അരങ്ങൊഴിയുന്ന സാഹിത്യ നിരൂപണം.

ഓപ്പണ്‍ ഫോറം / March 2026
കെ. സജീവ്കുമാര്‍

മലയാളത്തിൽ ഇന്ന് സാഹിത്യ നിരൂപണം ഏറെക്കുറെ അരങ്ങൊഴിഞ്ഞു പോയി. ഗൗരവതരമായ പഠനങ്ങൾക്കു വേണ്ടി അധികമാരും മെനക്കെടുന്നില്ല. ലിറ്റററി ക്രിട്ടിസിസം യൂണിവേഴ്സിറ്റി സിലബസിൽ നിന്നു പോലും ഔട്ടായിക്കഴിഞ്ഞു. പത്രമാസികകൾക്ക് സാഹിത്യ നിരൂപണത്തിൽ യാതൊരു താല്പര്യവുമില്ല. സാഹിത്യത്തിൽ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കാനും അതിനൊപ്പം സഞ്ചരിക്കാനും പലർക്കും താല്പര്യമില്ല.

ആധുനികത മരിച്ചു നമുക്കാഹ്ലാദിക്കാം എന്ന ലേഖനം എഴുതിയത് പ്രൊഫ എം.കൃഷ്ണൻ നായരാണ്.തൊണ്ണൂറുകളുടെ ആദ്യമായിരുന്നു അത് എന്നാണ് ഓർമ്മ.ഒരിക്കൽപ്പോലും ആധുനികതയുടെ സപ്പോർട്ടർ ആയിരുന്നില്ല കൃഷ്ണൻ നായർ. അദ്ദേഹത്തിന് ആധുനികതയുടെ മരണമായിരുന്നു ആവശ്യം. ആധുനികതയുടെ സ്ഥാനത്ത് കടന്നു വരുന്ന പുതിയ ഭാവുകത്വമായിരുന്നില്ല. അതിനും വളരെ മുൻപ് ഡോ.കെ.അയ്യപ്പപ്പണിക്കർ ഉത്തരാധുനികതയുടെ വരവിനെക്കുറിച്ച് എഴുതിയിരുന്നു എന്നത് ചരിത്രം. കൃഷ്ണൻ നായർ അത് എഴുതുമ്പോൾ ആധുനിക ഭാവുകത്വത്തിൻ്റെ തടവുകാരും കാവൽക്കാരുമായ എഴുത്തുകാരും നിരൂപകരും അതിനെതിരെ രംഗത്തുവന്നു.
     ആധുനിക നിരൂപണത്തിൻ്റെ അപ്പോസ്തലനായ കെ.പി.അപ്പനാകട്ടെ അതിനെതിരെ ദീർഘമായ ഒരു ലേഖനം തന്നെ എഴുതുകയുണ്ടായി. ആധുനികതയ്ക്ക് ഒരിക്കലും മരണമില്ലെന്നും അത് ഒരു പ്രതിഭാസമാണെന്നും കേരളീയ ഭൂപ്രകൃതി പോലെ അത് നിലനിൽക്കുമെന്നുമൊക്കെ  അദ്ദേഹം വാദിച്ചുറപ്പിച്ചു. അപ്പൻ്റെ മറുപടി പ്രൗഢ ഗംഭീരമായിരുന്നു.പിന്നീട് കൃഷ്ണൻ നായർ ഹിറ്റ്ലറുടെ മരണവുമായി ബന്ധപ്പെട്ട ഒരു ദൃഷ്ടാന്തകഥ സൂചിപ്പിച്ചുകൊണ്ട് സാഹിത്യ വാരഫലത്തിൽ അതിനു മറുപടി എഴുതി.

ന്ന് തിരിഞ്ഞു നോക്കുമ്പോൾ നമുക്കറിയാം തൊണ്ണൂറുകളായപ്പോഴേയ്ക്കും ആധുനികത അസ്തമിച്ചു കഴിഞ്ഞിരുന്നു എന്ന്.എം.കൃഷണൻ നായർ പറഞ്ഞതാണ് ശരിയെന്ന്. 

