായ ‘യുവമൈത്രി’, ‘ഉണരൂ കേരളമേ’ തുടങ്ങിയ സംഘടനകളും നടത്തുന്ന ശില്‍പ്പശാലകള്‍, പൊതുയോഗങ്ങള്‍, സൂഫി- കബീര്‍ സംഗീതം കൂടി ഉള്‍പ്പെട്ട കലാപരിപാടികള്‍, ഭരണഘടനോത്സവം തുടങ്ങിയ ജനകീയ മേളകള്‍ -ഇവയെല്ലാം കക്ഷിഭേദങ്ങള്‍ക്കപ്പുറം  ഒരു ഫാസിസ്റ്റ് വിരുദ്ധ ജനാധിപത്യഐക്യം ശക്തിപ്പെടുത്തുന്നതില്‍ ഊന്നല്‍ നല്‍കുന്നു.  യുവതീ-യുവാക്കള്‍ ധാരാളമായി ഇവയിലെയ്ക്കെല്ലാം ആകര്‍ഷിക്ക പ്പെടുന്നുണ്ട്.

? പുറത്തിറങ്ങാന്‍ പോകുന്ന താങ്കളുടെ സമ്പൂര്‍ണകൃതികളെ മലയാള സാഹിത്യത്തില്‍ താങ്കള്‍ എങ്ങനെയാണ് അടയാളപ്പെടുത്തുന്നത്?

=  നമുക്കു പല സാഹിത്യരൂപങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എഴുത്തുകാര്‍ കുറവേയുള്ളൂ. ഈ പരമ്പരയില്‍ മുപ്പതു വാല്യങ്ങളായി എന്‍റെ കവിതകള്‍, ഗീതങ്ങള്‍, കുട്ടിക്കവിതകള്‍, കഥകള്‍, നാടകങ്ങള്‍,  സാഹിത്യസംബന്ധിയും തത്വചിന്താപരവുമായ ലേഖനങ്ങള്‍, കവിതാ-നാടക വിവര്‍ത്തനങ്ങള്‍, ആത്മകഥാപരമായ രചനകള്‍, യാത്രാവിവരണങ്ങള്‍, പ്രധാനപ്രഭാഷണങ്ങള്‍ ഇവ ഉണ്ടാകും. എന്‍റെ ആന്തരികജീവിതത്തിന്‍റെ ആവിഷ്കാരമാകും അത്, ഞാന്‍ കാലത്തില്‍ വിട്ടുപോകുന്ന ഒരു ചെറിയ വിരലടയാളം.

 ഇന്ത്യയില്‍ കൂടുതല്‍ വലിയ അപകടം ഹിന്ദുത്വ രാഷ്ട്രീയം തന്നെ. അതിനു ഇന്ത്യന്‍ പാരമ്പര്യവും ജ്ഞാനവ്യവസ്ഥയും തത്വചിന്തയുമായി ഒരു ബന്ധവുമില്ല, അത് ഉപരിപ്ലവമായ അധികാരരാഷ്ട്രീയം മാത്രമാണ്.

? അയപ്പപ്പണിക്കരുടെ മൃത്യുപൂജ എന്ന കവിതയ്ക്ക് താങ്കളെഴുതിയ പഠനം (മൃത്യൂജയുടെ മുഴക്കങ്ങള്‍), മുഹൂര്‍ത്തങ്ങള്‍, കവിതയും ജനതയും തുടങ്ങിയ കൃതികളിലെ ലേഖങ്ങള്‍ അടക്കം ഒരു സാഹിത്യനിരൂപകന്‍റെ ശക്തമായ സാന്നിദ്ധ്യം ഉറപ്പിക്കുന്ന ഒട്ടേറെ പഠനങ്ങള്‍ താങ്കളുടേതായുണ്ട്. എന്നാലിന്ന് നിരൂപണമേഖയില്‍ നില്‍ക്കുന്നവരില്‍ നിന്നുപോലും ഇത്തരത്തിലുള്ള ആഴമേറിയ പഠനങ്ങള്‍ കാര്യമായി വരുന്നില്ല. മലയാളവിമര്‍ശനത്തിന്‍റെ സമകാലികാവസ്ഥയെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു.

=  ഞാന്‍ എന്നെ സ്വയം ഒരു നിരൂപകനായി കണക്കാക്കുന്നില്ല. ഞാന്‍ നിരൂപണത്തിലേയ്ക്ക്    വരുന്നത് കവിത ഒരു വലിയ മാറ്റത്തിന് വിധേയമായ കാലത്താണ്. അന്ന് ആ മാറ്റം വിശദീകരിക്കാന്‍ ഏറെപ്പേര്‍ ഇല്ലായിരുന്നു, എം. ലീലാവതി, എം. കെ. സാനു, കെ. എസ് . നാരായണപിള്ള, എം. എം. ബഷീര്‍ തുടങ്ങിയ അനുഭാവികള്‍ ഒഴിച്ചാല്‍ അധികം നിരൂപകരും ആധുനികതയോട് ശത്രുത പുലര്‍ത്തിയിരുന്നു.  അപ്പോള്‍ കവികള്‍ക്ക് തന്നെ നിരൂപകരുടെ റോളും വഹിക്കേണ്ടി വന്നു. എന്‍റെ ആദ്യനിരൂപണലേഖനം ഞാന്‍ എം ഏ വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ “സാഹിത്യപരിഷത്ത്” ആനുകാലികത്തിലെഴുതിയ “ ആധുനിക കവിതയിലെ ആധുനികതയും കവിതയും” എന്നതായിരുന്നു. അന്ന് പരിഷത്ത് സെക്രട്ടറി ആയിരുന്ന, ‘കലിയുഗം’ എഴുതിക്കൊണ്ടിരുന്ന, പോഞ്ഞിക്കര റാഫി അത് പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. 

പിന്നെ  ഗുരുതുല്യനായിരുന്ന അയ്യപ്പപ്പണിക്കര്‍, കൂടാതെ  മാധവന്‍ അയ്യപ്പത്ത്, സുഗതകുമാരി,  ചെറിയാന്‍ കെ ചെറിയാന്‍ തുടങ്ങിയവരുടെ ഒറ്റക്കവിതകളുടെ പഠനം എഴുതി. ഇവയെല്ലാം എന്‍റെ “കുരുക്ഷേത്രം” എന്ന പുസ്തകത്തിലുണ്ട്. തുടര്‍ന്ന് കെ. പി, നിര്‍മ്മല്‍കുമാര്‍,  എം. സുകുമാരന്‍, സാറാ ജോസഫ്, പട്ടത്തുവിള കരുണാകരന്‍ തുടങ്ങിയ പ്രിയ കഥാകാരരുടെ സമാഹാരങ്ങള്‍ക്ക്  ദീര്‍ഘമായ അവതാരികകള്‍ എഴുതി. എന്‍റെ ആദ്യ പുസ്തകം കവിതാ സമാഹാരം അല്ലായിരുന്നു, “കുരുക്ഷേത്രം “ എന്ന പഠനസമാഹാരമായിരുന്നു. (അന്ന് കക്കാട്, അയ്യപ്പപ്പണിക്കര്‍ തുടങ്ങിയവരും നിരൂപണപരമായ ലേഖനങ്ങള്‍ എഴുതിയിരുന്നു. അയ്യപ്പപ്പണിക്കര്‍ ആ വഴിയില്‍ ഏറെ മുന്നേറുകയും ചെയ്തു എന്ന് അദ്ദേഹത്തിന്‍റെ ലേഖന സമാഹാരങ്ങള്‍ തെളിയിക്കുന്നു.) ഞാന്‍ ആ വഴി പിന്നെയും തുടര്‍ന്നു, അത് സാംസ്കാരിക നിരൂപണത്തിലേക്കും രാഷ്ട്രീയ ചിന്തയിലേക്കും എല്ലാം നയിച്ചു. പിന്നെ കവിതയും കഥയും നാടകവും പരിഭാഷയുമെല്ലാം ആഹ്ലാദം നല്‍കാന്‍ തുടങ്ങിയപ്പോള്‍ പതുക്കെ നിരൂപണ ശ്രമങ്ങള്‍ കുറച്ചു, മിക്കവാറും വിട പറഞ്ഞു, അവതാരികകള്‍ എഴുതാന്‍ സമയമില്ലാതായപ്പോഴും  ആശാന്‍, വൈലോപ്പിള്ളി, ബാലാമണിയമ്മ തുടങ്ങി പ്രിയപ്പെട്ട എഴുത്തുകാരെക്കുറിച്ചുള്ള പ്രഭാഷണങ്ങളിലൂടെ നിരൂപണം തുടര്‍ന്നു .