      ബോംബാക്രമണത്തിൽ ഹിറ്റ്ലർ കൊല്ലപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹത്തിൻ്റെ അനുയായികൾ ഹിറ്റ്ലർ കൊല്ലപ്പെട്ടില്ല എന്ന് പ്രചരിപ്പിക്കുകയും ഹിറ്റ്ലറെ അങ്ങനെ ആർക്കും കൊല്ലാനാകില്ല എന്ന് വാദിച്ചുറപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്തു. ഹിറ്റ്ലർ കൊല്ലപ്പെട്ടു എന്നത് യാഥാർത്ഥ്യമായിരുന്നു.അതു പോലെയാണ് ആധുനികതയുടെ മരണവും. ഇത്തരത്തിലുള്ള തായിരുന്നു സാഹിത്യ വാരഫലത്തിലെ അദ്ദേഹത്തിൻ്റെ മറുപടി. എന്തായാലും പിന്നീട് ആ തർക്കം തുടർന്നില്ല എന്നാണ് ഓർമ്മ.
     ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ നമുക്കറിയാം തൊണ്ണൂറുകളായപ്പോഴേയ്ക്കും ആധുനികത അസ്തമിച്ചു കഴിഞ്ഞിരുന്നു എന്ന്.എം.കൃഷണൻ നായർ പറഞ്ഞതാണ് ശരിയെന്ന്. സാഹിത്യ വാരഫലത്തിനു വേണ്ടി അദ്ദേഹം സമകാല സാഹിത്യത്തെ നിരന്തരം നിരീക്ഷിച്ചിരുന്നു എന്നത് യാഥാർത്ഥ്യമാണ്. അതുകൊണ്ടാണ് ആധുനികത മരിച്ച വിവരമെങ്കിലും അദ്ദേഹത്തിന് തിരിച്ചറിയാനായത്. തിരിച്ചറിയാൻ വൈകിപ്പോയി എന്നതാണ് സത്യം. അത് ഭാവുകത്വത്തിൻ്റെ പ്രശ്നം കൂടിയാണ്.
      കെ.പി.അപ്പനാകട്ടെ ആധുനികതയ്ക്ക് മരണമില്ല എന്ന് വാദിച്ച് ജയിച്ചെങ്കിലും - ആധുനികതയുടെ ജാഗ്രതയുള്ള കാവൽക്കാരനായി നിലയുപ്പിച്ചിരുന്നെങ്കിലും - ഭാവുകത്വ വ്യതിയാനം തിരിച്ചറിഞ്ഞേ മതിയാവൂ എന്ന് ബോധ്യമുണ്ടായിരുന്നു. അതിനാൽ പുതിയ ഭാവുകത്വത്തെ വളരെ പെട്ടെന്നു തന്നെ  തിരിച്ചറിയുകയും 'ഉത്തരാധുനികത: വർത്തമാനവും വംശാവലിയും' എന്ന പുസ്തകം എഴുതുകയും ചെയ്തു. എന്നാൽ ആധുനിക എഴുത്തുകാരെത്തന്നെ ഉത്തരാധുനിക എഴുത്തുകാരായി വേഷം മാറ്റി അവതരിപ്പിച്ചു എന്നതാണ് ആ പുസ്തകത്തിൻ്റെ പരാജയം. ഉത്തരാധുനികതയെ സൈദ്ധാന്തികമായി ഏറെക്കുറെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു എങ്കിലും.

കെ.പി.അപ്പനാകട്ടെ ആധുനികതയ്ക്ക് മരണമില്ല എന്ന് വാദിച്ച് ജയിച്ചെങ്കിലും - ആധുനികതയുടെ ജാഗ്രതയുള്ള കാവൽക്കാരനായി നിലയുപ്പിച്ചിരുന്നെങ്കിലും - ഭാവുകത്വ വ്യതിയാനം തിരിച്ചറിഞ്ഞേ മതിയാവൂ എന്ന് ബോധ്യമുണ്ടായിരുന്നു. 

     ഒരു നിരൂപകൻ തീർച്ചയായും സമകാലികനായിരിക്കണം.തൻ്റെ എഴുത്തു ജീവിതത്തിനൊപ്പം സംഭവിക്കുന്ന മാറ്റങ്ങളെ അയാൾക്ക് തിരിച്ചറിയാൻ കഴിയണം. ഭാഷയിലും ഭാവുകത്വത്തിലും സംഭവിക്കുന്ന വിച്ഛേദങ്ങൾ  അയാൾക്ക് മനസ്സിലാകണം. അയാൾ ഒരു അക്കാദമിഷ്യൻ ആയിരിക്കുന്നത് തെറ്റല്ല. നല്ലതു തന്നെ.എന്നാൽ തൻ്റെ കാലഘട്ടത്തിൽ സംഭവിക്കുന്ന  മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിയാതെ മറ്റേതോ കാലത്തിലെ സാഹിത്യ സൃഷ്ടികൾ എടുത്ത് അതിനെ പുനർവിചാരണ ചെയ്യുന്നതിൽ വലിയ കാര്യമില്ല. ആട്ടക്കഥകളിലെ നവീനത എന്നോ ശ്രീയേശുവിജയം മഹാകാവ്യത്തിലെ ഭാഷാ വിപ്ലവം എന്നോ ചമ്പുക്കളിലെ ഉത്തരാധുനിക പ്രവണതകൾ എന്നോ ഒക്കെ പഠനങ്ങൾ തയ്യാറാക്കാൻ ആർക്കും കഴിയും. പക്ഷേ, അതല്ല സാഹിത്യ നിരൂപണം. സമകാലത്തെ സാഹിത്യ അഭിരുചികളും മാറ്റങ്ങളും തിരിച്ചറിയാൻ കൂടി അയാൾക്ക് കഴിയണം.
     ഏറ്റവും കൂടുതൽ സാംസ്കാരിക മിശ്രണം നടക്കുന്ന കാലമാണിത്. പഴയ കാലത്തേക്കാൾ കൂടുതലായി എല്ലാ ആഖ്യാനങ്ങളിലും അത് സംഭവിക്കുന്നു. കവിതയെന്നല്ല, കഥയെന്നല്ല ഏതൊരു ആർട്ട് രൂപവും ഇന്ന് ഒറ്റത്തുരുത്തല്ല.പല ജ്ഞാന രൂപങ്ങളുടെ മിശ്രണം ഉള്ള, എന്നാൽ കാലികമായിട്ടുള്ള സമൂഹത്തെ അഭിമുഖീകരിക്കുന്ന, അഭിസംബോധന ചെയ്യുന്ന ഒന്നാണ്.
        സൈബർ ഇടങ്ങളുടെ തുടർച്ച എന്ന നിലയിൽ അതീവ സങ്കേത ബദ്ധമായിട്ടുള്ള പല വിപുലീകരണങ്ങളും ഇന്ന് സാഹിത്യത്തിൽ സംഭവിക്കുന്നുണ്ട്. കവിതയിലും കഥയിലും നോവലിലുമെല്ലാം.ഓഡിയോ വിഷ്വൽസും സൈബർ എഴുത്തും ഗ്രാഫിക് ആർട്ടും തുടങ്ങി എല്ലാ വിധ മൾട്ടിമീഡിയ എക്സ്പ്രഷനുകളും അവിടെ സാധ്യമാകും.ടെക്നോ പൊയട്രിയും (techno poetry) ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പൊയട്രിയും (artificial intelligence poetry) സാധ്യമാകും.അത് മുൻ കാലത്തെ രചനാ സങ്കേതങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്.ഇത് സങ്കേതത്തിൻ്റെ അല്ലെങ്കിൽ കമ്പ്യൂട്ടർ നോളജിൻ്റെ, അതിൻ്റെ മാത്തമാറ്റിക്സിൻ്റെ, അതിൻ്റെ അൽഗോരിതത്തിൻ്റെ ഭാഗമാണ്. ഇവ്വിധമൊരു അന്തരാള ഘട്ടത്തിലെത്തിനിൽക്കുന്ന സമകാലിക സാഹിത്യത്തിൽ ഇത്തരം കലാസൃഷ്ടികൾക്കൊപ്പം സഞ്ചരിക്കാൻ നിരൂപകനും കഴിയണം. അയാൾ സ്വയം അപ്ഡേറ്റ് ചെയ്യണം.അതിനു കഴിയാത്ത നിരൂപകരെ എഴുത്തുകാർക്കോ വായനക്കാർക്കോ ആവശ്യമില്ലാതെ വരും.അവർ എഴുത്തിൻ്റെ വർത്തമാനത്തിൽ നിന്ന് ബഹിഷ്കൃത രാവുകയും അവരുടെ നിരൂപണം അരങ്ങൊഴിയപ്പെടുകയും ചെയ്യും.