 ഡല്‍ഹിയില്‍  എത്തിയതോടെ നിരൂപണവും പ്രസംഗവും  അധികവും ഇംഗ്ലീഷില്‍ ആയി, ആ ഭാഷയില്‍ ഇന്ത്യന്‍ സാഹിത്യത്തെക്കുറിച്ച്അഞ്ചു പുസ്തകങ്ങള്‍ എഴുതി , ‘ഫ്രണ്‍ട് ലൈന്‍’ മാസികയില്‍ ഒരു പുസ്തകപരിചയ  പംക്തിയും കുറേക്കാലം കൈകാര്യം ചെയ്തു, പല ഇംഗ്ലീഷ് ആനുകാലിക ങ്ങള്‍ക്കുമായി പുസ്തകങ്ങള്‍ റിവ്യൂ ചെയ്തു.

എന്നാല്‍ കള പോലുള്ള വ്യാജരചനകള്‍ ജനപ്രിയമാകുന്നതാണ് കൂടുതല്‍ ഭയമുണ്ടാക്കുന്നത് . തിരിച്ചറിയുന്നവര്‍ ഉണ്ട്, പക്ഷെ അവര്‍ അപ്രീതിയെ ഭയക്കുന്നു. അടിച്ച കോപ്പികളുടെയും പതിപ്പുകളുടെയും  എണ്ണമാണ് എഴുത്തുകാര്‍ പോലും മാനദണ്ഡമാക്കുന്നത്. 