ഡോ. പി.കെ.രാജശേഖരനാകട്ടെ ഒട്ടും സമകാലികനാകാൻ കഴിഞ്ഞില്ല. തൻ്റെ തൊട്ടു മുൻപുള്ള തലമുറയുടെ - ആധുനികതയുടെ - സൗന്ദര്യ സങ്കല്പങ്ങളുടെ തടവറയിലായിരുന്നു രാജശേഖരൻ. അതായത് ഭൂതകാലത്തിൻ്റെ നിരൂപകൻ. പിതൃഘടികാരത്തിൻ്റെ ചലനത്തിനൊപ്പമായിരുന്നു രാജശേഖരൻ്റെ യാത്ര. 
 നിർഭാഗ്യവശാൽ ഇന്ന് മലയാള സാഹിത്യ നിരൂപണത്തിൽ അതില്ല എന്നതാണ് സത്യം. സാഹിത്യ നിരൂപണത്തിൻ്റെ രീതിയിൽ വ്യക്തമായ ഒരു സാന്നിധ്യം ഇന്നില്ലല്ലോ. കവിതയിൽ ഒട്ടുമില്ല. എന്തെങ്കിലും വരുന്നത് സിനിമാനിരൂപണം പോലെയുള്ളതാണ്.
     തൊണ്ണൂറുകളിലാണ് ആധുനികതയിൽ നിന്ന് വേറിട്ട ഒരു പുതു
ഭാവുകത്വം ഇവിടെ ഉണ്ടായി വരുന്നത്. കഥയിലും കവിതയിലും നോവലിലുമൊക്കെ അത് സംഭവിച്ചു.കവിതയിലാകട്ടെ പലതരത്തിലുള്ള കാവ്യപരീക്ഷണങ്ങൾ ഇവിടെ  ഉണ്ടായി.ഡോ. പി.കെ.രാജശേഖരൻ, ഡോ.കെ.എം.വേണുഗോപാൽ,  ഡോ.സി.ആർ.പ്രസാദ്, എന്നീ നിരൂപകരൊക്കെ ഇതേ കാലയളവിൽ തന്നെയാണ് നിരൂപണത്തിലേയ്ക്ക് കടന്നു വരുന്നത്.വേണുഗോപാൽ , യുവകവിതക്കൂട്ടം എന്ന ഒരു പുസ്തകം എഡിറ്റു ചെയ്ത് പുതിയ കവികളുടെ സാന്നിധ്യം തെളിയിക്കാനുള്ള ശ്രമം നടത്തുകയുണ്ടായി. "ദറിദയുടെ ഫാർമസി" പോലെയുള്ള മികച്ച നിരൂപണ പുസ്തകങ്ങൾ അദ്ദേഹത്തിൽ നിന്നുണ്ടാവുകയും ചെയ്തു. എന്നാൽ നിരുപണത്തിൻ്റെ  സജീവത തൻ്റെ നിരൂപണത്തിൽ നിലനിർത്താനുള്ള ശ്രമം   വേണുഗോപാലിൽ നിന്ന് ഉണ്ടായില്ല.
      ഡോ. പി.കെ.രാജശേഖരനാകട്ടെ ഒട്ടും സമകാലികനാകാൻ കഴിഞ്ഞില്ല.തൻ്റെ തൊട്ടു മുൻപുള്ള തലമുറയുടെ - ആധുനികതയുടെ - സൗന്ദര്യ സങ്കല്പങ്ങളുടെ തടവറയിലായിരുന്നു രാജശേഖരൻ. അതായത് ഭൂതകാലത്തിൻ്റെ നിരൂപകൻ. പിതൃഘടികാരത്തിൻ്റെ ചലനത്തിനൊപ്പമായിരുന്നു രാജശേഖരൻ്റെ യാത്ര.ഒ.വി.വിജയൻ്റെയും മറ്റും നോവലുകളെക്കുറിച്ച് പഠിക്കുന്നതിൽ ഏറെക്കുറെ അദ്ദേഹം വിജയിച്ചു എന്നത് സത്യം .എന്നാൽ രാജശേഖരൻ പഠിച്ചത് പാടുകയായിരുന്നു. പഴയ ഒരു സാഹിത്യ ധാരണയുടെ ആധാരത്തിൽ നിന്ന് പുതിയ കാര്യങ്ങൾ പറയാൻ ശ്രമിച്ചു എന്നല്ലാതെ പുതിയ കവിതകളിലെ രൂപഭാവങ്ങളോ അതിൻ്റെ സൗന്ദര്യതലങ്ങളോ കാണാനോ അത് ശ്രദ്ധിക്കാനോ രാജശേഖരന് കഴിഞ്ഞില്ല.  

തീർച്ചയായും വകതിരിവുള്ള കാവ്യനിരൂപണം ഇല്ലാത്തതുകൊണ്ടാണ്. ഇത്ര മോശം സെൻസിബിലിറ്റി വേറെ എവിടെയുമില്ല. കവിതയിലൊഴികെ.മദ്യത്തിൻ്റെ പരസ്യത്തിൽ പോലുമില്ല.സ്വർണ്ണക്കടയുടെ പരസ്യം പോലും എത്ര മാന്യമായിട്ടും വൃത്തിയായിട്ടുമാണ് ആളുകൾ ചെയ്യുന്നത്

     രാജശേഖരന് നോവൽപഠനങ്ങൾ ആണല്ലോ കൂടുതൽ. കവിതയെക്കുറിച്ച് എഴുതിയപ്പോഴൊക്കെ അത് ശുദ്ധ അസംബന്ധങ്ങളായി മാറുകയും ചെയ്തു.കവിതയുടെ സഞ്ചാരഗതികൾ കൃത്യമായി നിരീക്ഷിക്കാത്തതിൻ്റെയും പഠിക്കാത്തതിൻ്റെയും അബദ്ധ ധാരണകൾ മുഴുവൻ നമുക്ക് അത് വായിക്കുമ്പോൾ ബോധ്യമാകും.ബാലചന്ദ്രൻ ചുള്ളിക്കാടിനെ അവസാനത്തെ മഹാകവി എന്നൊക്കെ പറയുന്നത് ആണിയടിക്കുന്ന കാര്യമല്ലേ ഉള്ളൂ. കവിതയെക്കുറിച്ച് ബോധമുള്ളവർ അങ്ങനെ പറയില്ലല്ലോ. അതൊക്കെ ഒരു സൺഡേ സപ്ലിമെൻറിൽ എഴുതുന്ന ജേർണലിസ്റ്റിൻ്റെ പണി മാത്രമാണ്. ജേർണലിസ്റ്റിന് എപ്പോഴും അവസാന വാക്യം പറയാം. ഒരു നിരൂപകന് അതിന് കഴിയില്ലല്ലോ.
      തൊണ്ണൂറുകളിൽ ഉണ്ടായ വളരെ സ്ഫോടനാത്മകമായ സാമൂഹ്യ ചലനങ്ങൾ തിരിച്ചറിഞ്ഞും അതുവരെയും ചിന്തിക്കാത്ത തരത്തിലുള്ള സാങ്കേതിക വിദ്യയുടെ കുതിച്ചു ചാട്ടത്തിലൂടെ ജീവിതത്തിലുണ്ടായ സത്താപരമായ വ്യതിയാനങ്ങൾ ഉൾക്കൊണ്ടും ചെറുപ്പക്കാർ എഴുതിയ കവിതകളെ ഏറെക്കുറെ കൃത്യതയോടെ തിരിച്ചറിയാൻ ഡോ.സി.ആർ.പ്രസാദിന് കഴിഞ്ഞു.എന്തും അസ്ഥിരമായി നിൽക്കുന്ന ജീവിത സാഹചര്യങ്ങളുടേയും കമ്പോള സംസ്കാരം സൃഷ്ടിച്ച പ്രതിസന്ധികളുടേയും സ്ഥായിയായ പദ്ധതിയോ ജീവിത രീതിയോ ഇല്ലാത്ത സത്യാനന്തര കാലത്തിൻ്റെ പ്രശ്നങ്ങളുടേയും വെളിച്ചത്തിലായിരുന്നു അദ്ദേഹം പുതിയ എഴുത്തുകാരുടെ രചനകളെ സമീപിച്ചത്.കവിതയും കഥയും നോവലുമെല്ലാം അദ്ദേഹം പഠന വിധേയമാക്കി.അദ്ദേഹത്തിൻ്റെ 'മലയാള കവിത ആധുനികാനന്തരം' , 'ഭാഷയും ഭാവനയും പ്രതിരോധത്തിൻ്റെ അടയാളങ്ങൾ' 'എഴുത്ത് ഒരു ജനാധിപത്യ രാഷ്ട്രമാണ് 'എന്നീ പുസ്തകങ്ങളെല്ലാം ഒരു നിരൂപകൻ്റെ കൃത്യതയുള്ള നിരീക്ഷണങ്ങൾക്ക് തെളിവാണ്.
  കെ.പി.അപ്പനും നരേന്ദ്രപ്രസാദും ഡോ.വി.രാജകൃഷ്ണനും ആഷാമേനോനുമൊക്കെ ആധുനികതയുടെ കാലത്തെ ഏറ്റവും വലിയ സമകാലികരായിരുന്നു. കെ.പി.അപ്പൻ സമകാലികനായിരുന്നെങ്കിലും തൻ്റെ കാലത്ത് എഴുതപ്പെട്ട കവിതകളുടെ നിരൂപണത്തിന് അദ്ദേഹം തയ്യാറായില്ല. നോവലും ചെറുകഥയുമൊക്കെയായിരുന്നല്ലോ അദ്ദേഹത്തിൻ്റെ മേച്ചിൽപ്പുറം. ഇടപ്പള്ളിയെക്കുറിച്ചും അയ്യപ്പപ്പണിക്കരുടെ മരണശേഷം അദ്ദേഹത്തെക്കുറിച്ചും ഒരു ലേഖനമെഴുതി എന്നു മാത്രം. ഇടപ്പള്ളിയെക്കുറിച്ച് എഴുതിയപ്പോൾ അദ്ദേഹം നടത്തിയ റൊമാൻറിക് ഔട്ട്സൈഡർ എന്ന വിശേഷണത്തിനു പിന്നാലെയായിരുന്നു വിമർശകരെല്ലാം. ഇടപ്പള്ളിക്കവിതകളിലെ മൃത്യു ബോധത്തെക്കുറിച്ച് അദ്ദേഹം നടത്തിയ വ്യത്യസ്ത നിരീക്ഷണങ്ങളിലായിരുന്നില്ല. ഡോ.വി.രാജകൃഷ്ണനും നരേന്ദ്രപ്രസാദുമൊക്കെ കവിതയിൽ കുറച്ചൊക്കെ ചെയ്തിട്ടുണ്ട്. അത് വിസ്മരിക്കുന്നില്ല. എങ്കിലും സാഹിത്യ നിരൂപണത്തിലെ ശക്തി കേന്ദ്രങ്ങൾ തന്നെയായിരുന്നു അവർ.