മലയാളത്തില്‍ നിരൂപകര്‍ ഇല്ലാതായിട്ടില്ല, പുതിയവര്‍ വളരെ കുറവേ ഉള്ളൂ. അതിനു പല കാരണങ്ങളും ഉണ്ടാകാം. ഞങ്ങളൊക്കെ മുന്‍പ് “മാതൃഭൂമി” വാരിക കിട്ടിയാല്‍ ആദ്യം നോക്കുന്ന ഒരു പംക്തി “വളരുന്ന സാഹിത്യം” ആയിരുന്നു. അതില്‍ ഗൌരവമുള്ള പുസ്തകങ്ങള്‍ മാത്രമേ അവതരിപ്പിക്കപ്പെടാറുള്ളൂ. ഇപ്പോള്‍ ഒരു മുഖ്യധാരാആനുകാലികവും നിരൂപണത്തെ ഗൌരവമായി എടുക്കുന്നതായി തോന്നുന്നില്ല. അവയുടെ സ്ഥാനം പുസ്തകക്കുറിപ്പുകളും  സാമൂഹ്യ മാദ്ധ്യമങ്ങളിലെ സ്തുതിയും നിന്ദയും എല്ലാം ഏറ്റെടുത്ത പോലെ  തോന്നുന്നു. ഈ. പി. രാജഗോപാലന്‍ മുതല്‍ കെ. വി. സജയ് വരെ ചിലര്‍ ഇല്ലെന്നല്ല, പി. കെ. രാജശേഖരനെപ്പോലെ ചിലരും തുടരുന്നുണ്ട്. ത്യാജ്യ- ഗ്രാഹ്യ വിവേചനത്തെ സഹായിക്കുന്ന തരം നിരൂപണങ്ങള്‍ ഇല്ലാതായ പോലെയാണ് , അത് നിരൂപണശാഖയെ ബാധിക്കുന്നത് സ്വാഭാവികം, എന്നാല്‍ കള പോലുള്ള വ്യാജരചനകള്‍ ജനപ്രിയമാകുന്നതാണ് കൂടുതല്‍ ഭയമുണ്ടാക്കുന്നത് . തിരിച്ചറിയുന്നവര്‍ ഉണ്ട്, പക്ഷെ അവര്‍ അപ്രീതിയെ ഭയക്കുന്നു. അടിച്ച കോപ്പികളുടെയും പതിപ്പുകളുടെയും  എണ്ണമാണ് എഴുത്തുകാര്‍ പോലും മാനദണ്ഡമാക്കുന്നത്. വാണിജ്യമൂല്യങ്ങള്‍ സാഹിത്യരംഗത്തും പിടി മുറുക്കിയിരിക്കുന്നു. എന്‍റെ വായനയ്ക്ക് കര്‍ശനമായ മാനദണ്ഡങ്ങള്‍  ഉണ്ട്. ഇപ്പോള്‍ അത് നിലനിര്‍ത്താനേ എനിക്ക് കഴിയൂ. ചില പുസ്തകങ്ങള്‍ ചീത്തയാണെന്ന് വാദിച്ചു തെളിയിക്കാന്‍ സര്‍ഗ്ഗാത്മകനായ ഒരെഴുത്തുകാരന്/ കാരിക്ക് സമയം കാണില്ല. നിരൂപകര്‍ മൌനം കൊണ്ടാവാം ഇപ്പോള്‍ ആ ധര്‍മ്മം നിര്‍വഹിക്കുന്നത്.

ഇന്ത്യയില്‍ മാര്‍ക്സിസം ക്ഷയിച്ചു മിക്കവാറും ഇല്ലാതായത് ഈ സങ്കീര്‍ണ്ണത മനസ്സിലാക്കാതിരുന്നതു കൊണ്ടും, ജനാധിപത്യത്തിലെ സമൂലമാറ്റത്തിനു പകരം ചില ദാക്ഷിണ്യപ്രകടനങ്ങള്‍ കൊണ്ട് പ്രശ്നങ്ങള്‍ പരിഹരിക്കാം എന്ന് കരുതിയതും സംസ്കാരത്തെ ഒരു മൂല്യവ്യവസ്ഥയായി കാണാതെ പുറംമോടി ആയി കണ്ടതുകൊണ്ടുമാണ്.

?   ഇന്ന് ഒരു പ്രത്യയശാസ്ത്രവും അഭയമല്ല എന്ന കമ്പോളത്തിൻ്റെ അധിനിവേശ പ്രചാരണത്തെ പുതു കവികൾ ഏറ്റുപിടിക്കുന്നു. ഇത് ആരാജകതയിലേക്കും വർഗീയതയിലേക്കും പോകാനുള്ള പാത തുറക്കുകയാണ് എന്ന വിമർശനത്തെ എങ്ങനെ കാണുന്നു?