     മുണ്ടശേരിയുടേയും മാരാരുടേയുമൊക്കെ കാലത്ത് സാഹിത്യത്തെ പ്രത്യേകിച്ച് കവിതയെ സീരിയസായിട്ട് പഠിക്കുന്ന ആളുകൾ ഒരുപാടുണ്ടായിരുന്നു. എം.എൻ.വിജയൻ്റെ വൈലോപ്പിളളിക്കവിതകളുടെ പഠനങ്ങൾ ,മുണ്ടശേരിയുടെ കവിത്രയത്തിൻ്റെ പഠനങ്ങൾ തുടങ്ങിയവ ഉദാഹരണം. അത് പൊതുമണ്ഡലം ഏറ്റെടുത്ത് ചർച്ച നടത്തുകയായിരുന്നു. ആധുനികതയുടെ കാലത്ത് ഡോ.കെ.എസ്.നാരായണപിള്ളയെപ്പോലെയൊക്കെ ഉള്ളവർ അയ്യപ്പപ്പണിക്കരുടെ കവിതകളുടെ പoനം നടത്തിയിരുന്നു.അങ്ങനെയൊക്കെയുള്ള ഗൗരവപ്പെട്ട പഠനങ്ങൾ ഉണ്ടായിരുന്നു.അത് കഴിഞ്ഞ് സാഹിത്യപഠനം പൊതുവേ മങ്ങിത്തുടങ്ങി എന്നതാണ്. അതിൻ്റെ സമ്പ്രദായങ്ങൾ മാറുകയും നമ്മൾ സാഹിത്യം സംസാരിക്കുന്നതിനു പകരം മറ്റു വിഷയങ്ങൾ സംസാരിക്കുന്ന തലത്തിലേയ്ക്ക് കാര്യങ്ങൾ മാറിക്കഴിയുകയും ചെയ്തു.
     സംസ്കാരങ്ങളുടെ കാര്യങ്ങളോ രാഷ്ടീയ കാര്യങ്ങളോ ഒക്കെയാണ് ഇന്ന് പറയുന്നത്. സാഹിത്യം പഠിപ്പിക്കുന്നവരും പ്രഭാഷകരുമൊക്കെ മഹാഭാരതത്തെക്കുറിച്ചായിരുന്നല്ലോ കുറേക്കാലം പറഞ്ഞു കൊണ്ടിരുന്നത് മുഴുവൻ.ഡോ.പ്രസന്നരാജൻ ചൂണ്ടിക്കാണിച്ച പോലെ സ്വന്തം ബോധ്യത്തെക്കാൾ പാർട്ടിയുടെ ബോധ്യങ്ങൾക്കാണ് പ്രാധാന്യം കൊടുക്കുന്നതെന്ന്   സുനിൽ പി ഇളയിടം തുറന്നു പറയുന്നു.ഇങ്ങനെയുള്ള നിരൂപകർക്ക് എങ്ങനെയാണ് നിരൂപണത്തിൽ അപ്ഡേറ്റ് ചെയ്യാൻ കഴിയുക? അവർക്ക് എങ്ങനെയാണ് നല്ല നിരൂപകരാകാൻ കഴിയുക? അദ്ദേഹത്തിൻ്റെ മഹാഭാരത പഠനം മാർക്കറ്റിനെ മാത്രം ലക്ഷ്യം വച്ചുള്ളതായിരുന്നില്ലേ?  ഇവിടെ മാർക്കറ്റിൽ പ്രധാനമായും അതാണല്ലോ ഉള്ളത്. അത് എന്തുകൊണ്ടായിരുന്നാലും നമ്മുടെ ഇന്ത്യൻ രാഷ്ടീയം എന്നു പറയുന്നത് ഇന്ന് മഹാഭാരതവും രാമായണവുമാണല്ലോ. അതിനോട് തോൾ ചേർന്നു പോകുന്ന - അറിയാതെ സംഭവിക്കുന്ന - ഒരു വിധിവൈപരീത്യമെന്നോ കെണിയെന്നോ പറയാവുന്ന തലത്തിലേയ്ക്ക് നമ്മുടെ സാംസ്കാരിക മണ്ഡലം പൊതുവേ മാറിപ്പോയി എന്നാണ് തോന്നുന്നത്.കെ.സി.നാരായണൻ്റെ മഹാഭാരതം ഒരു സ്വതന്ത്ര സോഫ്റ്റ് വെയർ കുറച്ചു കൂടി ലോജിക്കലായി സമീപിക്കുന്ന ഒരു കൃതിയാണ്.അത് ചരിത്രബോധം വച്ചിട്ട് സംസാരിക്കുന്നതാണ്. മറ്റേതിൽ ചരിത്രവുമില്ല. അതാണ് അതിൻ്റെ കുഴപ്പം. അത് വെറുതേ പറഞ്ഞ് പതപ്പിക്കൽ മാത്രമാണ്.

ഇവ്വിധമൊരു അന്തരാള ഘട്ടത്തിലെത്തിനിൽക്കുന്ന സമകാലിക സാഹിത്യത്തിൽ ഇത്തരം കലാസൃഷ്ടികൾക്കൊപ്പം സഞ്ചരിക്കാൻ നിരൂപകനും കഴിയണം. അയാൾ സ്വയം അപ്ഡേറ്റ് ചെയ്യണം.
 എം.എൻ.വിജയൻ വൈലോപ്പിള്ളിയെ പഠിക്കുന്നത് കവിതയിൽ നിന്നുകൊണ്ട് തന്നെയല്ലേ. കവിതയെക്കുറിച്ചല്ലേ അദ്ദേഹം മന:ശ്ശാസ്ത്രവുമൊക്കെ പറയുന്നത്. ഇത് അങ്ങനെയല്ലല്ലോ. അതിലെ ഏറ്റവും വലിയ ഹ്യൂമർ എന്തെന്നാൽ മഹാഭാരതം എന്ന സാഹിത്യ കൃതിയെ അല്ല, ഇന്ത്യൻ സമൂഹം മുന്നോട്ടുവയ്ക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തെ സഹായിക്കുന്ന യുക്തിപരമായ വ്യാഖ്യാനം നൽകാൻ പഴയ ഇതിഹാസത്തെ എടുത്ത് കഷ്ടപ്പെടുന്ന പണിയാണ് ഇവിടെ നടക്കുന്നത് എന്നതാണ്. അല്ലാതെ സാഹിത്യപരമായ - കാവ്യപരമായ - എന്ത് നിരീക്ഷണമാണ് ഇവർ നടത്തുന്നത്?
     ഇ.പി.രാജഗോപാലൻ കവിതയെക്കുറിച്ചൊക്കെ എഴുതും. പക്ഷേ, എഴുതുന്നത് കവിതയും സാഹിത്യവുമല്ല. മറ്റെന്തോ വിഷയങ്ങൾ ആണ്.അതാണ് പ്രശ്നം. കവിതയായാലും സർഗാത്മക സാഹിത്യം ആയാലും എടുത്ത് വയ്ക്കുന്നത് അതിനകത്ത് ഒന്ന് ചവിട്ടിക്കേറാൻ വേണ്ടി മാത്രമാണ്. അതിനെ പഠിക്കാനല്ല. ചവിട്ടിയിട്ട് മറ്റ് കാര്യങ്ങൾ ആണ് പറയുന്നത്. ഇത് കവിതാ പഠനം അത്ര അവഗണിക്കപ്പെടുന്നു എന്നതിൻ്റെ അല്ലെങ്കിൽ  പ്രാധാന്യം നഷ്ടപ്പെട്ടു പോകുന്നു എന്നതിൻ്റെ ഒരു പ്രശ്നം ആണ്.കവിതാസ്വാദനത്തിൻ്റെ ധിഷണാരാഹിത്യം ഇന്ന് കോളേജിൽ പഠിപ്പിക്കുന്നവരിലും പഠിക്കുന്നവരിലും വായിക്കുന്നവരിലും വലിയ തോതിലുണ്ട്. സാഹിത്യത്തിൽ - കവിതയിൽ -അവർ സാഹിത്യം മാത്രം - കവിത മാത്രം - വായിക്കുന്നില്ല. ബെന്നി ഡൊമിനിക് ചൂണ്ടിക്കാണിച്ച പോലെ വിവേകപൂർണമായ വായനയാണ് വിമർശകനോട് കാലം ആവശ്യപ്പെടുന്നത്.
     പുതു കവിതയുടെ കാര്യത്തിലും ഇതുതന്നെയാണ് പ്രശ്നം. വാളെടുത്തവരെല്ലാം വെളിച്ചപ്പാടായി നിൽക്കുന്നു. അങ്ങനെ ഒരു ആശയക്കുഴപ്പം ഈ മേഖലയിലുണ്ട്.അതുകൊണ്ടാണ് കവികൾക്കു പോലും നിരന്തരം സന്ദേഹങ്ങൾ ഉണ്ടാകുന്നത്. അതു കൊണ്ടാണ് ഒരു ദിവസം വൃത്തത്തിൽ എഴുതിയാൽ നന്നാകുമോ ഒരു ദിവസം വൃത്തമില്ലാതെ എഴുതിയാൽ നന്നാകുമോ ഒരു ദിവസം സ്വത്വവാദം പറഞ്ഞാൽ ശരിയാകുമോ ഒരു ദിവസം സ്വത്വവാദം ഇല്ലാതെ പറഞ്ഞാൽ ശരിയാകുമോ  എന്നൊക്കെ പറയേണ്ടി വരുന്നത്.