= ഒരു തരത്തില്‍ ഇതിനു ഉത്തരം മുന്‍പ് ഞാന്‍ പറഞ്ഞു കഴിഞ്ഞു. യഥാര്‍ഥജനാധിപത്യം എന്താണ് എന്ന ബോധമുള്ളവര്‍ക്ക് വലതുപക്ഷത്തെ അനുകൂലിക്കാന്‍ കഴിയില്ല. മുന്‍പ് പറഞ്ഞത് പോലെ ജനാധിപത്യത്തെ  അടിത്തട്ടിലെ ജനതയുടെ ഭരണമാക്കി മാറ്റുകയാണ് പ്രധാനം. പ്രത്യയശാസ്ത്രം ഉരുവിടുന്നുണ്ടോ എന്നതല്ല, അനീതിയെ എതിര്‍ക്കാനുള്ള ധീരത ഉണ്ടോ എന്നതാണ് ഇന്ന് രാഷ്ട്രീയ സദാചാരത്തിന്‍റെ മാനദണ്ഡം. എന്തിനെയും ന്യായീകരിക്കാനും, വഴി തെറ്റുന്നത് കണ്ടു  വിമര്‍ശനങ്ങള്‍ നടത്തുന്നവരുടെ മേല്‍ അതിനീചമായി ചാടി വീഴാനും തയ്യാറാകുന്ന  ജനാധിപത്യ വിരുദ്ധരായ അടിമകളില്‍ നിന്ന് അത് പ്രതീക്ഷിച്ചു കൂടാ.  അതിനു പുതിയ ശക്തികള്‍ വളര്‍ന്നു വരണം, ശരിയായ  അവകാശങ്ങള്‍ക്കും  ആനുപാതികമായ പ്രാതിനിദ്ധ്യത്തിനും വേണ്ടി പോരാടുകയും ചെയ്യുന്ന ജനകീയ ശക്തികളും സംഘങ്ങളും ഉണ്ടാകണം.

? എഴുത്തുകാരൻ പ്രതിപക്ഷത്തായിരിക്കണം എന്നൊരു കാഴ്ചപ്പാടുണ്ട്. പൊളിറ്റിക്കൽ കറക്ട്നസിന് അത് അനിവാര്യമാണ്. പക്ഷേ, പലപ്പോഴും എഴുത്തുകാരൻ ഭരണകൂട അനുകൂല നിലപാട് സ്വീകരിക്കുകയാണ് ചെയ്യുന്നത്. സാംസ്കാരിക പ്രവർത്തകരെ പ്രതീക്ഷയോടെ കാണുന്ന സമൂഹം നിരാശരാക്കുകയാണ്. ഇതിനോട് എങ്ങനെ പ്രതികരിക്കുന്നു?

= എഴുത്തുകാരന്‍, എഴുത്തുകാരന്‍ (കാരി എന്നും വായിക്കുക) എന്ന നിലയില്‍ എന്നും പ്രതിപക്ഷത്ത് തന്നെ. ശരിയായ എഴുത്തുകാരെ  എന്ത് കൊടുത്തും നിശ്ശബരാക്കാനോ കുഴലൂത്തുകാര്‍ ആക്കാനോ കഴിയില്ല. അംഗീകാരങ്ങളെ “സ്ഥാനങ്ങ”ളും “പദവി”കളും ആയല്ലാ അവര്‍ കരുതുന്നത് , ഉത്തരവാദിത്തങ്ങള്‍ ആയാണ്. അകത്തു നിന്നും പൊരുതാന്‍ കഴിയും എന്ന ആത്മധൈര്യം കൊണ്ടാണ് അവര്‍ ആ ഉത്തരവാദിത്തങ്ങള്‍ സ്വീകരിക്കുന്നത്, എം. ടി. ആയാലും വൈലോപ്പിള്ളി ആയാലും. ശരിയാണ്, മരിച്ചു കഴിഞ്ഞാല്‍, തങ്ങളുടെ കടുത്ത വിമര്‍ശകരെപ്പോലും ആഘോഷിക്കാന്‍ ആര്‍ക്കും കഴിയും, പക്ഷെ വായനക്കാര്‍ അവര്‍ പറഞ്ഞതും എഴുതിയതും (ഓ . വി. വിജയനെപ്പോലെ കാര്‍ട്ടൂണിസ്റ്റ് കൂടിയാണെങ്കില്‍ വരച്ചതും) ഓരോ സന്ദര്‍ഭത്തിലും ഓര്‍മ്മിച്ചു കൊണ്ടിരിക്കും .

അഭിമുഖം തയ്യാറാക്കിയത് : ഇളവൂര്‍ ശ്രീകുമാര്‍


Comments
* The email will not be published on the website.