ബാലചന്ദ്രൻ ചുള്ളിക്കാടിനെ അവസാനത്തെ മഹാകവി എന്നൊക്കെ പറയുന്നത് ആണിയടിക്കുന്ന കാര്യമല്ലേ ഉള്ളൂ. കവിതയെക്കുറിച്ച് ബോധമുള്ളവർ അങ്ങനെ പറയില്ലല്ലോ. അതൊക്കെ ഒരു സൺഡേ സപ്ലിമെൻറിൽ എഴുതുന്ന ജേർണലിസ്റ്റിൻ്റെ പണി മാത്രമാണ്.

     എവിടെയാണ് മാർക്കറ്റ് എന്ന് തെരയുന്ന, എന്താണ് കാവ്യസംവേദനം എന്ന് അറിഞ്ഞുകൂടാതിരിക്കുന്ന ഒരു വലിയ സംഗതി ഉണ്ട്.അത് കവിതയിൽ മാത്രമല്ല, ഇന്നത്തെ ജീവിതത്തിലും ഉണ്ട്. ഏതാണ് ശരി എന്ന് അറിയാതെ ഇരിക്കുന്ന അവസ്ഥ. ശരിയും തെറ്റും അറിഞ്ഞു കൂടാതെ, അഥവാ അറിഞ്ഞാലും പറഞ്ഞു കൂടാതെ ഉള്ള വളരെ അപകടകരമായ ഒരു അവസ്ഥയുണ്ട്. അത് സാഹിത്യത്തിലും ഉണ്ട്. ജീവിതത്തിൽ വരുന്നത് സ്വാഭാവികമായും സാഹിത്യത്തിലും വരുമല്ലോ. അതാണ് ഇപ്പോഴത്തെ അവസ്ഥ.ഇത് വലിയ കുഴപ്പം പിടിച്ച അവസ്ഥയാണ്.സാഹിത്യത്തിൽ ഇന്നത് കൊള്ളാം എന്ന് അധികാരമുള്ള ആളുകളോ(സാംസ്കാരിക അധികാരികൾ) പാർട്ടിയോ പറഞ്ഞു കഴിഞ്ഞാൽ അത് ശരിയെന്ന് വിചാരിച്ചു കൊള്ളും. അവരാണ് തീർപ്പ് കൽപ്പിക്കലിൻ്റെ പ്രജാപതികൾ എന്ന് അവർ സ്വയം വിശ്വസിക്കുന്നു. കാരണം ഇത് യുക്തിഭദ്രമായിട്ടോ സൗന്ദര്യാത്മകമായിട്ടോ അപഗ്രഥിക്കപ്പെടുവാനുള്ള സംവിധാനങ്ങളില്ല. അത്തരം സംവാദ മണ്ഡലങ്ങളില്ല. അതിൻ്റെ ഗൗരവമായിട്ടുള്ള ഒരു പരിമിതി ഉണ്ട്.ഒരു പ്രത്യേക സ്വഭാവമുള്ള കവിതകളാണ് കേമമെന്ന് ഒരാൾ പറഞ്ഞു കഴിഞ്ഞാൽ അത് അങ്ങനെയല്ല എന്ന് മറ്റൊരാൾക്ക് പറയാമെന്നല്ലാതെ രണ്ടു കൂട്ടരും അങ്ങോട്ടും ഇങ്ങോട്ടുമുള്ള ഒരു സംവാദത്തിലേയ്ക്ക് പോകാൻ പറ്റുന്നില്ലല്ലോ. പൊതുവായ ഒരു സംവാദ മണ്ഡലം ഉണ്ടാകുമ്പോഴാണല്ലോ ശരിക്കുള്ള കാര്യം ഉരുത്തിരിഞ്ഞ് വരുന്നത്. അതുണ്ടാകുന്നില്ല എന്നതാണ് പ്രശ്നം. അതു കൊണ്ടാണ് നമ്മൾ റിവൈവലിസത്തിലേയ്ക്കോ പഴയ യാഥാസ്ഥിതികത്വത്തിലേയ്ക്കോ ഒക്കെ പോകുന്നത്. അതുകൊണ്ടാണ് പഴയതെല്ലാം കേമമാണെന്നു പറയുന്നത്.

ഇന്ത്യൻ രാഷ്ടീയം എന്നു പറയുന്നത് ഇന്ന് മഹാഭാരതവും രാമായണവുമാണല്ലോ. അതിനോട് തോൾ ചേർന്നു പോകുന്ന - അറിയാതെ സംഭവിക്കുന്ന - ഒരു വിധിവൈപരീത്യമെന്നോ കെണിയെന്നോ പറയാവുന്ന തലത്തിലേയ്ക്ക് നമ്മുടെ സാംസ്കാരിക മണ്ഡലം പൊതുവേ മാറിപ്പോയി എന്നാണ് തോന്നുന്നത്.
     കവിതയിൽ ഫ്യൂച്ചറിസത്തിൻ്റെ കവിതകളെക്കുറിച്ച് അന്വേഷിക്കണമെങ്കിൽ യാഥാർത്ഥ്യത്തോടു കൂടി കാര്യങ്ങൾ മനസ്സിലാക്കാനുള്ള ഒരു സെൻസ് വേണം. ഇന്ന് ഏറ്റവും യാഥാസ്ഥിതികമായിട്ടുള്ള എഴുത്ത് കവിതയാണ്.മറ്റെല്ലാറ്റിനെക്കാളും. കഥയിലോ നോവലിലോ നമുക്ക് കുറേക്കൂടി സമകാലികമായിട്ടുള്ള കാറ്റടിക്കുന്നുണ്ട്. ഭാവിയിലേയ്ക്കുള്ള നോട്ടങ്ങളുണ്ട്.
     പക്ഷേ, കവിതയെഴുതാൻ നേരം ഈ കവി ഇപ്പോൾ അങ്ങോട്ട് നെറ്റിൽ നിന്നിറങ്ങി, ഫെയ്സ് ബുക്കിൽ നിന്നിറങ്ങി, പുരയിൽ കയറി, കവിതയെഴുതാൻ നേരം, അവരങ്ങ് ഉൾവലിഞ്ഞ്, ഉൾവലിഞ്ഞ് ഏതോ ഭൂതകാലത്തെ ഗുഹയിൽ ഒരു വാക്കിൻ്റെ ക്രമവും വച്ച് വളരെ പൗരാണികമായ ചില വാസനകൾ എഴുതി വയ്ക്കും. എന്നിട്ട് ഇതാണ് കവിത എന്നങ്ങ് പറയും. ഫോണിൽ കയറി, ഇൻസ്റ്റഗ്രാമും 5 ജിയുമൊക്കെ ചെയ്യുന്നുണ്ട്. മൊബൈൽ കണക്റ്റിവിറ്റിയിൽ എല്ലാം കേട്ടിട്ടാണ് ഇങ്ങനെ എഴുതി വയ്ക്കുന്നത്. അത് ലജ്ജാകരമല്ലേ? ഇങ്ങനെ സംഭവിക്കുന്നത് എന്തുകൊണ്ടാണ്? തീർച്ചയായും വകതിരിവുള്ള കാവ്യനിരൂപണം ഇല്ലാത്തതുകൊണ്ടാണ്. ഇത്ര മോശം സെൻസിബിലിറ്റി വേറെ എവിടെയുമില്ല. കവിതയിലൊഴികെ.മദ്യത്തിൻ്റെ പരസ്യത്തിൽ പോലുമില്ല.സ്വർണ്ണക്കടയുടെ പരസ്യം പോലും എത്ര മാന്യമായിട്ടും വൃത്തിയായിട്ടുമാണ് ആളുകൾ ചെയ്യുന്നത്. പൗരാണികമായ ഒരു വിഷയവും അതിനു പറ്റിയ വാക്കുകളും! ഷെയർ മാർക്കറ്റിൻ്റെ വിശദാംശങ്ങൾ വച്ച് കവിതയെഴുതണമെന്നല്ല ഞാൻ പറയുന്നത്.

ഇ.പി.രാജഗോപാലൻ കവിതയെക്കുറിച്ചൊക്കെ എഴുതും. പക്ഷേ, എഴുതുന്നത് കവിതയും സാഹിത്യവുമല്ല. മറ്റെന്തോ വിഷയങ്ങൾ ആണ്.അതാണ് പ്രശ്നം.
മലയാളത്തിൽ ഇന്ന് സാഹിത്യ നിരൂപണം ഏറെക്കുറെഅരങ്ങൊഴിഞ്ഞു പോയി. ഗൗരവതരമായ പഠനങ്ങൾക്കു വേണ്ടി അധികമാരും മെനക്കെടുന്നില്ല. ലിറ്റററി ക്രിട്ടിസിസം യൂണിവേഴ്സിറ്റി സിലബസിൽ നിന്നു പോലും ഔട്ടായിക്കഴിഞ്ഞു. പത്രമാസികകൾക്ക് സാഹിത്യ നിരൂപണത്തിൽ യാതൊരു താല്പര്യവുമില്ല. സാഹിത്യത്തിൽ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കാനും അതിനൊപ്പം സഞ്ചരിക്കാനും പലർക്കും താല്പര്യമില്ല. പുസ്തകക്കുറിപ്പുകളിലും പി.ആർ. വർക്കി ലുമാണ് പല എഴുത്തുകാർക്കും താല്പര്യം.
     ഭൂമിയിൽ നിന്നും ഹ്യൂമൻ സിവിലിസേഷൻ ഇല്ലാതായി മുന്നൂറു വർഷങ്ങൾക്കു ശേഷം വരുന്ന ഒരു ലോകത്തെ ആവിഷ്കരിക്കുന്ന അമേരിക്കൻ സൈബർ പങ്ക് ആക്ഷൻ ചിത്രമാണ് റോബർട്ട് റോഡ്രിഗസിൻ്റ "അലിറ്റ: ബാറ്റിൽ ഏഞ്ചൽ." 2019 ൽ ആണ് ഈ സിനിമ പുറത്തിറങ്ങുന്നത്. ലോക സാഹിത്യത്തിലും സിനിമയിലുമൊക്കെ ഇത്തരം മാറ്റങ്ങൾ സംഭവിക്കുമ്പോഴും ഇവിടെ ഏതോ ഒരു കാലത്തെ ടൂളുകൾ ഉപയോഗിച്ച് ഇവിടെ ഇപ്പോഴും സാഹിത്യ നിരൂപണം നടത്തിക്കൊണ്ടിരിക്കുന്നു എന്നതാണ് ഏറെ രസകരം.


Comments
* The email will not be published on the website.